ADVERTISEMENT

തിരുവനന്തപുരം ∙ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒപ്പമുണ്ടായിരുന്ന പി.വി.അൻവർ എന്ന സ്വതന്ത്രനെ കൈവിട്ടു ദിവസങ്ങൾക്കുള്ളിലാണ് കോൺഗ്രസിൽനിന്നെത്തിയ മറ്റൊരു സ്വതന്ത്രനു സിപിഎം കൈ കൊടുക്കുന്നത്.

കാലങ്ങളായി പാർട്ടി തോൽക്കുന്നിടത്തു ജയിക്കാൻ മറ്റു പാർട്ടികളിലെ വിമതരെ കൂടെക്കൂട്ടിയിട്ടുണ്ടെങ്കിലും 3 തവണ മാത്രം കൈവിട്ട പാലക്കാട്ട് ഇങ്ങനെയൊരു പരീക്ഷണം പ്രതീക്ഷിച്ചതല്ല. 

സരിനാണു പാലക്കാട്ടെ ഇടതു സ്ഥാനാർഥിയെങ്കിൽ, തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം കോൺഗ്രസ് നേതാക്കളെ സ്വന്തം പാളയത്തിലെത്തിച്ചു സ്ഥാനാർഥിയാക്കുന്ന ശൈലി ഏറെക്കാലത്തിനുശേഷമാണു സിപിഎം സ്വീകരിക്കുന്നത്. 

അരനൂറ്റാണ്ടിലെ രാഷ്ട്രീയചരിത്രത്തിൽ ഈ പരീക്ഷണം സിപിഎം ആദ്യം നടത്തിയത് 1982 ൽ നിലമ്പൂരിലാണ്. ഡിസിസി പ്രസിഡന്റായിരുന്ന ടി.കെ.ഹംസയെ സ്വതന്ത്രനാക്കി മത്സരിപ്പിച്ചു. 1980 ൽ കോൺഗ്രസ് (ഐ) സ്ഥാനാർഥിയായി കോൺഗ്രസ്– യുവിലെ സി.

ഹരിദാസിനെതിരെ തോറ്റ ഹംസയ്ക്കു പകരം അടുത്ത തിരഞ്ഞെടുപ്പിൽ ആര്യാടൻ മുഹമ്മദിനെയാണു കോൺഗ്രസ് മത്സരിപ്പിച്ചത്. സിപിഎം സ്വതന്ത്രനായ ഹംസ അന്ന് ആര്യാടനെ 1566 വോട്ടിനു തോൽപിച്ചു. 1987 ൽ തിരിച്ചുപിടിച്ച നിലമ്പൂർ മണ്ഡലം പിന്നെ കോൺഗ്രസിന് നഷ്ടമായത് 2016 ൽ അൻവർ വന്നപ്പോഴാണ്. 

കോൺഗ്രസ് വിട്ടുവന്ന ചെറിയാൻ ഫിലിപ്പിനെ 2001 ൽ പുതുപ്പള്ളിയിൽ സിപിഎം പിന്തുണച്ചത്, സ്വന്തം സ്ഥാനാർഥി ഫ്ലോറി മാത്യുവിന്റെ ചുവരെഴുത്തു വരെ നടത്തിയശേഷമായിരുന്നു. തുടർച്ചയായി 2 തവണ എംഎൽഎ ആയവർ മത്സരരംഗത്തുനിന്നു മാറണമെന്ന ആവശ്യം തള്ളുകയും വാഗ്ദാനം ചെയ്ത തിരുവനന്തപുരം വെസ്റ്റ് സീറ്റ് നിഷേധിക്കുകയും ചെയ്തതോടെയാണു ചെറിയാൻ ഇടഞ്ഞത്.

പകരം ലഭിച്ച സീറ്റ് വേണ്ടെന്നു പറഞ്ഞ് ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. സിപിഎം ചെറിയാനെ പിന്തുണച്ചു. എന്നാൽ 12,575 വോട്ടിനു ചെറിയാൻ തോറ്റു. 20 വർഷത്തിനുശേഷം സിപിഎം ബന്ധവും ഉപേക്ഷിച്ചു. 

പത്തനംതിട്ട ലോക്സഭാ സീറ്റിൽ മുൻ കോൺഗ്രസ് നേതാവ് പീലിപ്പോസ് തോമസ് സിപിഎമ്മിന്റെ സ്വതന്ത്രനാകാൻ തീരുമാനിച്ചതും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷമാണ്. 2014 ൽ ആന്റോ ആന്റണിക്കെതിരെ 56,191 വോട്ടിനു തോറ്റു. 

മറുവശത്ത്, സിപിഎം ബന്ധമുപേക്ഷിച്ചെത്തിയ വർഷം തന്നെ ഉപതിരഞ്ഞെടുപ്പിലൂടെ എ.പി.അബ്ദുല്ലക്കുട്ടിയെ നിയമസഭയിലെത്തിച്ചിട്ടുണ്ട് കോൺഗ്രസ്. അബ്ദുല്ലക്കുട്ടി ഇപ്പോൾ ബിജെപിയിൽ.

2012 ൽ നെയ്യാറ്റിൻകരയിലെ സിപിഎം എംഎൽഎ ആയിരിക്കെ നേതൃത്വവുമായി തെറ്റി രാജിവച്ച ആർ.ശെൽവരാജിനെ ഉപതിരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകരയിൽ സ്ഥാനാർഥിയാക്കി കോൺഗ്രസ് ജയിപ്പിക്കുകയും ചെയ്തു. പിന്നീട് 2 തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചതല്ലാതെ, സംഘടനാ പദവികളൊന്നും ലഭിച്ചില്ല. 

എന്നാ‍ൽ, സിപിഎം രീതി മറിച്ചാണ്. അടുത്തിടെ കോൺഗ്രസ് വിട്ടുവന്നവരിൽ പീലിപ്പോസ് തോമസ് കെഎസ്എഫ്ഇ, കെഎസ്ഐഇ ചെയർമാനും സിപിഎം ഏരിയാ സെക്രട്ടറിയുമായി. പി.എസ്.പ്രശാന്തിനെ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റും കെ.വി.തോമസിനെ കാബിനറ്റ് പദവിയിൽ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമാക്കി.

ഷാഹിദ കമാലിനെ വനിതാ കമ്മിഷൻ അംഗമാക്കി. ശോഭന ജോർജ് ഇപ്പോൾ ഔഷധി ചെയർപഴ്സനും ജി.രതികുമാർ പിന്നാക്കക്ഷേമ കോർപറേഷൻ അംഗവുമാണ്. കെ.പി.അനിൽകുമാറിനെ ഒഡെപെക് ചെയർമാനാക്കി. 

English Summary:

CPM's alliances with independent candidates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com