ADVERTISEMENT

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് നിർണയത്തെച്ചൊല്ലി കോൺഗ്രസിലും ബിജെപിയിലും വ്യാപക പ്രതിഷേധം. തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ ബിജെപിയിലും കോൺഗ്രസിലും ആഭ്യന്തരകലാപം ഉടലെടുത്തത്. രാജസ്ഥാനിലെ സീറ്റ് നിർണയത്തിൽ അതൃപ്തരായ ബിജെപി നേതാക്കളുടെ അനുയായികൾ ജയ്പുരിൽ പാർട്ടി ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധിച്ചു. സീറ്റ് നിഷേധിക്കപ്പെട്ട സിറ്റിങ് എംഎൽഎമാരിൽ ചിലരുടെ അനുയായികളാണു നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളികളുമായി ഓഫിസിനു മുന്നിൽ തടിച്ചുകൂടിയത്. അതേസമയം, വിശദമായ ചർച്ചകൾക്കുശേഷം ഒരുമിച്ചാണ് സ്ഥാനാർഥികളെ നിശ്ചയിച്ചതെന്ന് രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സി.പി. ജോഷി വ്യക്തമാക്കി. 

അതിനിടെ, രാജസ്ഥാനിലെ രാജ്സമന്തിലെ പാർട്ടി ജില്ലാ ആസ്ഥാനത്തെ ഫർണിച്ചർ തകർക്കുകയും തിരഞ്ഞെടുപ്പ് പ്രചാരണ സാധനങ്ങൾ തീയിട്ട് നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ നാലുപേരെ ബിജെപി സസ്പെൻഡ് ചെയ്തു. ബിജെപി രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയതിനു പിന്നാലെ ചിത്തോർഗഡ്, ഉദയ്പുർ, കോട്ട, ജയ്പുർ, അൾവാർ, ബുണ്ഡി എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമാണ്. രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സി.പി. ജോഷി ഉൾപ്പെടെയുള്ള നേതാക്കളുടെ കോലം കത്തിക്കുകയും പ്രതീകാത്മക ശവഘോഷയാത്ര നടത്തുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. 

മധ്യപ്രദേശിൽ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പക്ഷത്തുള്ള മുന്നലാൽ ഗോയലിനു സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ അനുയായികൾ ഗ്വാളിയറിൽ സിന്ധ്യയുടെ ഉടമസ്ഥതയിലുള്ള ജയ് വിലാസ് കൊട്ടാരത്തിനു മുന്നിൽ പ്രതിഷേധിച്ചു. കൊട്ടാരത്തിലേക്കെത്തിയ സിന്ധ്യ താൻ മുന്നലാലിനൊപ്പം നിൽക്കുമെന്ന് ഉറപ്പു നൽകിയതിനു ശേഷമാണ് അനുയായികൾ പ്രതിഷേധം അവസാനിപ്പിച്ചത്. മുൻ കോൺഗ്രസ് എംഎൽഎ ആയ മുന്നലാൽ 2020ൽ സിന്ധ്യയ്ക്കൊപ്പമാണു ബിജെപിയിൽ ചേർന്നത്. പിന്നീട് ഗ്വാളിയർ ഈസ്റ്റിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ചെങ്കിലും തോറ്റു.

കോൺഗ്രസ് നേതാവായ ദീപ്തി സിങ്ങിനു സീറ്റ് നൽകാത്തതിനെതിരെ ഭോപാലിൽ പാർട്ടി ഓഫിസിനു മുന്നിൽ സ്ത്രീകൾ പ്രതിഷേധിച്ചു. പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റില്ലെന്നും എല്ലാവർക്കും സീറ്റ് നൽകാനാവില്ലെന്നും പിസിസി പ്രസിഡന്റ് കമൽനാഥ് പറഞ്ഞു.

English Summary:

Congress and Bjp Workers protest all over in Rajasthan and Madhya Pradesh on ticket allocation in Assembly Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com