ADVERTISEMENT

കൊച്ചി∙ കളമശേരി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വിദ്വേഷപ്രചരണം നടത്തിയെന്ന പരാതിയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്. ‌‌‌‌കളമശേരി സ്ഫോടനത്തെ ഹമാസ് ആക്രമണവുമായി താരതമ്യപ്പെടുത്തി സമൂഹമാധ്യമത്തിലിട്ട പോസ്റ്റിന്റെ അടിസ്ഥാനത്തിൽ കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ.പി.സരിന്റെ പരാതിയെത്തുടർന്നാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിൽ വിദ്വേഷം പ്രചരിപ്പിക്കുക, മതസ്പർധ ഉണ്ടാക്കാൻ ശ്രമിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ

രാജീവ് ചന്ദ്രശേഖറിനെതിരെ ഈ വിഷയത്തിൽ റജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. നേരത്തെ സൈബർ സെൽ എസ്ഐയുടെ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് തന്നെ കേസ് റജിസ്റ്റർ ചെയ്തത്. ഐപിസി 153, 153 എ, പൊലീസ് ആക്ടിലെ 120 ഒ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നേരത്തെ കേസെടുത്തത്.

ആദ്യ കേസിൽ അന്വേഷണം ആരംഭിച്ച പൊലീസ്, രാജീവ് ചന്ദ്രശേഖറിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ച ശേഷം സൈബർ പൊലീസ് നൽകേണ്ട റിപ്പോർട്ടിനായി കാക്കുകയാണ്. വിദ്വേഷപ്രചാരണം നടത്തിയ ഫെയ്സ് ബുക് അക്കൗണ്ട് രാജീവ് ചന്ദ്രശേഖറിന്റേതു തന്നെയെന്നുറപ്പിക്കാൻ ഈ റിപ്പോർട്ട് ആവശ്യമാണ്. ഇതിനു ശേഷം ആവശ്യമെങ്കിൽ ചോദ്യം ചെയ്യലുണ്ടാകുമെന്നുമാണു വിവരം.

കളമശേരിയിൽ സ്ഫോടനം നടന്ന സ്ഥലവും പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ചശേഷം രാജീവ് ചന്ദ്രശേഖർ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു. തീവ്ര ഗ്രൂപ്പുകളോടു മുഖ്യമന്ത്രി മൃദു സമീപനം പുലർത്തുകയാണെന്നും കോൺഗ്രസും അതിനു കൂട്ടു നിൽക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തിയിരുന്നു. കൊച്ചിയിൽ ബോംബു പൊട്ടിയപ്പോൾ പിണറായി വിജയൻ ഡൽഹിയിൽ രാഷ്ട്രീയം കളിക്കുകയായിരുന്നു. സമാധാനം നിലനിർത്താൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരുന്നു. 

English Summary:

Kochi police register case against Rajeev Chandrasekhar over inflammatory post in social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com