ADVERTISEMENT

കൊച്ചി ∙ റോഡ് സുരക്ഷയ്ക്ക് ഉൾപ്പെടെ ഭീഷണിയായി വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി നിർദേശം. ശബരിമലയിലെ  ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടു സ്വമേധയായെടുത്ത കേസിലാണു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. നിയമലംഘനം നടത്തുന്നവരുടെ ലൈസൻസും റജിസ്ട്രേഷനും റദ്ദാക്കാനും കോടതി നിർദേശിച്ചു.

കാറിൽ നീന്തൽക്കുളം ഒരുക്കി തിരക്കേറിയ റോഡിൽ അപകടകരമായ രീതിയിൽ ആലപ്പുഴ കലവൂർ സ്വദേശിയായ വ്ലോഗർ ടി.എസ്.സജു (സഞ്ജു ടെക്കി) സഞ്ചരിച്ച സംഭവവും കൂടി ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ഹൈക്കോടതി റിപ്പോർട്ടും തേടിയിരുന്നു. തുടർന്ന് ആലപ്പുഴ ആർടിഒ എൻഫോഴ്സമെന്റ് ഉദ്യോഗസ്ഥർ നടപടികൾ ആരംഭിച്ചെന്നും ഹർജി അടുത്ത തവണ പരിഗണിക്കുമ്പോൾ ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകുമെന്നും സർക്കാർ അറിയിച്ചു.

palakkad-vehicle-modification

നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശിച്ച മുൻ ഉത്തരവുകൾ ചൂണ്ടിക്കാട്ടിയ ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവി, ജില്ലാ പൊലീസ് മേധാവി, മോട്ടർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ വഴി ട്രാൻസ്പോർട്ട് കമ്മിഷണർ നടപടി സ്വീകരിക്കണമെന്നു നിർദേശിച്ചു.

കോടതി നിർദേശങ്ങൾ

∙നിയമം ലംഘിച്ചു രൂപം മാറ്റം വരുത്തിയ വാഹനങ്ങളുടെ വിഡിയോ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഉടമസ്ഥരോ വ്ലോഗർമാരോ അപ്‌ലോ‍‍ഡ് ചെയ്തിട്ടുണ്ടെങ്കിൽ വാഹനങ്ങളെയും ഉടമസ്ഥരെയും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കണ്ടെത്തണം. ഇവ പൊതു സ്ഥലത്ത് ഓടിക്കുകയോ ഓടിക്കാൻ അനുവദിക്കുകയോ ചെയ്താൽ വേണ്ട നടപടി സ്വീകരിക്കണം.

∙റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശബ്ദ,വായു മലിനീകരണം നടത്തുന്ന വാഹനങ്ങൾ, റോഡ് സുരക്ഷയ്ക്കു ഭീഷണിയായി രൂപമാറ്റം വരുത്തുകയോ ബഹുവർണ എൽഇഡി, ലേസർ,നിയോൺ ലൈറ്റുകൾ, ഫ്ലാഷ് ലൈറ്റുകൾ തുടങ്ങിയവ സ്ഥാപിക്കുകയോ ചെയ്യുന്ന വാഹന ഉടമകൾക്ക് 5000 രൂപ പിഴ ചുമത്തണം.

∙അനധികൃതമായ ലൈറ്റിങ് സംവിധാനവും കടുത്ത പുക പുറന്തള്ളുന്നതും ഉയർന്ന ശബ്ദം പുറപ്പെടുവിക്കുന്നതുമായ അനധികൃത സംവിധാനവും മറ്റും സ്ഥാപിച്ച വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കണം.

∙തള്ളി നിൽക്കുന്ന ടയറുകൾ ഉൾപ്പെടെ ഘടിപ്പിച്ചു രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെയും റജിസ്ട്രേഷൻ സസ്പെൻഡു ചെയ്യുകയോ റദ്ദാക്കുകയോ വേണം. ഇത്തരം വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് മൂന്നു മാസത്തേക്കു സസ്പെൻഡ് ചെയ്യണം. ഇത്തരം വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത്, അധികാരപരിധിയിലുള്ള മജിസ്ട്രേട്ടിനു മുന്നിൽ നിയമലംഘനം വ്യക്തമാക്കുന്ന വിഡിയോ, ഫോട്ടോ എന്നിവ സഹിതം ഹാജരാക്കി തുടർ നടപടിയെടുക്കണം. 

∙താൽക്കാലിക ഇറക്കുമതി അനുമതിയിൽ എത്തിക്കുന്ന മോഡിഫൈ ചെയ്ത വാഹനങ്ങൾ ഓട്ടോ ഷോയിലും മറ്റും പ്രദർശിപ്പിക്കുന്നത് ഗതാഗത കമ്മിഷണർ നിരോധിക്കണം. 

∙മോട്ടർ വാഹന നിയമത്തിന് വിരുദ്ധമായ കാര്യങ്ങൾ യുട്യൂബിലും മറ്റും വ്ലോഗർമാർ അപ്‌ലോഡ് ചെയ്യുന്നത് ഇത്തരം പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യാനായി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യണം. വാഹനങ്ങളുടെ കാബിനിൽ കയറി, ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്നവിധം വിഡിയോ ചിത്രീകരിക്കുന്ന വ്ലോഗർമാർക്കെതിരേ റോഡ് സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കണമെന്നും നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com