ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിൽ ഒരുമാസത്തിനിടെ ഒരേ വിഷയത്തിൽ നടത്തിയത് 9 കത്തിടപാടുകൾ. ഇതിൽ എട്ടും കഴിഞ്ഞ 10 ദിവസത്തിനിടെ. ഭരണപരമായ കാര്യങ്ങളൊന്നും മുഖ്യമന്ത്രി അറിയിക്കാത്തതുകൊണ്ടാണു തുടർച്ചയായി എഴുതേണ്ടി വരുന്നതെന്നാണു ഗവർണറുടെ പക്ഷം. മുഖ്യമന്ത്രിയാകട്ടെ ഗവർണറെ നേരിൽ കണ്ടു വിശദീകരിക്കേണ്ടെന്ന നിലപാടു തുടരുകയാണ്. മുഖ്യമന്ത്രിയുടെ അവസാന കത്തിനുള്ള മറുപടി ഡൽഹിയിൽനിന്നു തിരിച്ചെത്തിയശേഷം ഗവർണർ നൽകുമോ, അതോ റിപ്പോർട്ട് നേരെ രാഷ്ട്രപതിക്കു വിടുമോ എന്നതിലാണ് ഉദ്വേഗം. 

സെപ്റ്റംബർ 10 

ഫ്രം ഗവർണർ ടു മുഖ്യമന്ത്രി

‘ഫോൺ ചോർത്തൽ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ അടിയന്തരമായി അറിയിക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവരുടെ ഫോൺ പൊലീസ് ഉദ്യോഗസ്ഥർ ചോർത്തുന്നതു സുപ്രീം കോടതി ഉത്തരവുകളുടെ നഗ്നമായ ലംഘനമാണ്. എംഎൽഎ തന്നെ ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിലും നടപടി വേണം.’ 

ഒക്ടോബർ 3

ഫ്രം ഗവർണർ ടു മുഖ്യമന്ത്രി

‘സ്വർണക്കടത്തും ഹവാലക്കടത്തും വഴി കേരളത്തിലെത്തുന്ന പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നു മുഖ്യമന്ത്രിക്ക് അറിവു കിട്ടിയെങ്കിൽ എന്നെ അറിയിക്കാത്തതെന്താണ്? ഇങ്ങനെയൊരു വിവരം ലഭിച്ചത് എപ്പോഴാണ്, ഏതെല്ലാം ദേശവിരുദ്ധ പ്രവർത്തനത്തിന് ഈ പണം ഉപയോഗിക്കുന്നു, ആരെല്ലാമാണ് ഇതിനു പിന്നിൽ?’ 

ഒക്ടോബർ 7

ഫ്രം ഗവർണർ ടു ചീഫ് സെക്രട്ടറി

‘സ്വർണക്കടത്തും ഹവാല കടത്തും വഴിയുള്ള പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി അറിവുണ്ടോ? എന്തു നടപടിയെടുത്തു? ഡിജിപിയുമായി നേരിട്ടെത്തി വിശദീകരിക്കണം.’ 

ഒക്ടോബർ 8

ഫ്രം മുഖ്യമന്ത്രി ടു ഗവർണർ

‘ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്തി വിശദീകരിക്കണമെന്നു നിർദേശിക്കുന്നതു ജനാധിപത്യ ഭരണക്രമത്തിനും ഭരണഘടനയ്ക്കും എതിരാണ്. ഭരണപരമായ കാര്യങ്ങളിൽ മുഖ്യമന്ത്രി ഗവർണർക്ക് എന്തെല്ലാം വിവരങ്ങൾ നൽകണമെന്നു റൂൾസ് ഓഫ് ബിസിനസിലുണ്ട്. സർക്കാരിനെ ഇരുട്ടിൽനിർത്തി ഗവർണർ നൽകുന്ന നിർദേശം പാലിക്കേണ്ടതില്ലെന്നു ചീഫ് സെക്രട്ടറിയോടു നിർദേശിച്ചിട്ടുണ്ട്’. 

ഒക്ടോബർ 8

ഫ്രം മുഖ്യമന്ത്രി ടു ഗവർണർ

‘ഫോൺ ചോർത്തൽ വെളിപ്പെടുത്തൽ സംബന്ധിച്ചു സർക്കാർ നിയമ നടപടി തുടങ്ങിയിട്ടുണ്ട്. പി.വി.അൻവർ എംഎൽഎക്കെതിരെ ലഭിച്ച പരാതിയിൽ കേസെടുത്തു. 

ഒക്ടോബർ 8

ഫ്രം ഗവർണർ ടു മുഖ്യമന്ത്രി

‘ഗവർണർ ആവശ്യപ്പെടുന്ന കാര്യങ്ങൾക്കു മറുപടി നൽകാനുള്ള ഉത്തരവാദിത്തം ഭരണഘടനാപരമായി മുഖ്യമന്ത്രിക്കുണ്ട്. അതു പാലിക്കാത്ത മുഖ്യമന്ത്രി ഉദ്യോഗസ്ഥരെയും വിലക്കുന്നു. എന്നെ ഇരുട്ടിൽ നിർത്തി മാധ്യമങ്ങളോടു മുഖ്യമന്ത്രി പറഞ്ഞതിനെക്കുറിച്ചു മാത്രമാണ് ആരാഞ്ഞത്. അതു ഭരണഘടനാവിരുദ്ധമോ, ജനാധിപത്യ ഭരണക്രമത്തിന് എതിരോ അല്ല. മറുപടി നൽകാനുള്ള കാലതാമസം മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്നു സംശയിപ്പിക്കുന്നതാണ്’. 

ഒക്ടോബർ 9

ഫ്രം മുഖ്യമന്ത്രി ടു ഗവർണർ

‘ദേശവിരുദ്ധ പ്രവർത്തനത്തെക്കുറിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. സ്വർണക്കടത്തും ഹവാല കടത്തും നാടിനെതിരെയുള്ള കുറ്റകൃത്യമാണെന്നാണു പറഞ്ഞത്. തനിക്കെന്തോ ഒളിക്കാനുണ്ടെന്ന ഗവർണറുടെ പരാമർശത്തിൽ പ്രതിഷേധമുണ്ട്. പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു. തുടർസംവാദത്തിനു താൽപര്യമില്ല’. 

ഒക്ടോബർ 11

ഫ്രം ഗവർണർ ടു മുഖ്യമന്ത്രി

‘നാടിനെതിരെയുള്ള കുറ്റകൃത്യമെന്നു പറ‍ഞ്ഞാൽ ദേശവിരുദ്ധ പ്രവർത്തനം തന്നെയാണ്. ഇക്കാര്യം ധരിപ്പിക്കാതിരുന്നതു മുഖ്യമന്ത്രിക്കുണ്ടായ വീഴ്ചയാണ്. അയച്ച കത്തുകൾക്കു സമയത്തു മറുപടി നൽകിയുമില്ല. ഓർഡിനൻസിൽ ഒപ്പിടാനും മറ്റുമായി ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും വന്നു കാണാറുണ്ട്. അതൊന്നും മുഖ്യമന്ത്രി ചുമതലപ്പെടുത്തിയെന്നു പറഞ്ഞിട്ടല്ല. ഇനി മുഖ്യമന്ത്രി ചുമതലപ്പെടുത്താതെ ഔദ്യോഗിക കാര്യങ്ങൾക്ക് ആരും വരേണ്ടതില്ല’. 

ഒക്ടോബർ 13

ഫ്രം മുഖ്യമന്ത്രി ടു ഗവർണർ

‘ഗവർണറുടെയും മന്ത്രിസഭയുടെയും ചുമതലകൾ നിർണയിച്ചുകൊണ്ടു ഭരണഘടനാ അസംബ്ലി തീരുമാനമെടുത്തിട്ട് 75 വർഷം പിന്നിട്ടുവെന്ന് ഓർമിപ്പിക്കട്ടെ. മുഖ്യമന്ത്രിക്കു വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ഒളിക്കാനുണ്ടെന്നും ആരോപിച്ചതു വസ്തുതയ്ക്കു നിരക്കുന്നതല്ല.

English Summary:

One month, single subject, 9 letters; Governor Arif Mohammad Khan and Chief Minister Pinarayi Vijayan letter writing campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com