ADVERTISEMENT

കോട്ടയം ∙ ഭിന്നശേഷിയുള്ള യുവാവിനോട് കരുണയില്ലാതെ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷൻ. ലോട്ടറി വിൽപനക്കാരനായ കുമാരനല്ലൂർ എളവനാട്ട് തൃക്കയിൽ എസ്.സുനിൽ 2016ൽ ഭിന്നശേഷി ക്ഷേമ കോർപറേഷനിൽ മുച്ചക്രവാഹനത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നു. ഇതുവരെ വാഹനം ലഭിച്ചില്ല.

ജന്മനാ സുനിലിന്റെ ഇടതുകാലിനു ചലനപരിമിതിയുണ്ട്. അപേക്ഷ പരിഗണിക്കാതെ വന്നപ്പോൾ സുനിൽ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും തന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നെങ്കിലും മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടർന്നാണ് അപേക്ഷ പാസായത്. അതേസമയം 2017 വരെയുള്ള അപേക്ഷകർക്കെല്ലാം വാഹനം വിതരണം ചെയ്തതാണെന്ന് കോർപറേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. സുനിലിന്റെ അപേക്ഷയിൽ ഫണ്ടില്ലെന്ന മറുപടിയാണ് അന്വേഷിക്കുമ്പോൾ ലഭിക്കുന്നത്. ഫണ്ട് എത്തിയാലുടൻ വാഹനം നൽകുമെന്നതു പതിവു പല്ലവിയാണെന്ന് തൻമയ നിയമ സഹായ കേന്ദ്രം സെക്രട്ടറി ജോജി മാത്യു പറഞ്ഞു. ജോജി മാത്യുവാണ് സുനിലിനെ സഹായിക്കുന്നത്.

നടക്കാൻ പറ്റാത്തതിനാൽ ഇപ്പോൾ ലോട്ടറി കച്ചവടവും സുനിലിന് സാധിക്കാതെയായി. സുനിലിന്റെ അച്ഛൻ മരിച്ചിട്ട് 10 വർഷമായി. വീട്ടിൽ അമ്മയും സുനിലും മാത്രമാണുള്ളത്. അമ്മ കൂലിപ്പണി ചെയ്തുകിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് രണ്ടുപേരും ജീവിക്കുന്നത്. താമസം ഷെഡിനു സമാനമായ പഴകിയ വീട്ടിലും.

വീടു നന്നാക്കുന്നതിനും ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യങ്ങൾക്കുമായി ഒട്ടേറെ പ്രാവശ്യം കോട്ടയം നഗരസഭയിലും അപേക്ഷ സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ഭിന്നശേഷിക്കാരനായതുകൊണ്ട് മറ്റുള്ളവരെപ്പോലെ തൊഴിലെടുത്ത് ജീവിക്കാൻ കഴിയാത്ത തന്നോട് അധികാരികൾക്ക് അൽപമെങ്കിലും കരുണകാട്ടണമെന്നാണ് സുനിലിന്റെ അപേക്ഷ.

English Summary:

Denied Dignity: Differently Abled Youth Denied Tricycle by Kerala Authorities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com