ADVERTISEMENT

തലശ്ശേരി ∙ ചെങ്ങളായിയിലെ പെട്രോൾ പമ്പ് വിഷയത്തിൽ എഡിഎം കെ.നവീൻ ബാബുവിനെ താൻ വിളിച്ചിരുന്നുവെന്നു പി.പി.ദിവ്യ മുൻ‌കൂർ ജാമ്യാപേക്ഷയിൽ പറയുന്നു. പുതിയൊരു ആരോപണം കൂടി ഉന്നയിക്കുന്ന ഹർജിയിലെ പ്രസക്ത ഭാഗങ്ങളിങ്ങനെ: ‘നവീൻ ബാബുവിനെതിരെ റിട്ട. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കുറ്റ്യാട്ടൂരിലെ കെ. ഗംഗാധരൻ സെപ്റ്റംബർ 4ന് അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്. ഗംഗാധാരൻ ഇതു സംബന്ധിച്ച് എന്നോടും പറഞ്ഞിട്ടുണ്ട്. ചെങ്ങളായിയിലെ പെട്രോൾ ബങ്കിന് എൻഒസിയുമായി ബന്ധപ്പെട്ട് പ്രശാന്തൻ പരാതി പറഞ്ഞതനുസരിച്ചു ഞാൻ എഡിഎമ്മിനെ വിളിച്ചു, പരിശോധിച്ചു കാര്യങ്ങൾ ശരിയാക്കാൻ പറഞ്ഞു.

പരിശോധിച്ചുവെന്നും വളവും തിരിവുമുണ്ടെന്നും എഡിഎം പറഞ്ഞു. ഇതിനുശേഷം പ്രശാന്തൻ പലതവണ എന്നെ കാണാനെത്തി. എഡിഎമ്മിനെ നേരിട്ടുകാണാൻ പറഞ്ഞു തിരിച്ചയച്ചു. കഴിഞ്ഞ 9ന് എൻഒസി ലഭിച്ചതായും പണം ചെലവായതായും പ്രശാന്തൻ പറഞ്ഞു. അഴിമതിക്കെതിരെ നിലപാട് എടുക്കുന്ന ആൾ എന്ന നിലയിൽ സദുദ്ദേശ്യപരമായാണ് യാത്രയയപ്പു ചടങ്ങിൽ കാര്യങ്ങൾ പറഞ്ഞത്. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല.’

ഭർത്താവ് അറ്റൻഡറാണെന്നും വീട്ടിൽ അമ്മയും മകളും അത്യാസന്നനിലയിൽ കഴിയുന്ന അച്ഛനുമുണ്ടെന്നും അതിനാൽ മുൻ‌കൂർ ജാമ്യം അനുവദിക്കണമന്നും അഡ്വ. കെ.വിശ്വൻ മുഖേന സമർപ്പിച്ച ഹർജിയിൽ ദിവ്യ പറയുന്നു. 

ഒളിച്ചെത്തി രാജിക്കത്ത് നൽകി

കണ്ണൂർ ∙ മൂന്നു ദിവസമായി പുറത്തിറങ്ങാതിരുന്ന പി.പി.ദിവ്യ ഇന്നലെ രഹസ്യമായി ജില്ലാ പഞ്ചായത്ത് ഓഫിസിനു സമീപമെത്തി സെക്രട്ടറിക്കു രാജിക്കത്തു കൈമാറി മടങ്ങി. രാവിലെ 9.30നു ട്രെയിനിറങ്ങി ജോലിക്കെത്തുന്ന ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിനരികിൽ കാത്തിരുന്നാണു ദിവ്യ രാജിക്കത്തു കൈമാറിയത്.

വിജിലൻസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം ∙ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്കു നയിച്ച കൈക്കൂലി ആരോപണത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണമാരംഭിച്ചു. കോഴിക്കോട് സ്പെഷൽ സെൽ എസ്പി അബ്ദുൽ റസാഖിനാണ് അന്വേഷണച്ചുമതല. അന്വേഷണം പൂർത്തിയാക്കാൻ 6 മാസം സമയമുണ്ട്.

നവീനെതിരെ പി.പി.ദിവ്യ നടത്തിയ ആരോപണം, സംരംഭകനായ ടി.വി.പ്രശാന്തന്റെ പരാതി എന്നിവയെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. സർക്കാർ ഉദ്യോഗസ്ഥനായ പ്രശാന്തനു പെട്രോൾ പമ്പ് തുടങ്ങാനാകുമോ, സർക്കാർ ഉദ്യോഗസ്ഥനെന്ന വിവരം മറച്ചുവച്ചാണോ പമ്പിന് അപേക്ഷിച്ചത്, നവീനു കൈക്കൂലി നൽകിയിരുന്നോ, ഉണ്ടെങ്കിൽ അക്കാര്യം കലക്ടർ ഉൾപ്പെടെയുള്ളവരെ അറിയിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണപരിധിയിൽ വരും.

കൈക്കൂലി ആരോപണം തെളിയിക്കുന്ന രേഖകൾ പ്രശാന്തനിൽനിന്ന് അന്വേഷണ സംഘം ആരായും. മുഖ്യമന്ത്രിക്കു നൽകിയതെന്ന പേരിൽ പ്രശാന്തന്റേതായി പുറത്തുവന്ന പരാതിയുടെ നിജസ്ഥിതിയും സംഘം പരിശോധിക്കും. ദിവ്യ, കലക്ടർ അരുൺ കെ.വിജയൻ എന്നിവരിൽനിന്നും മൊഴിയെടുക്കും.

English Summary:

Divya Drags ADM Naveen Babu into Petrol Pump Controversy, Files for Anticipatory Bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com