ADVERTISEMENT

മടിക്കേരി (കർണാടക)∙ വിവാഹം തടസ്സപ്പെട്ട നിരാശയിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ യുവാവിന്റെ ക്രൂരതയിൽ ഞെട്ടി മടിക്കേരി. 16 വയസ്സുകാരിയുമായി നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ട നിരാശയിൽ യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയും പെൺകുട്ടിയുടെ തലയറുത്തു കൊണ്ടുപോകുകയും ആയിരുന്നു. സോമവാർപേട്ട സുർലബി ഗ്രാമത്തിലെ സുബ്രമണിയുടെ മകൾ മീനയെയാണ് ഹമ്മിയാല ഗ്രാമത്തിലെ എം.പ്രകാശ് (ഓംകാരപ്പ–32) കൊലപ്പെടുത്തിയത്. യുവാവിനെ പിന്നീട് വീടിനടുത്തുള്ള പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ തല കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല.

വ്യാഴാഴ്ച പത്താംക്ലാസ് പരീക്ഷ വിജയിച്ചതറിഞ്ഞ ആഹ്ലാദത്തിനിടെയായിരുന്നു ആക്രമണവും അരുംകൊലയും. സുർലബി സർക്കാർ സ്കൂളിലെ ഏക പത്താംക്ലാസ് വിദ്യാർഥിയാണു മീന. പ്രകാശും മീനയും പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായും പൊലീസ് പറയുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ നാട്ടുകാരിലൊരാൾ വനിതാ-ശിശുക്ഷേമ വകുപ്പിനെ വിവരം അറിയിച്ചു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവർ വീട്ടിലെത്തി ഇരുകുടുംബങ്ങളോടും സംസാരിച്ചു. തടസ്സങ്ങൾ ചൂണ്ടിക്കാട്ടുകയും വിവാഹം നടത്തിയാൽ പോക്സോ വകുപ്പു ചുമത്തി കേസെടുക്കുമെന്നു മുന്നറിയിപ്പു നൽകുകയും ചെയ്തു.

18 വയസ്സിനുശേഷം വിവാഹം നടത്താമെന്ന് അധികൃതർ പറഞ്ഞതോടെ ഇരുവരും ഇത് സമ്മതിച്ചു. എന്നാൽ, നിരാശനായ യുവാവ് വൈകിട്ട് അഞ്ചരയോടെ പെൺകുട്ടിയുടെ വീട്ടിലെത്തി അമ്മയെയും അച്ഛനെയും മർദിച്ചു. തടയാനെത്തിയ പെൺകുട്ടിയെ വീടിനു 100 മീറ്റർ അകലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കഴുത്തറുത്ത് കൊന്നു. കൊലപാതകത്തിനു ശേഷം പ്രതിയോടൊപ്പം ജീപ്പിൽ പോയ കൂട്ടാളിയെ പൊലീസ് തിരയുന്നുണ്ട്. പരുക്കേറ്റ മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആറു മക്കളിൽ ഇളയവളാണ് മീന.

English Summary:

Legal Marriage Age Dispute Turns Violent as Youth Retaliates Against Minor's Family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com