ADVERTISEMENT

തിരുവനന്തപുരം∙ എക്സാലോജിക് സൊലൂഷൻസിനും കരിമണൽ കമ്പനിയായ സിഎംആർഎലിനുമെതിരെയുള്ള അന്വേഷണത്തിൽ ഉരുണ്ടുകളിച്ച് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ).

അന്വേഷണ കാലാവധി കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം നീട്ടിനൽകിയിട്ടുണ്ടോയെന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടിയില്ല. അന്വേഷണത്തെ ബാധിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണു മറുപടി നിഷേധിച്ചത്. അന്വേഷണത്തിന് അനുവദിച്ചിരുന്ന 8 മാസ കാലാവധി സെപ്റ്റംബർ 30ന് അവസാനിച്ചിരുന്നു. എന്നാൽ ‘അന്വേഷണം ഇപ്പോഴും തുടരുകയാണ്’ എന്നാണ് എസ്എഫ്ഐഒ പറയുന്നത്. 

കേന്ദ്രസർക്കാർ സമയം നീട്ടി നൽകാതെ എങ്ങനെ എസ്എഫ്ഐഒ ഇപ്പോഴും ‘അന്വേഷണം തുടരുന്നു’ എന്നതിലാണ് അവ്യക്തത. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്സാലോജിക്, സിഎംആർഎൽ, കെഎസ്ഐഡിസി എന്നിവയ്ക്കെതിരെ ജനുവരി 31നു കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം എസ്എഫ്ഐഒയുടെ അന്വേഷണം പ്രഖ്യാപിക്കുമ്പോൾ 8 മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിൽ നിർദേശിച്ചിരുന്നു.

എന്നാൽ, കെഎസ്ഐഡിസി ചീഫ് ഫിനാൻസ് ഓഫിസറുടെ മൊഴിയെടുത്തത് ഈ കാലാവധിക്കുശേഷം ഒക്ടോബർ 3ന് ആണ്. എക്സാലോജിക് കമ്പനിയുടെ ഏക ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി.വീണയുടെ മൊഴിയെടുക്കാൻ ഒരാഴ്ച കൂടി കാത്തിരുന്നു. അന്വേഷണ കാലാവധി പ്രഖ്യാപിച്ചുള്ള കേന്ദ്രത്തിന്റെ ഉത്തരവിനെ, കാലാവധി നീട്ടിക്കൊണ്ടുള്ള മറ്റൊരു ഉത്തരവിലൂടെയല്ലാതെ മറികടക്കാനാകില്ല.

എന്നാൽ ഇങ്ങനെയൊരു നടപടി കേന്ദ്രസർക്കാരിൽനിന്ന് ഉണ്ടായിട്ടില്ലെന്നാണു കോട്ടയം പെരുവ സ്വദേശി എം.ടി.തോമസിന്റെ വിവരാവകാശ അപേക്ഷയ്ക്ക് എസ്എഫ്ഐഒ നൽകിയ മറുപടിയിൽനിന്നു വ്യക്തമാകുന്നത്. 

എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ ഡൽഹി ഹൈക്കോടതിയിൽ സിഎംആർഎൽ നൽകിയ ഹർജി നവംബർ 12ന് പരിഗണിക്കുന്നുണ്ട്. അതുവരെ അന്തിമ റിപ്പോർട്ട് നൽകരുതെന്നു കോടതിക്കു പുറത്തുള്ള ധാരണ മാത്രമാണുള്ളത്. കോടതിക്കു പുറത്തുണ്ടാക്കിയ ധാരണ റിപ്പോർട്ട് സമർപ്പിക്കുന്നതിനെക്കുറിച്ചാണെങ്കിലും, അന്വേഷണം ഇപ്പോഴും തുടരുന്നു എന്നാണ് എസ്എഫ്ഐഒയുടെ നിലപാട്.

കേരളത്തിൽ എസ്എഫ്ഐഒയുടെ ചെന്നൈ ഓഫിസ് അന്വേഷിച്ച കേസുകളെക്കുറിച്ചുള്ള ചോദ്യത്തിനും മൗനമാണു മറുപടി. അന്വേഷണം പ്രഖ്യാപിച്ച് ഒരുമാസത്തിനകം സിഎംആർഎലിന്റെയും കെഎസ്ഐഡിസിയുടെയും ഓഫിസിലെത്തിയ എസ്എഫ്ഐഒ സംഘം, രേഖകൾ ആവശ്യപ്പെട്ട് വീണയ്ക്കു സമൻസും നൽകിയിരുന്നു. എന്നാൽ ഈ തിടുക്കം പിന്നീടുണ്ടായില്ല. 

എസ്എഫ്ഐഒ ചെന്നൈ യൂണിറ്റ് അന്വേഷിച്ചത്: 

2022–23ൽ 7 കേസ്, പൂർത്തിയായത് 3 കേസ് 

2023–24ൽ 6 കേസ്, പൂർത്തിയായത് 2 കേസ് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com