ADVERTISEMENT

തിരുവനന്തപുരം∙ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ 30 വർഷത്തിനിടെ പുതിയ റെയിൽവേ പാതകളൊന്നും ലഭിക്കാത്ത സംസ്ഥാനമായി കേരളം. കഴിഞ്ഞ 8 വർഷത്തിനിടയിൽ ആന്ധ്രയിൽ 350 കിലോമീറ്റർ, തെലങ്കാനയിൽ 285, കർണാടകത്തിൽ 318, തമിഴ്നാട്ടിൽ 405 എന്ന ക്രമത്തിൽ പുതിയ റെയിൽപാതകൾ നിർമിച്ചപ്പോഴാണ് കേരളത്തിന്റെ ഈ ദുരവസ്ഥ.

കേരളവും റെയിൽവേയും പരസ്പരം പഴി ചാരുന്നതല്ലാതെ പുതിയ പദ്ധതികളൊന്നും വരുന്നില്ല. ഗുരുവായൂർ–തിരുനാവായ, അങ്കമാലി–എരുമേലി ശബരി പദ്ധതികൾ വർഷങ്ങൾക്കു മുൻപു പ്രഖ്യാപിച്ചവയാണെങ്കിലും സമയബന്ധിതമായി ഭൂമിയേറ്റെടുത്തു നൽകാനോ തടസ്സങ്ങൾ നീക്കാനോ കഴിയാത്തതിന്റെ തിക്തഫലമാണു കേരളം അനുഭവിക്കുന്നത്. 

ശബരി പദ്ധതിയിൽ ഭൂമിയേറ്റെടുക്കാൻ കല്ലിട്ടു തിരിച്ചിരിക്കുന്ന രാമപുരം വരെ ഒന്നാംഘട്ടമായി പാത നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം ന്യായമാണെങ്കിലും അത് റെയിൽവേ പരിഗണിച്ചിട്ടില്ല. എംപിമാർ ഒന്നിച്ചു നിന്ന് ‘ശബരി’ക്കായി ശബ്ദമുയർത്താതെ പദ്ധതിയുടെ പ്രാധാന്യം കേന്ദ്ര സർക്കാരിനു ബോധ്യപ്പെടില്ല. 

ചെങ്ങന്നൂർ–പമ്പ പദ്ധതിക്കു സംസ്ഥാന സർക്കാർ എതിരല്ലെങ്കിലും അങ്കമാലി–എരുമേലി ശബരി പദ്ധതിക്കു മുൻഗണന നൽകണമെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നു മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. അങ്കമാലി–എരുമേലി ശബരി പാതയിൽ ആകെയുള്ള 111 കിലോമീറ്ററിൽ 70 കിലോമീറ്റർ ദൂരം കല്ലിട്ടു തിരിച്ചതാണ്. 1997ൽ പ്രഖ്യാപിച്ച പദ്ധതി ഇനിയും ജനങ്ങളെ കഷ്ടപ്പെടുത്താതെ പൂർത്തിയാക്കണമെന്നാണു സർക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭൂരിപക്ഷം ശബരിമല തീർഥാടകരും പാലക്കാട് വഴിയാണു ട‌്രെയിനിൽ യാത്ര ചെയ്യുന്നത്. അങ്കമാലി, എരുമേലി വഴി 145 കിലോമീറ്ററും അങ്കമാലി–ചെങ്ങന്നൂർ വഴി പമ്പയിലേക്ക് 201 കിലോമീറ്ററുമാണു ദൂരം. ശബരി പാതയ്ക്കു വനഭൂമിയിലൂടെ തുരങ്കം നിർമിക്കാൻ കഴിഞ്ഞാൽ എരുമേലിയിൽ നിന്നു പമ്പ വരെ പാത നീട്ടാൻ കഴിയും.

എന്നാൽ നിലമ്പൂർ–നഞ്ചൻകോട് പാതയ്ക്കു വേണ്ടി വർഷങ്ങളായി ശ്രമിച്ചിട്ടും തുരങ്കം വഴിയുള്ള അലൈൻമെന്റിനു വനം മന്ത്രാലയം അനുമതി നൽകുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലയ്ക്കു റെയിൽവേ കണക്ടിവിറ്റി, 14 പുതിയ റെയിൽവേ സ്റ്റേഷനുകൾ ലഭിക്കുന്ന പദ്ധതി എന്നീ നിലകളിൽ ശബരി പാതയിൽ വർഷം മുഴുവൻ യാത്രക്കാരെ ലഭിക്കും. ചെങ്ങന്നൂർ–പമ്പ പാത തീർഥാടനകാലം കഴിഞ്ഞാൽ അടച്ചിടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

English Summary:

Three decades no new railway lines Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com