ADVERTISEMENT

പത്തനംതിട്ട ∙ ‘ധൈര്യമായിരിക്കൂ, നാട്ടിലെത്തിയ ശേഷം നമുക്ക് എല്ലാം ശരിയാക്കാം’ എന്ന് ആത്മവിശ്വാസം പകർന്നു നൽകിയിട്ടും ഒരുവാക്കുപോലും പറയാതെ യാത്രയായ ഭർത്താവിന്റെ മൃതദേഹത്തിനരികിൽ ഭാര്യ മഞ്ജുഷ. ഒപ്പം, അച്ഛന്റെ വിയോഗം ഉൾക്കൊള്ളാനാവാതെ കരഞ്ഞുതളർന്ന് മക്കളായ നിരഞ്ജനയും നിരുപമയും. സഹപ്രവർത്തകർ ദുഃഖം താങ്ങാനാവാതെ വിങ്ങിപ്പൊട്ടി. വൻ ജനാവലിയെ സാക്ഷിയാക്കി വാക്കുകൾ മുറിവേൽപിക്കാത്ത ലോകത്തേക്ക് നവീൻ ബാബു യാത്രയായി. 

കലക്ടറേറ്റിലെ പൊതുദർശനത്തിനുശേഷം 11.35നാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ഭൗതികശരീരം മലയാലപ്പുഴയിലെ കാരുവള്ളിൽ വീട്ടിലെത്തിച്ചത്. മന്ത്രിമാരായ കെ.രാജൻ, വീണാ ജോർജ്, കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ കെ.യു.ജനീഷ് കുമാർ, പ്രമോദ് നാരായൺ, കലക്ടർ എസ്.പ്രേം കൃഷണൻ, പത്തനംതിട്ട മുൻ കലക്ടർമാരായ പി.ബി.നൂഹ്, ഡോ. ദിവ്യ എസ്.അയ്യർ, സബ് കലക്ടർ സുമിത് കുമാർ ഠാക്കൂർ തുടങ്ങിയവർ മൃതദേഹത്തെ അനുഗമിച്ചു. 

നവീൻ ബാബുവിന് അന്തിമോപചാരം അർപ്പിക്കാനെത്തിയ പത്തനംതിട്ട മുൻ കലക്ടർ ദിവ്യ എസ്.അയ്യർ വിതുമ്പുന്നു. ചിത്രം: മനോരമ
നവീൻ ബാബുവിന് അന്തിമോപചാരം അർപ്പിക്കാനെത്തിയ പത്തനംതിട്ട മുൻ കലക്ടർ ദിവ്യ എസ്.അയ്യർ വിതുമ്പുന്നു. ചിത്രം: മനോരമ

നവീൻ ബാബുവിനെ അവസാനമായി ഒരുനോക്കു കാണാൻ വൻ ജനാവലിയാണ് വീട്ടിലെത്തിയത്. ഉച്ചകഴിഞ്ഞ് 2.45ന് സംസ്കാര കർമങ്ങൾ ആരംഭിച്ചു. മക്കളായ നിരഞ്ജനയും നിരുപമയും ചേർന്നാണ് അന്ത്യകർമങ്ങൾ ചെയ്തത്. 3.45ന് മൃതദേഹം ചിതയിലേക്കെടുത്തു. ഇളയ മകൾ നിരുപമ ചിതയ്ക്ക് തീ കൊളുത്തി. 

നവീൻ ബാബുവിന്റെ മലയാലപ്പുഴയിലെ വസതിയിലെത്തി അന്തിമോപചാരം അർപ്പിക്കുന്ന പ്രമോദ് നാരായൺ എംഎൽഎ, മന്ത്രി കെ.രാജൻ, മന്ത്രി വീണാ ജോർജ്, കെ.യു.ജനീഷ് കുമാർ എംഎൽഎ തുടങ്ങിയവർ. ചിത്രം: മനോരമ
നവീൻ ബാബുവിന്റെ മലയാലപ്പുഴയിലെ വസതിയിലെത്തി അന്തിമോപചാരം അർപ്പിക്കുന്ന പ്രമോദ് നാരായൺ എംഎൽഎ, മന്ത്രി കെ.രാജൻ, മന്ത്രി വീണാ ജോർജ്, കെ.യു.ജനീഷ് കുമാർ എംഎൽഎ തുടങ്ങിയവർ. ചിത്രം: മനോരമ

ജില്ലയുടെ ഭരണ സാരഥ്യത്തിൽ രണ്ടാമനായി ചുമതലയേൽക്കേണ്ടിയിരുന്ന നവീൻ ബാബുവിന്റെ മൃതദേഹം രാവിലെ കലക്ടറേറ്റിൽ പൊതുദർശനത്തിനു വച്ചപ്പോൾ ജനപ്രതിനിധികളും സിവിൽ സർവീസ് ഉദ്യോഗസ്ഥരും ആദരാഞ്ജലി അർപ്പിച്ചു. ഇങ്ങനെയൊരു യാത്രയയപ്പായിരുന്നില്ല നവീൻ അർഹിച്ചത് എന്ന കാര്യത്തിന് ആദരമർപ്പിക്കാൻ ഒഴുകിയെത്തിയ ജനം സാക്ഷ്യം പറഞ്ഞു. പൂർത്തിയാക്കാൻ കഴിയാതെ പോയ സർവീസ് ജീവിതത്തിൽ ഒരു ഫയലിലും ചുവപ്പുനാട തീർക്കാതിരുന്ന നല്ല മനുഷ്യനെയോർത്ത് ഉള്ളുലഞ്ഞാണു പലരും മടങ്ങിയത്. 

English Summary:

Naveen Babu funeral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com