ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. ഏഴ് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളാണ് ഏഴാംഘട്ടത്തിൽ ‍വിധിയെഴുതിയത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 58.34 ശതമാനമാണ് പോളിങ്. ഇതിൽ പിന്നീട് മാറ്റം വന്നേക്കാം. ഹിമാചൽ പ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടിങ് ശതമാനം. കുറവ് ബിഹാറിലും. ഹിമാചലിൽ 1 മണി വരെ 48.63% വോട്ടിങ് രേഖപ്പെടുത്തി. ബിഹാറിൽ 35.65%, ചണ്ഡീഗഢ് 40.14%, ജാർഖണ്ഡ് 46.08%, ഒഡിഷ 37.64%, പഞ്ചാബ് 37.08%, ഉത്തർപ്രദേശ് 39.31%, ബംഗാൾ 45.07% എന്നിങ്ങനെയാണ് ഒരു മണിവരെയുള്ള മണിക്കൂറിലെ വോട്ടിങ് ശതമാനം.

വോട്ടെടുപ്പിനിടെ ബംഗാളിൽ സംഘർഷമുണ്ടായി. സൗത്ത് പാർഗനാസിലെ കുൽതാലിയിൽ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളും വിവിപാറ്റ് മെഷിനുകളും കുളത്തിലെറിഞ്ഞു. 40, 41 നമ്പർ പോളിങ് സ്റ്റേഷനുകളിലാണ് ജനക്കൂട്ടം ആക്രമണം നടത്തിയത്. അതേസമയം മെഷിനുകളൊന്നും പോളിങ് സ്റ്റേഷനുകളിൽ നിന്ന് കവർന്നിട്ടില്ലെന്നും കുളത്തിൽ കണ്ടെത്തിയത് റിസർവ് മെഷിനുകളാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ബംഗാളിൽ സൗത്ത് 24 പാർഗനാസ് ജില്ലയിൽ തൃണമൂൽ കോൺഗ്രസ്, ഇന്ത്യൻ സെക്യുലർ ഫ്രണ്ട് അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. ബംഗാളിൽനിന്ന് രാവിലെ 11 വരെ 1,450 പരാതികൾ ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

പഞ്ചാബ് (13), ഉത്തർപ്രദേശ് (13), ബംഗാൾ (9), ബിഹാർ (8), ഒഡിഷ (6), ഹിമാചൽ പ്രദേശ് (4), ജാർഖണ്ഡ് (3), ചണ്ഡീഗഢ് (3) എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളുടെ എണ്ണം. ഒഡിഷയിലെ 42 നിയമസഭാ സീറ്റുകളിലേക്കും ഹിമാചലിലെ 6 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം‌ നടന്നു. 55 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രക്രിയ ഇതോടെ അവസാനിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, കങ്കണ റണൗട്ട്, തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി, കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിങ്, ആർജെഡി നേതാവ് മിസാ ഭാരതി തുടങ്ങിയ പ്രമുഖരും ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു. 10 കോടിയിലേറെ വോട്ടർമാരാണ് അവസാനഘട്ടത്തിൽ വോട്ടു രേഖപ്പെടുത്തുന്നത്. ഇതിൽ 5.24 കോടി പുരുഷന്മാരും 4.82 കോടി സ്ത്രീകളും 3,574 ട്രാൻസ്ജെൻഡറുകളും ഉൾപ്പെടും. 10.9 ലക്ഷം പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

ഏഴാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്ന 57 സീറ്റുകളിൽ 25 എണ്ണവും ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. ‌8 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന്റെ പക്കലുള്ളത്. മേയ് 25ന് നടന്ന ആറാംഘട്ട വോട്ടെടുപ്പിൽ 63.37% ആയിരുന്നു വോട്ടിങ് ശതമാനം. അഞ്ചാംഘട്ടത്തിൽ 62.15 %, നാലാംഘട്ടത്തിൽ 69.16 %, മൂന്നാംഘട്ടം 65.68 %, രണ്ടാംഘട്ടം 66.71 %, ഒന്നാംഘട്ടം 66.1% എന്നിങ്ങനെയായിരുന്നു വോട്ടിങ് ശതമാനം. ജൂൺ 4നാണ് വോട്ടെണ്ണൽ.

എല്ലാ വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും ജനാധിപത്യത്തെ കൂടുതൽ സമ്പന്നവും പങ്കാളിത്തത്തോടെയുള്ളതുമാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഏകാധിപത്യ ഭരണത്തിനിടെ ഇന്ത്യാ സഖ്യം ധൈര്യത്തോടെ പൊരുതുകയാണെന്നും ആ യുദ്ധം അവസാനഘട്ടത്തിലെത്തിയെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. വോട്ടുരേഖപ്പെടുത്തുന്നതിന് മുമ്പ് ‘നമ്മൾ ഇന്ത്യയിലെ ജനങ്ങൾ’ എന്ന ഭരണഘടനയുടെ ആമുഖത്തിലെ വാക്കുകൾ ഓർമിക്കണമെന്നും രാജ്യത്തെ കർഷകർ, യുവാക്കൾ, തൊഴിലാളികൾ, സ്ത്രീകൾ, ദളിതർ, ആദിവാസികൾ, മറ്റ് പിന്നാക്കക്കാർ എന്നിവരെ ഓർമിക്കണമെന്നും ഖർഗെ എക്സിൽ കുറിച്ചു. 

English Summary:

Seventh and Final Phase of Lok Sabha Elections 2023: Key Highlights and Expected Turnout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com