ADVERTISEMENT

ബെംഗളൂരു∙ കർണാടക സർക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തിൽ മൃഗബലിയടങ്ങുന്ന ശത്രു ഭൈരവീയാഗം നടക്കുന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കർണാടകയിലെ ചില നേതാക്കളാണ് ഇത്തരം നീക്കം നടത്തുന്നതെന്നും ഇതിനായി അഘോരികളെ സമീപിക്കുന്നുണ്ടെന്നും പേര് പരാമർശിക്കാതെ ശിവകുമാർ ആരോപിച്ചു. കയ്യിൽ കെട്ടിയ ചരടുകൾ എന്തിനാണെന്ന ചോദ്യത്തിനാണ്, കർണാടക കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ശിവകുമാറിന്റെ മറുപടി. 

കേരളത്തിലെ രാജരാജേശ്വരി ക്ഷേത്രം കേന്ദ്രീകരിച്ച് പഞ്ചമൃഗബലിയും യാഗങ്ങളും നടന്നതായി അറിവു ലഭിച്ചിട്ടുണ്ട്. ബലിയിൽ ഉൾപ്പെട്ട ആളുകൾ തന്നെയാണ് ഈ വിവരങ്ങൾ എഴുതിയറിയിച്ചത്. ആരാണ് ഇത്തരം പൂജകൾ നടത്തുന്നതെന്ന വിവരവും ലഭിച്ചിട്ടുണ്ടെന്നും ശിവകുമാർ മാധ്യമങ്ങളോടു പറഞ്ഞു. കർണാടക സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങളാണ് ഇതെന്നും ഇത്തരം പൂജകൾ തന്നെ ബാധിക്കില്ലെന്നും ശിവകുമാർ വ്യക്തമാക്കി. 

‘‘കേരളത്തിലെ രാജരാജേശ്വരി ക്ഷേത്രത്തിൽ ശത്രു സംസ്കാരത്തിനായി ശത്രുഭൈരവി യാഗം നടക്കുന്നുണ്ട്. ഈ യാഗത്തിൽ ആടുകൾ, ചെമ്മരിയാടുകൾ, കന്നുകാലികൾ, പന്നികൾ തുടങ്ങി പഞ്ചമൃഗബലിയും നടക്കുന്നുണ്ട്. ഇതിനായി അഘോരികളെയാണ് സമീപിക്കുക.’’ – ശിവകുമാർ പറഞ്ഞു. എന്നാൽ ഇതൊക്കെ ചെയ്യുന്നവരുടെ കാര്യമാണെന്നും തന്നെ ഇതൊന്നും ബാധിക്കുന്നില്ലെന്നും ശിവകുമാർ പറഞ്ഞു.  

‘‘ഇതൊക്കെ ഓരോരുത്തരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. എനിക്കെതിരെയുള്ള അവരുടെ പരീക്ഷണങ്ങൾ തുടർന്നോട്ടെ. ഞാൻ വിശ്വസിക്കുന്ന എന്റെ ശക്തി എന്നെ രക്ഷിക്കും. ഇതൊക്കെ ചെയ്യുന്നത് ആരാണെന്ന് എനിക്കറിയാം. എന്നാൽ അത് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത് ആരായിരിക്കും ചെയ്തിരിക്കുക എന്ന് നിങ്ങൾക്കും അറിയാവുന്ന കാര്യമാണല്ലോ’’ – ശിവകുമാർ ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തിൽ ഭയമുണ്ടോ എന്ന ചോദ്യത്തിന്, അതിൽ നിന്നൊക്കെ രക്ഷ നേടാനാണ് തനിക്ക് ഇത്രയും രക്ഷാകവചങ്ങൾ എന്നായിരുന്നു ഡികെയുടെ മറുപടി. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ കർണാടകയിലെ രാഷ്ട്രീയ നേതാക്കൾ സന്ദർശനം നടത്താറുണ്ട്. കോൺഗ്രസിനെ താഴെയിറക്കാൻ എതിരാളികൾ ദുർമന്ത്രവാദത്തെ കൂട്ടുപിടിക്കുകയാണ് എന്നാണ് മന്ത്രിയുടെ വാദം.

English Summary:

Black magic to destabilise Congress government in Karnataka, claims D K Shivakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com