ADVERTISEMENT

കണ്ണൂർ/കാസർകോട്/പത്തനംതിട്ട ∙ വിരമിക്കുമ്പോൾ സ്വന്തം നാട്ടിൽനിന്നു തന്നെയാകണമെന്ന നവീൻ ബാബുവിന്റെ ആഗ്രഹം സഫലമാക്കാനുള്ള ഉത്തരവു ലഭിക്കുന്നത് ഈ മാസം നാലിനാണ്. പത്തനംതിട്ടയിലെ സ്പെഷൽ ഡപ്യൂട്ടി കലക്ടർ പത്മചന്ദ്രകുറുപ്പിനെ കണ്ണൂർ എഡിഎം ആയും നവീൻ ബാബുവിനെ പത്തനംതിട്ട എഡിഎം ആയും നിയമിച്ചാണ് ഉത്തരവിറങ്ങിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നപ്പോഴുള്ള ഉദ്യോഗസ്ഥ ക്രമീകരണത്തെത്തുടർന്ന് ഫെബ്രുവരി ഒന്നിനാണ് നവീൻ ബാബു കണ്ണൂരിൽ ചുമതലയേറ്റത്. 2023 ഏപ്രിൽ 30 മുതൽ 2024 ജനുവരി 30 വരെ കാസർകോട് എഡിഎമ്മായിരുന്നു.

പെരുമാറ്റച്ചട്ടം പിൻവലിക്കുമ്പോൾ സ്വന്തം നാടായ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം കിട്ടുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നെങ്കിലും കിട്ടിയില്ല. അതിൽ നിരാശനായിരുന്നു. താൻ അംഗമായ ഇടതുസംഘടനയായ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷനിലെ (കെജിഒഎ) ചിലർ തന്നെയാണു സ്ഥലംമാറ്റം തടഞ്ഞതെന്ന് നവീൻ ബാബു സുഹൃത്തിനു സന്ദേശം അയച്ചിരുന്നു.

എൽഡി ക്ലാർക്കായി തുടങ്ങിയ കരിയറിൽ 2010 ൽ ജൂനിയർ സൂപ്രണ്ടായാണ് അദ്ദേഹം കാസർകോട്ടെത്തിയത്. ഭാര്യ മഞ്ജുഷ കാസർകോട് എടനാട് വില്ലേജ് ഓഫിസറായിരുന്നു. ഇപ്പോൾ പത്തനംതിട്ട കോന്നി തഹസിൽദാർ.

കാസർകോട് കലക്ടറേറ്റിൽ 2010–15 ൽ ജൂനിയർ സൂപ്രണ്ടും 2016 ൽ 6 മാസം സീനിയർ സൂപ്രണ്ടും 2022 ജൂൺ 8 മുതൽ 2023 ഏപ്രിൽ 29 വരെ ഇലക്‌ഷൻ ഡപ്യൂട്ടി കലക്ടറും 2024 ജനുവരി 30 വരെ എഡിഎമ്മുമായി ജോലി ചെയ്തു. കൂടുതൽകാലം കാസർകോട് ജോലി ചെയ്തതിനാൽ സൗഹൃദങ്ങളെല്ലാം അവിടെയായിരുന്നു.

ജോലിയുടെ കാര്യത്തിലും ജനങ്ങളും ജീവനക്കാരുമായുമുള്ള സൗഹൃദത്തിലും മികച്ചുനിന്നയാളാണെന്ന അഭിപ്രായമാണ് കണ്ണൂരിലെയും കാസർകോട്ടെയും ജീവനക്കാർ ഒന്നടങ്കം പറയുന്നത്. നിയമത്തിലെ വരികൾക്കപ്പുറം ഒരു ഫയലും എഴുതിവിടാൻ അനുവദിക്കില്ല. എല്ലാവരെയും കേൾക്കും. പരുഷമായി പറഞ്ഞാൽ പോലും പ്രതികരിക്കാത്ത സ്വഭാവം. രാഷ്ട്രീയക്കാരോടു വലിയ അടുപ്പം കാണിച്ചിരുന്നില്ല.

English Summary:

Clerk to ADM Naveen Babu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com