ADVERTISEMENT

ന്യൂഡൽഹി ∙ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് നാലുവരിപ്പാലം തകർന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ യുഎസിലെ ഒരു വെബ്കോമിക് തയാറാക്കിയ കാർട്ടൂണിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. അപകട സമയത്ത് കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ ക്രൂവിനെ വംശീയമായി അധിക്ഷേപിക്കുന്നു എന്നാണു പരാതി. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക്സ്ഫോഡ് കോമിക്സാണ് കാർട്ടൂൺ തയാറാക്കിയത്.

അപകടത്തിന് തൊട്ടുമുൻപ് ഡാലി കപ്പലിന്റെ ഉള്ളിൽ നിന്നുള്ള അവസാനത്തെ റിക്കോഡിങ് എന്ന കുറിപ്പോടെയാണ് ഇന്ത്യക്കാരെ മോശമായി ചിത്രീകരിച്ചിരിക്കുന്ന കാർട്ടൂൺ ഫോക്സ്ഫോഡ് പങ്കുവച്ചിരിക്കുന്നത്. നീളമുള്ള ലങ്കോട്ടി മാത്രം ധരിച്ച് അർധനഗ്നരായി നിലവിളിച്ച് നിൽക്കുന്ന രീതിയിലാണ് ഇന്ത്യക്കാരെ ചിത്രീകരിച്ചിരിക്കുന്നത്.

ചിലരുടെ തലയിൽ തലപ്പാവുമുണ്ട്. പരസ്പരം പഴിച്ചുകൊണ്ട് അസഭ്യവർഷം നടത്തുന്ന  ഓഡിയോയും ഇതിനൊപ്പം ചേർത്തിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് കപ്പലിലുണ്ടായിരുന്ന ക്രൂവിന്റെ അവസരോചിതമായ ഇടപെടലാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചതെന്ന റിപ്പോർട്ട് വന്നിട്ടും ഇന്ത്യൻ ക്രൂ അംഗങ്ങളെ ഇത്തരത്തിൽ മോശമായി ചിത്രീകരിച്ചതാണു വിമർശനത്തിന് കാരണം.

‘‘കപ്പൽ പാലത്തിലിടിക്കുമ്പോൾ അതിൽ ഒരു ലോക്കൽ പൈലറ്റ് ഉണ്ടായിരുന്നു. കപ്പൽ ജീവനക്കാർ മുന്നറിയിപ്പ് നൽകിയതുകൊണ്ടാണ് അപകടം കുറയ്ക്കാനായത്. അവസരോചിതമായി ഇടപെട്ട ഇന്ത്യൻ ക്രൂവിനെ മേയറടക്കം അഭിനന്ദിച്ചതാണ്.’’ കാർട്ടൂണിനെ വിമർശിച്ച് സഞ്ജീവ് സന്യാൽ എക്സിൽ കുറിച്ചു. ഗവർണർപോലും പ്രശംസിച്ചിട്ടും ഇന്ത്യൻ ക്രൂവിനെ ഈ ദാരുണ സംഭവത്തിന്റഎ പേരിൽ പരിഹസിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് മറ്റൊരു എക്സ് ഉപയോക്താവ് പൂജ സംഗ്വാൻ പറഞ്ഞത്. 

കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായും പട്ടാപ്സ്കോ നദിയിലൂടെ കപ്പൽ പാലത്തിന് അടുത്തേക്ക് ഒഴുകിനീങ്ങുന്നതായും അപായസന്ദേശം ഹാർബർ കൺട്രോൾ റൂമിൽ ലഭിച്ചതുകൊണ്ടാണ് പാലത്തിലൂടെയുള്ള ഗതാഗതം തടയാനും അപകടത്തോത് കുറയ്ക്കാനും അധികൃതർക്ക് സാധിച്ചത്. 

ഇതാദ്യമായല്ല പാശ്ചാത്യ മാധ്യമങ്ങൾ കാർട്ടൂണിലൂടെ ഇന്ത്യയെ വംശീയമായി അധിക്ഷേപിക്കുന്നത്. മംഗൾയാൻ ദൗത്യത്തിന്റെ വിജയത്തെ തുടർന്ന് 2014ൽ ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച കാർട്ടൂണും വലിയ വിമർശനത്തിന് ഇടയാക്കി. ഇന്ത്യൻ വസ്ത്രം ധരിച്ച്, പശുവിനെയും പിടിച്ചെത്തിയ ഒരു ഗ്രാമീണൻ ഉന്നതരുടെ ബഹിരാകാശ ക്ലബിൽ കയറുന്നതിനായി വാതിലിൽ മുട്ടുന്നതായിരുന്നു കാർട്ടൂൺ. ഇന്ത്യയുടെ ജനസംഖ്യാവർധനവിനെ പരിഹസിച്ച് കഴിഞ്ഞ വർഷം ഒരു ജർമൻ കാർട്ടൂണും പ്രത്യക്ഷപ്പെട്ടിരുന്നു.

English Summary:

Baltimore Bridge Collapse- Foreign media again targets India with Racist Cartoon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com