ADVERTISEMENT

തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം സിബിഐ അന്വേഷിക്കുന്നത് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന് ആരോപണവുമായി പിതാവ് ജയപ്രകാശ്. ആഭ്യന്തര സെക്രട്ടറിയാണ് വീഴ്ച വരുത്തിയതെന്നും വീഴ്ചയിൽ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഹോസ്റ്റലിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ വരാറുണ്ടായിരുന്നെന്ന് സിദ്ധാർഥൻ പറഞ്ഞിരുന്നതായും പിതാവ് അറിയിച്ചു. 

ആഭ്യന്തരമന്ത്രി എന്ന നിലയില്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു പറ്റിച്ചെന്ന് സിദ്ധാര്‍ഥന്റെ അച്ഛന്‍. ‘‘പൊലീസ് അന്വേഷണം എങ്ങും എത്തിയില്ല. എല്ലാ സമ്മർദ്ദത്തിലും അടിമപ്പെട്ട് അന്വേഷണം അട്ടിമറിക്കപ്പെട്ടു. രണ്ടാമത് മുഖ്യമന്ത്രി എന്ന നിലയിൽ സിബിഐ അന്വേഷണം ഇപ്പോ തരാം എന്നു പറഞ്ഞ് പറ്റിച്ചു. വീണ്ടും സിബിഐ അന്വേഷണത്തിനായുള്ള റിപ്പോർട്ട് ഡൽഹിക്ക് കൊടുക്കാനുള്ളത് കൊച്ചിക്ക് കൊടുത്തെന്നും പറഞ്ഞ് വീണ്ടും പറ്റിച്ചു. എന്നെ ഈ ആഭ്യന്തര മന്ത്രാലയം മുഴുവൻ പറ്റിച്ചു കൊണ്ടിരിക്കുകയാണ്.

എന്റെ മകനെ ചതിച്ചു കൊന്ന പെൺകുട്ടികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആന്റി റാഗിങ് സ്ക്വാഡ് പെൺകുട്ടികൾക്കെതിരെ ഉൾപ്പെടെ റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. കോളജ് അധികൃതർ പറയുന്നത് പെൺകുട്ടികളല്ലേ വിട്ടുകളയാമെന്നാണ്. രാഷ്ട്രീയമായി സമ്മർദ്ദമുള്ളതുകൊണ്ടാണ് അവരെ അറസ്റ്റ് ചെയ്യാ‌ത്തത്. എം.എം.മണിയുടെ ചിറകിനടിയിൽ കിടക്കുന്ന അക്ഷയിയെ തുറന്നു വിട്. എന്തിനാണ് അവനെ എം.എം.മണി സംരക്ഷിക്കുന്നത്. അവനെ അറസ്റ്റ് ചെയ്യട്ടേ. ഇതെല്ലാം ഉന്നയിച്ച് ഉറപ്പായും ക്ലിഫ് ഹൗസിൽ പോകും.

സിബിഐ അന്വേഷണം അട്ടിമറിക്കാനായി തട്ടിക്കൂട്ടിയ ഒരു പേപ്പർ ഡൽഹിയിൽ കൊണ്ടുപോയെന്നു പറയുന്നു. ഞാൻ 20 ദിവസമായി കയറി ഇറങ്ങി നടന്നിട്ടും കിട്ടാത്ത ഒരു പേപ്പർ രണ്ടു മൂന്നൂ മണിക്കൂറു കൊണ്ട് കിട്ടിയെന്ന്. അതു കഴിഞ്ഞപ്പോൾ ഒരു പ്രഹസനം. പെട്ടെന്നൊരു ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണം, മൂന്നു പേരുടെ സസ്പെൻഷൻ. ഇങ്ങനെ കണ്ണിൽ പൊടിയിട്ടിട്ട് ചുമ്മാതിരിക്കാമെന്ന് കരുതിയോ. അങ്ങനെ നടപടിയെടുക്കുന്നുണ്ടെങ്കിൽ അത് ആദ്യം മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ വേണം. ഇത്രയും സെൻസേഷനലായ കേസിന്റെ പേപ്പർ എന്തുകൊണ്ട് അയച്ചില്ല എന്ന് അവരല്ലെ ചോദിക്കേണ്ടത്. ചീഫ് സെക്രട്ടറിയോ അഡീഷനൽ ചീഫ് സെക്രട്ടറിയോ ആരോണോ ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നത് അവരോടല്ലേ ചോദിക്കേണ്ടത്. അവരല്ലെ കുറ്റക്കാർ. അവര് കുറ്റക്കാരാകുമ്പോ ആഭ്യന്തര മന്ത്രിയല്ലേ കുറ്റക്കാരൻ. അവർക്കറിയില്ലേ ഇതിൽ ശക്തമായി ഇടപെടണമെന്ന്. 

എനിക്ക് ആരോടും ചോദ്യം ഉന്നയിക്കാൻ ഒരു മടിയുമില്ല. ക്ലിഫ് ഹൗസിനു മുന്നിൽ സമരം ചെയ്യുന്നു. കേസിൽ ഉൾപ്പെട്ട പെൺകുട്ടികൾ, അക്ഷയ് എന്നിവരെ അറസ്റ്റ് ചെയ്യാതിരിക്കുകയും ഡീനിനെതിരെ നടപടി എടുക്കുകയും ചെയ്യാതിരുന്നാൽ ഉറപ്പായും ഞാൻ സമരം തുടങ്ങും. ആർഷോ ചേട്ടൻ അവിടെ വന്നിട്ടുണ്ടെന്ന് എന്റെ മകൻ പറഞ്ഞിട്ടുണ്ട്. എട്ടു മാസം എന്റെ മകനെ ഉപദ്രവിക്കുമ്പോൾ ഈ ആർഷോ ചേട്ടൻ അത് കണ്ട് രസിക്കുവായിരുന്നില്ലേ. മാവോയിസ്റ്റുകൾക്ക് കിട്ടിയ അതേ ട്രെനിങ്ങാണ് അവർക്കും കിട്ടിയത്. ഒരു ശരീരം മുറിവില്ലാതെ എങ്ങനെ ചതച്ച് ഇല്ലാതാക്കാം എന്നുള്ള ട്രെയിനിങ്ങാ ഈ എസ്എഫ്ഐക്കാർക്കും കിട്ടിയത്. അവരിതിന് ഉത്തരം പറഞ്ഞേ പറ്റൂ. ആഭ്യന്തര മന്ത്രാലയം ഉത്തരം പറയണം. അല്ലെങ്കിൽ ഞാൻ പ്രതിഷേധവുമായി ഇറങ്ങും’’– ജയപ്രകാശ് പറഞ്ഞു. 

സിദ്ധാർഥന്റെ മരണത്തിൽ സർക്കാർ പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകിയത് മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ ഗുരുതരവീഴ്ച മൂലമാണ്. സിബിഐ അന്വേഷണം ശുപാർശ ചെയ്തുള്ള വിജ്ഞാപനം ഈ മാസം 9ന് സർക്കാർ പുറപ്പെടുവിച്ചു. 16ന് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സിബിഐക്കു കത്തു നൽകി. കത്ത് അയയ്ക്കേണ്ടിയിരുന്നത് കേന്ദ്ര പഴ്സനേൽ മന്ത്രാലയത്തിനായിരുന്നു. എന്നാൽ, നടപടിയുമായി ഒരുവിധ ബന്ധവുമില്ലാത്ത കൊച്ചി സിബിഐ ഓഫിസിനാണു കത്തു പോയത്. തെറ്റി അയച്ച കത്തിനൊപ്പമാകട്ടെ, നടപടിക്രമം അനുസരിച്ചുള്ള പ്രൊഫോമ റിപ്പോർട്ട് നൽകിയില്ല.

വീഴ്ച പുറത്തുവന്നു വിവാദമായതോടെ, രേഖകൾ ഇമെയിൽ വഴി സിബിഐയക്കു കൈമാറി. രാത്രി, പൊലീസിന്റെ പ്രത്യേക സെൽ ഡിവൈഎസ്പി എസ്.ശ്രീകാന്ത് മുദ്രവച്ച കവറിൽ രേഖകളുമായി ഡൽഹിക്കു പോവുകയും ചെയ്തു. വിജ്ഞാപനം വന്നു 17–ാം ദിവസമാണു നടപടികൾ, സിബിഐ അന്വേഷണം വൈകിപ്പിക്കുന്നുവെന്നു സിദ്ധാർഥന്റെ കുടുംബം ആരോപിച്ചതിനു ശേഷം മാത്രം. കേസ് അന്വേഷിക്കണോ എന്നു സിബിഐ ഡയറക്ടറാണ് തീരുമാനിക്കേണ്ടത്. അതിനു മുൻപു ബന്ധപ്പെട്ട യൂണിറ്റ് പ്രാഥമിക അന്വേഷണം നടത്തി സംസ്ഥാന മേധാവി വഴി ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ഈ കേസിൽ സിബിഐ പ്രാഥമിക വിവരശേഖരണം നടത്തിക്കഴിഞ്ഞു.

English Summary:

JS Siddharthan's father criticises Kerala govt. in delaying CBI enquiry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com