ADVERTISEMENT

തിരുവനന്തപുരം∙ കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ പ്രസ്താവനയ്ക്കെതിരെ സിപിഎം. കേന്ദ്രമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന അപലപനീയമാണെന്നും നിരുത്തരവാദപരമായ സമീപനമാണ് മന്ത്രി സ്വീകരിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. കളമശേരി സംഭവത്തിൽ തന്റെ വാക്കുകൾ ചിലർ തെറ്റായി വ്യാഖ്യാനിച്ച് പ്രചാരണം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

‘‘കളമശേരി സംഭവമുണ്ടായപ്പോൾ ഒരു തരത്തിലുള്ള ഭീകരപ്രവർത്തനത്തിനും വർഗീയ ധ്രുവീകരണത്തിനും സ്ഥാനമില്ലെന്ന പ്രഖ്യാപനമാണ് കേരള ജനത നടത്തിയത്. എന്നാൽ, നാടിന്റെയും ജനതയുടെയും താൽപര്യങ്ങൾക്കു വിരുദ്ധമായ നിലപാടാണ് ആർഎസ്എസ് –ബിജെപി നേതൃത്വം സ്വീകരിച്ചത്. വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ളവർ ശ്രമിച്ചത്. കേരളത്തെ കലാപഭൂമിയാക്കാനാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനുള്ള അജണ്ട സംഘപരിവാർ കേരളത്തിൽ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. കലക്കവെള്ളത്തിൽ മീൻപിടിക്കാനാകുമോ എന്നാണ് കേന്ദ്രമന്ത്രി ഉൾപ്പെടെ ശ്രമിച്ചത്. പാർലമെന്റിൽപോലും വർഗീയ പരാമർശങ്ങളാണ് ബിജെപി അംഗങ്ങൾ നടത്തിയത്.

കളമശേരി സംഭവത്തിൽ തന്റെ പ്രസ്താവനയെ തെറ്റായ വ്യാഖ്യാനിച്ചതായി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ‘‘കേരള ജനത ഒന്നടങ്കം പലസ്തീനോടൊപ്പം നിന്നു പൊരുതുമ്പോൾ അതിൽനിന്നും ജനശ്രദ്ധ മാറ്റാൻ പര്യാപ്തമാകുന്ന നിലപാട് ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും കർശന നിലപാട് സ്വീകരിക്കും എന്നാണ് പ്രതികരിച്ചത്. ഞാൻ പറഞ്ഞ കാര്യം പല രീതിയിൽ വ്യാഖ്യാനിച്ചു. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു. ബോംബ് സ്ഫോടനം നടന്ന് കുറച്ചു സമയങ്ങൾക്കുള്ളിലാണ് പൊതുവായ പ്രതികരണം താൻ നടത്തിയത്. സർക്കാർ കർശന നടപടി സ്വീകരിക്കും എന്നു പറഞ്ഞതിനെ തെറ്റായ പ്രചാരണത്തിന് ഉപയോഗിച്ചു. സ്ഫോടനം നടക്കുമ്പോൾ ആദ്യനിമിഷങ്ങളിൽ പല രീതിയിൽ പലരും ചിന്തിക്കും. അങ്ങനെയുള്ള സാഹചര്യത്തിൽ ചോദ്യം ചോദിച്ചപ്പോഴാണ് താൻ മറുപടി പറഞ്ഞത്.

‘‘പിന്നീടാണ് കാര്യങ്ങൾക്കു വ്യക്തത വന്നത്. ചിലർ വാർത്തകൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി എം.വി.ഗോവിന്ദന്റെ നിലപാടുകളെ തള്ളി എന്നാണ് ചിലർ വാർത്ത നൽകിയത്. അസംബന്ധമായ വാർത്തയാണത്. പ്രസ്താവന വളച്ചൊടിച്ചതിനു പിന്നിൽ ആസൂത്രിതമായ നീക്കമുണ്ട്. സുനിൽ കനുഗോലുവിന്റെ തന്ത്രവും പിന്നിൽ പ്രവർത്തിച്ചു. എന്തു കളവും പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് കണ്ട് തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി കാര്യങ്ങൾ അവതരിപ്പിക്കുകയാണ്.

കളമശേരി സംഭവത്തിൽ തനിക്കെതിരെ കോണ്‍ഗ്രസ് പരാതി നൽകിയെങ്കിലും വർഗീയ ധ്രൂവീകരണം നടത്തിയ രാജീവ് ചന്ദ്രശേഖറിനെ പരാതിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നു എം.വി.ഗോവിന്ദൻ പറഞ്ഞു. ഇരു പാർട്ടികളും തമ്മിലുള്ള ചങ്ങാത്തം വ്യക്തമാണ്. രാജീവ് ചന്ദ്രശേഖർ ഇതുവരെ മണിപ്പൂരിൽ പോയതായി അറിയില്ല. അവിടെ പോകാൻ താൽപര്യമില്ല, കേരളത്തിൽ വരാനാണ് താൽപര്യം. ആളുകളുടെ വ്യക്തി വിവരങ്ങൾ ചോർത്തിയിട്ടും അതേക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട മന്ത്രിയായ രാജീവ് ചന്ദ്രശേഖർ അന്വേഷിക്കുന്നില്ല. വർഗീയ ധ്രുവീകരണത്തിനിടയിൽ അതിനൊന്നും അദ്ദേഹത്തിനു സമയമില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

English Summary:

MV Govindan's clarification on his statement about Kalamassery blast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com