ADVERTISEMENT

കൊച്ചി ∙ രാജ്യത്തെ പ്രമുഖ കപ്പൽ നിർമാണശാലയായ കൊച്ചിൻ ഷിപ്‍യാർഡിന് വീണ്ടും അഭിമാന നേട്ടം. യുകെ ആസ്ഥാനമായ ഓഫ്ഷോർ പുനരുപയോഗ ഓപ്പറേറ്ററായ നോർത്ത് സ്റ്റാർ ഷിപ്പിങ്ങിൽനിന്ന് 60 ദശലക്ഷം യൂറോയുടെ (ഏകദേശം 540 കോടി രൂപ) പുതിയ കരാർ ലഭിച്ചു. യുകെയിലെ സഫോക്ക് തീരത്ത് സ്ഥിതി ചെയ്യുന്ന വിൻഡ്‌ ഫാമിൽ വിന്യസിക്കുന്നതിനായുള്ള ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസ്സൽസ് (എസ്ഒവി) നിർമിക്കുന്നതിനുള്ള കരാറാണിത്. കൊച്ചിന്‍ ഷിപ്‍യാര്‍ഡുമായുള്ള കരാറിൽ 2 കപ്പലുകൾ കൂടി നിർമിക്കാനുള്ള വ്യവസ്ഥയുമുണ്ട്. നോർത്ത് സ്റ്റാർ ഈ വർഷമാദ്യം കൊച്ചിൻ ഷിപ്‌യാർഡുമായി മറ്റൊരു ഹൈബ്രിഡ് എസ്ഒവി കരാർ ഉണ്ടാക്കിയിരുന്നു.

പരിസ്ഥിതി സൗഹാർദമായ പുനരുപയോഗ ഊർജത്തിലേക്ക് ലോകം ശ്രദ്ധ തിരിക്കുമ്പോഴാണ് ഇരട്ട ഇന്ധനം ഉപയോഗിക്കാവുന്ന എസ്ഒവിയുടെ ഉപയോഗം കൂടുന്നതും കൊച്ചിൻ കപ്പല്‍ നിർമാണശാല ഈ മേഖലയിൽ മുന്നോട്ടു കുതിക്കുന്നതും. 85 മീറ്റർ നീളമുള്ള ഈ എസ്ഒവി നോർവേയിലെ വാർഡ് എഎസ് ആണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കടലിൽ കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദനം നടത്തുന്ന പദ്ധതിയുടെ അനുബന്ധ സേവനം, പരിപാലനം, പ്രവർത്തന ആവശ്യങ്ങൾ എന്നിവയ്ക്കായി രൂപകൽപന ചെയ്ത് നിർമിക്കുന്നതാണ് എസ്ഒവികൾ. 80 സാങ്കേതിക വിദഗ്ധരെയും ജീവനക്കാരെയും ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിലാണ് കപ്പലിന്റെ നിർമാണം. 

യൂറോപ്യൻ കമ്പനിക്കായി കൊച്ചിൻ ഷിപ്‍യാർഡ് 2 എസ്ഒവികൾ നിർമിക്കുന്ന സമയത്താണ് പുതിയ കരാറും ലഭിച്ചത്. “ഉന്നത നിലവാരമുള്ള കപ്പലുകൾ കൃത്യസമയത്തും ബജറ്റിനുള്ളിലും നിർമിച്ചു നൽകുന്നതിൽ‍ കൊച്ചി കപ്പൽശാലയുടെ അസാധാരണമായ ട്രാക്ക് റെക്കോർഡ് കാരണം രണ്ടാമത്തെ എസ്ഒവിയും നിർമിക്കാൻ ഞങ്ങൾ ഇവിടം തിരഞ്ഞെടുക്കുകയായിരുന്നു. അവരുടെ വൈദഗ്ധ്യവും തെളിയിക്കപ്പെട്ട കഴിവുകളും സുസ്ഥിരമായ സമുദ്ര പരിഹാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഞങ്ങളുടെ കാഴ്ചപ്പാടുമായി യോജിക്കുന്നു’’– നോർത്ത് സ്റ്റാറിന്റെ ചീഫ് ടെക്നോളജി ഓഫിസർ ജെയിംസ് ബ്രാഡ്ഫോർഡ് വ്യക്തമാക്കി.

“കൊച്ചിൻ ഷിപ്‍‌യാർഡ് ലിമിറ്റഡ് നോർത്ത് സ്റ്റാർ കമ്പനിയുടെ മുൻഗണനാ പങ്കാളിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിൽ അത്യധികം സന്തോഷമുണ്ട്. ഓഫ്‌ഷോർ പുനരുപയോഗ വിഭാഗത്തിൽ നോർത്ത് സ്റ്റാറിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പങ്കുചേരാനും സാധിച്ചു. വികസിക്കുന്ന സമുദ്ര വിപണികളെ സേവിക്കുന്നതിന് സുസ്ഥിരമായ പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങൾ നിർമിക്കാൻ കൊച്ചിന്‍ ഷിപ്‍യാർഡ് പ്രതിജ്ഞാബദ്ധമാണ്’’– കൊച്ചി കപ്പൽശാല ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു നായർ പറഞ്ഞു.

2 പതിറ്റാണ്ടിലേറെയായി രാജ്യാന്തര കപ്പൽ നിർമ്മാണ രംഗത്ത് കൊച്ചിൻ ഷിപ്‍യാർഡ് സജീവമാണ്. യുഎസ്, ജർമനി, നെതർലാൻഡ്‌സ്, നോർവേ, ഡെൻമാർക്ക്, മിഡിൽ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് 50ഓളം ഉയർന്ന നിലവാരമുള്ള കപ്പലുകൾ ഇതുവരെ നിർമിച്ചു നൽകി. ജർമൻ കമ്പനിക്കു വേണ്ടി 8 വിവിധോദ്ദേശ്യ യാനങ്ങളുടെ ശൃംഖലയുടെ നിർമാണവും പുരോഗമിക്കുകയാണ്.

English Summary:

540 crore's new deal from UK; Kochi Shipyard shines with pride

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com