ADVERTISEMENT

കൊച്ചി∙ ഹൈബി ഈഡന്‍ ഭാര്യ അന്നയ്ക്കും മകൾ ക്ലാരയ്ക്കുമൊപ്പം എറണാകുളം ഡിസിസി ഓഫിസിൽ ഇന്നലെയെത്തുമ്പോൾ സമയം രാവിലെ ഒൻപതര. അപ്പോൾ ഹൈബിയുടെ ലീഡ് 16,387. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, ടി.ജെ. വിനോദ് എംഎൽഎ, മറ്റു നേതാക്കൾ എല്ലാവരും ടിവിക്കു മുന്നിലുണ്ട്. തിര‍ഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ആർക്കം വലിയ പിരിമുറുക്കങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും വോട്ടിങ് ശതമാനം കുറഞ്ഞത് ഭൂരിപക്ഷം കുറയ്ക്കുമോയെന്ന ആശങ്ക നേതാക്കൾക്ക് ഉണ്ടായിരുന്നു. പത്തര ആയപ്പോഴേക്കും ലഡു എത്തി. എന്നാൽ ഭൂരിപക്ഷം കുറച്ചുകൂടി ഉയർന്നശേഷം ലഡു വിതരണം ചെയ്താൽ മതിയെന്നായിരുന്നു ഹൈബിയുടെ നിലപാട്. 11.20 ആയപ്പോഴേക്കും ഹൈബിയുടെ ഭൂരിപക്ഷം 1 ലക്ഷം കടന്നു. വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിലും ഹൈബി പിന്നിലേക്ക് പോയില്ല. ഉമ തോമസ് എംഎൽഎ, മുൻ മേയർ ടോണി ചമ്മിണി തുടങ്ങി കൂടുതൽ നേതാക്കളും പ്രവർത്തകരും ഡിസിസിയിലെത്തി. തുടർന്ന് പതിനൊന്നരയോടെ മുഹമ്മദ് ഷിയാസ് ലഡു നൽകി ഹൈബിയെ അഭിനന്ദിച്ചു. ഒടുവിൽ ഫലം വരുമ്പോൾ ഹൈബി നേടിയത് 4,82,317 വോട്ടുകൾ. 2,50,385ന്റെ കൂറ്റൻ ഭൂരിപക്ഷം. 

എറണാകുളം ലോക്സഭാ മണ്ഡലത്തിൽ വരുന്ന ഏഴ് നിയോജക മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യം പുലർത്തിയാണ് ഹൈബി വലിയ ഭൂരിപക്ഷത്തിലേക്ക് എത്തിയത്. കൊച്ചി – 40,286, തൃക്കാക്കര – 44,900, എറണാകുളം – 37,069, പരവൂർ – 26,395, കളമശ്ശേരി – 38,447, തൃപ്പൂണിത്തുറ – 31,965, വൈപ്പിൻ – 29,868 എന്നിങ്ങനെയാണ് ഹൈബിക്ക് ലഭിച്ച ഭൂരിപക്ഷം. 

ഹൈബി – 4,82,317 (52.97%), കെ.ജെ.ഷൈൻ – 2,31,932 (25.47%), ഡോ. കെ.എസ്.രാധാകൃഷ്ണൻ – 1,44,500 (15.87%), ആന്റണി ജൂഡി – 39,808 (4.37%) എന്നിങ്ങനെയാണ് ഇത്തവണത്തെ വോട്ടുശതമാനം. കഴിഞ്ഞ തവണ ഹൈബി നേടിയത് 4,91,263 വോട്ടുകള്‍ (50.79%), അന്നത്തെ എതിർ സ്ഥാനാർഥിയും ഇന്നത്തെ മന്ത്രിയുമായ പി.രാജീവിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് 3,22,110 (33.30%) വോട്ടുകൾ. എൻഡിഎയുടെ അൽഫോൻസ് കണ്ണന്താനത്തിന് ലഭിച്ചത് 1,37,749 (14.24%) വോട്ടുകളും. ഇത്തവണ വലിയ ചോർച്ചയാണ് എല്‍ഡിഎഫിന്റെ വോട്ടുവിഹിതത്തിൽ ഉണ്ടായത് എന്നു കാണാം – 7.83 ശതമാനത്തിന്റെ കുറവ്. ഹൈബിക്ക് പക്ഷേ കഴിഞ്ഞ തവണത്തേക്കാൾ 8946 വോട്ടുകൾ ഇത്തവണ കുറഞ്ഞെങ്കിലും കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷമായ 169,153ത്തിൽ നിന്ന് ഇത്തവണ അത് 2,50,385 ആയി ഉയർന്നു. ഭൂരിപക്ഷം കൂടിയത് 81,232 വോട്ടുകൾ. പോളിങ് ശതമാനം 2019 (72.02%) അപേക്ഷിച്ച് 68.29% ആണ് ഇത്തവണ എറണാകുളത്തുണ്ടായത്. ഇത് ആകെ ലഭിച്ച വോട്ടിെന ബാധിച്ചു എന്നാണ് നേതാക്കൾ പറയുന്നത്. ഈ സാഹചര്യത്തിലാണ് എൽഡിഎഫിന്റെ വോട്ടുവിഹിതം വലിയ തോതിൽ ഇടിഞ്ഞതും ഇത് ഹൈബിക്ക് ലഭിച്ചതും. എൻഡിഎയുടെ വോട്ടുവിഹിതത്തിലാകട്ടെ, നാമമാത്രമായ വര്‍ധനവ് മാത്രമേ ഇത്തവണ ഉണ്ടായിട്ടുള്ളൂ

എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഏഴ് നിയോജക മണ്ഡലങ്ങളിൽ യുഡിഎഫിനു നാലും എല്‍ഡിഎഫിന് മൂന്നെണ്ണവുമാണ് ഉള്ളത്. എന്നാൽ ഇടതുപക്ഷം ഭരിക്കുന്ന കളമശ്ശേരി, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങളിൽ പോലും ഹൈബി ഈഡൻ എതിർ സ്ഥാനാർഥിയേക്കാൾ ഇരട്ടിയോളം വോട്ടുകളാണ് നേടിയിട്ടുള്ളത് എന്നു കാണാം. ഇടത് വോട്ടുകളുടെ വലിയ തോതിലുള്ള ചോർച്ചയാണ് ഈ മണ്ഡലങ്ങളിൽ ഉണ്ടായിട്ടുള്ളത് എന്നു പറയാം. നിയോജക മണ്ഡലം തിരിച്ചുള്ള കണക്കുകള്‍ താഴെ:

ernakulamvote-share
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com