ADVERTISEMENT

കോട്ടയം / തൊടുപുഴ ∙ കാലവർഷം വരവറിയിച്ചതിനു പിന്നാലെ ഇടുക്കിയിലും കോട്ടയത്തും കനത്ത മഴ. ഇടുക്കിയിൽ വിവിധയിടങ്ങളിൽ വൈകിട്ട് തുടങ്ങിയ മഴയിൽ വ്യാപകനാശമുണ്ടായി. വിവിധയിടങ്ങളിൽ ഉരുൾപൊട്ടി. മലവെള്ളപ്പാച്ചിലുമുണ്ടായി. തൊടുപുഴ – പുളിയന്മല സംസ്ഥാനപാതയിലെ കരിപ്പലങ്ങാട്ട് മണ്ണിടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടു.  നാടുകാണിക്കടുത്ത് വൈകിട്ട് 6നു മണ്ണിടിഞ്ഞുവീണ് 2 കാറുകൾ മണ്ണിനും മരങ്ങൾക്കുമടിയിൽ കുടുങ്ങി. പാലാ സ്വദേശി ബോണിയും കുടുംബവുമാണ് ഒരു കാറിലുണ്ടായിരുന്നത്. ഒരു കാർ ഭാഗികമായും ഒരു കാർ പൂർണമായും മണ്ണിനടിയിലായി. മണ്ണിടിഞ്ഞുവരുന്നതു കണ്ടതോടെ കാർ നിർത്തി ഇറങ്ങിയോടിയതിനാൽ ദുരന്തം ഒഴിവായി. ആർക്കും പരുക്കില്ല. 

മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രിയാത്ര കലക്ടർ നിരോധിച്ചു. ഉടുമ്പന്നൂരിൽ ഇന്നലെ അതിതീവ്ര മഴ പെയ്തു. ഇന്നലെ വൈകിട്ട് 3.15 മുതൽ നാലേകാൽ മണിക്കൂറിനിടെ 233 മില്ലിമീറ്റർ മഴയാണ് അവിടെ ലഭിച്ചത്. 

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ 

പൂച്ചപ്ര∙ കുരുതിക്കളത്തിനും പൂച്ചപ്രയ്ക്കും ഇടയിൽ  വൈകിട്ട് ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും ഗതാഗതം പൂർണമായും സ്തംഭിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മലവെളളപ്പാച്ചിലിൽ ഒട്ടേറെ വീടുകളിൽ വെള്ളം കയറി. വീടുകൾ അപകടാവസ്ഥയിലായി. ദേവരുപാറയിലെ മലവെള്ളപ്പാച്ചിലിൽ കോഴിക്കാട്ട് നാരായണന്റെ വീടിനിരുവശങ്ങളിലുമായി വെള്ളം ഒഴുകിയതിനെ തുടർന്ന് 4 പേർ കുടുങ്ങി. ഇവരെ പഞ്ചായത്തംഗം സോമിയുടെ നേതൃത്വത്തിൽ താൽക്കാലിക മരപ്പാലത്തിലൂടെ പുറത്ത് എത്തിച്ചു. വിവിധ സ്ഥലങ്ങളിൽ വൈദ്യുതി കാലുകൾ ഒടിഞ്ഞ് അപകടാവസ്ഥയിലായി. പാലം സിറ്റിയിലെ പാലത്തിലും പന്നിമറ്റം വെള്ളിയമാറ്റം റൂട്ടിലെ പാലവും കരകവിഞ്ഞൊഴുകി. ഈ പ്രദേശത്തുള്ളവരെ ക്യാംപുകളിലേക്കു മാറ്റി. ഇതിനായി രണ്ടു ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു. പന്നിമറ്റം സെന്റ് ജോസഫ് എൽപി സ്‌കൂളിൽ 4 പേരെയും വെള്ളിയാമറ്റം ക്രൈസ്റ്റ് കിങ് ഹയർ സെക്കൻഡറി സ്‌കൂളിൽ 9 പേരെയും മാറ്റിപാർപ്പിച്ചു. 

മലങ്കര ഡാമിലെ 4 ഷട്ടറുകൾ ഉയർത്തി 

തൊടുപുഴ ∙ മഴ പെയ്ത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾ ജില്ലാ കലക്ടർ മുട്ടത്ത് ക്യാംപ് ചെയ്ത് ഏകോപിപ്പിച്ചു. മന്ത്രി റോഷി അഗസ്റ്റിൽ കരിപ്പലങ്ങാട് സന്ദർശിച്ചു. കനത്ത നീരൊഴുക്കിനെ തുടർന്ന് മലങ്കര ഡാമിലെ 4 ഷട്ടറുകൾ ഒരു മീറ്റർ വരെ ഉയർത്തി. തൊടുപുഴ, മൂവാറ്റുപുഴ ആറുകളിലെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. 

വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു 

മൂലമറ്റം ∙ കരിപ്പലങ്ങാട് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു. പാടത്തിൽ അനുജാമോളാണ് (33) രക്ഷപ്പെട്ടത്.  വൈകിട്ടാണ് അപകടം. കരിപ്പലങ്ങാട് 10-ാം വളവിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ നിന്ന് വെള്ളം നേരെ വീട്ടിലേക്ക് ഒഴുകുകയായിരുന്നു. ഇതാണ് മണ്ണിടിയാൻ കാരണം. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ അദ്ഭുതകരായി രക്ഷപ്പെട്ടു. അനുജമോളുടെ കാൽ വീടിനുള്ളിൽ കുടുങ്ങിയതിനാൽ രക്ഷപ്പെടാൻ കഴിഞ്ഞില്ല. അഗ്നിരക്ഷാസേന എത്തിയാണ് അനുജാമോളെ രക്ഷപ്പെടുത്തിയത്. 

ശക്തമായ മഴയിൽ മൂലമറ്റം താഴ്‌വാരം കോളനിയിൽ 9 വീടുകളിൽ വെള്ളം കയറി. ആർക്കും അപകടമില്ല. നച്ചാർ കവിഞ്ഞൊഴുകി. ഇതിനിടെ പൊരിയത്തു തോട്ടിൽ നിന്നുള്ള വെള്ളം കവിഞ്ഞതാണ് ഇവിടേക്ക് കയറിയത്. കളരിക്കൽ രമേശ്, കളരിക്കൽ സോമൻ, ഗിരിജ സോമി, കണ്ടത്തിൽ ജോസ്, ഇസ്രായിൽ ജോസ്, തുരുത്തേൽ മനോജ്, മിനി മനോജ് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. 

മഴ കുറഞ്ഞതോടെ വീടുകളിൽ നിന്നു വെള്ളം ഇറങ്ങിയിട്ടുണ്ട്. താഴ്‌വാരം കോളനിയിലെ പാലത്തിൽ മരം കുടുങ്ങിയിരിക്കുന്നതിനാൽ വെള്ളം കരകവിഞ്ഞ് ഒഴുകുകയാണ്. 

തൊമ്മൻകുത്ത് ചപ്പാത്ത് മുങ്ങി 

തൊമ്മൻകുത്ത് ∙ കനത്തമഴയിൽ വേളൂർപുഴ കരകവിഞ്ഞു തൊമ്മൻകുത്ത് ചപ്പാത്ത് മൂടി. ഇത് വഴിയുള്ള ഗതാഗതം സ്തംഭിച്ചു. വേളൂരിലെ വനമേഖലയിൽ ഉരുൾപൊട്ടിയതാകാം പുഴയിൽ ജലനിരപ്പുയരാൻ കാരണമെന്നാണ് നിഗമനം. 

കോട്ടയത്തും ജാഗ്രത

കോട്ടയം∙ ജില്ലയിൽ ശക്തമായ മഴപെയ്യുന്നതിനാൽ മീനച്ചിൽ, മണിമല ആറുകളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. രാത്രികാലങ്ങളിലെ അപകട സാഹചര്യങ്ങൾ കണക്കിലെടുത്തു ഭീഷണിപ്രദേശങ്ങളിൽ ഉള്ളവരെ അടിയന്തരമായി ക്യാംപുകളിലേക്ക് മാറ്റാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഏറ്റുമാനൂർ പാലാ റോഡിൽ പലയിടത്തും  വെള്ളക്കെട്ട് രൂപപ്പെട്ടു. വൻ ഗതാഗതക്കുരുക്കാണ് റോഡിൽ. നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.

English Summary:

Heavy Rains in Idukki: District Collector Bans Night Travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com