ADVERTISEMENT

ബെംഗളൂരു∙ കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ച കൊലപാതകക്കേസിൽ, കൊല്ലപ്പെട്ട രേണുകസ്വാമി നടൻ ദർശൻ തൊഗുദ്വീപയുടെ കടുത്ത ആരാധകനെന്ന് വെളിപ്പെടുത്തൽ. കൊലപാതകം നടപ്പിലാക്കിയതാകട്ടെ നടന്റെ ആരാധക സംഘടനയും. പ്രിയതാരത്തിനോടുള്ള അതിരുകവിഞ്ഞ ആരാധനകാരണമാണ്, നടി പവിത്ര ഗൗഡയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദത്തെ രേണുക സ്വാമി എതിർത്തത്. ഇരുവരെയും ചേർത്ത് അപകീർത്തികരമായ കമന്റുകൾ പോസ്റ്റ് ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്.

ദർശനുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങൾ പവിത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിനെ രേണുകസ്വാമി ചോദ്യം ചെയ്തിരുന്നു. ദർശൻ ഫാൻസ്‌ അസോസിയേഷൻ ചിത്രദുർഗ ജില്ലാ പ്രസിഡന്റ്  രാഘവേന്ദ്രയാണ് കൊല്ലപ്പെട്ട രേണുക സ്വാമിയെ ദിവസങ്ങളോളം പിന്തുടർന്നു പിടികൂടി ബെംഗളൂരുവിൽ എത്തിച്ചത്. 

ദർശന്റെ മാനേജർ പവന്റെ നിർദേശത്തെ തുടർന്നാണിത്. കഴിഞ്ഞ 8ന് രേണുകസ്വാമിയെ ചിത്രദർഗയിൽ നിന്നു കാണാതായതിനെ തുടർന്ന് അച്ഛൻ പൊലീസിൽ പരാതിപ്പെട്ടിരുന്നു. 9 നു കാമാക്ഷിപാളയയിൽ നിന്നു മൃതദേഹം കണ്ടെടുത്തത് പരിസരത്തെ അപ്പാർട്മെന്റിലെ സുരക്ഷാ ജീവനക്കാരനാണ്. മുഖമാകെ നായ കടിച്ച നിലയിലായിരുന്നു. മൃതദേഹം ചിത്രദുർഗ സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് ദർശനിലേക്ക് എത്തിയത്.

ദർശനും മാനേജർ പവനും നടത്തിയ ഫോൺ കോളുകളും മറ്റു ഡിജിറ്റൽ രേഖകളുമാണ് അറസ്റ്റിലേക്ക് എത്തിച്ചത്. രേണുകസ്വാമിയെ മർദ്ദിച്ച് അവശനാക്കിയ കൊലയാളി സംഘം തലയ്ക്ക്‌ ക്ഷതമേൽപ്പിച്ചും ചുട്ടുപഴുപ്പിച്ച ഇരുമ്പു ദണ്ഡു കൊണ്ട് കൈകാലുകളിൽ പരുക്കേൽപ്പിച്ചുമാണ്  കൊലപാതകം നടത്തിയത്.

നേരത്തെ ദർശന്റെ 2 സിനിമകളുടെ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ച വിജനമായ 5 ഏക്കർ പറമ്പിലെ ഷെഡിലാണ് കൊലപാതകം നടന്നത്. ദർശന്റെ വീടിനു 2 കിലോമീറ്റർ ചുറ്റളവിലാണിത്.  7 ദിവസത്തേക്ക് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്ത ദർശനെയും കൂട്ടാളികളെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

∙ സംഭവം ഇങ്ങനെ

ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ (33) തലയ്ക്കടിച്ചു കൊന്ന് ബെംഗളൂരു കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളിയെന്നാണ് ഇവർക്കെതിരായ കേസ്. ബെംഗളൂരു രാജരാജേശ്വരി നഗറിനു സമീപം പട്ടണഗെരെയിലുള്ള ഷെഡിലെത്തിച്ച് ഫാൻസ് അസോസിയേഷൻ അംഗങ്ങളുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ ദർശൻ തൊഗുദ്വീപ ഉൾപ്പെടെ 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്ത് ദർശനൊപ്പം ഉണ്ടായിരുന്നെന്നു പൊലീസ് സംശയിക്കുന്ന സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും, ഫാൻസ് അസോസിയേഷൻ ചിത്രദുർഗ ജില്ലാ പ്രസിഡന്റ്  രാഘവേന്ദ്രയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.  

ഭാര്യയുമായി അകന്നു താമസിക്കുന്ന ദർശനുമായി 10 വർഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. പവിത്രയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും രേണുകസ്വാമി അപമാനിച്ചതാണ് കൊലപാതക കാരണം. ദർശന്റെ കടുത്ത ആരാധകനായ ഇയാൾ പവിത്രയുമായുള്ള ബന്ധത്തെ രൂക്ഷമായി എതിർത്തിരുന്നു.

രേണുകസ്വാമിയെ 8ന് ചിത്രദുർഗയിൽ നിന്നു കാണാതായതിനു പിന്നാലെ തൊട്ടടുത്ത ദിവസം  ബെംഗളൂരു സുമനഹള്ളി പാലത്തിനു സമീപത്തെ മലിനജല കനാലിൽ നിന്ന് മൃതദേഹം കണ്ടെടുത്തു.‌  തുടർന്ന് 3 പേർ ഉത്തരവാദിത്തം ഏറ്റെടുത്ത് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വസ്തു തർക്കമാണ് കൊലയ്ക്കു പിന്നിലെന്ന് ഇവർ നൽകിയ മൊഴി വിശ്വസനീയമായിരുന്നില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് ദർശനു വേണ്ടിയാണ് കൊല നടത്തിയതെന്ന് തെളിഞ്ഞത്.  

2011ൽ ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ ദർശൻ അറസ്റ്റിലായിരുന്നു. യുവതിയെ പട്ടിയെ വിട്ടു കടിപ്പിച്ചെന്ന കേസും മൈസൂരുവിലെ ഫാമിൽ അനധികൃതമായി ദേശാടനപക്ഷികളെ കൂട്ടിലടച്ചെന്ന കേസും ഇയാൾക്കെതിരെയുണ്ട്.  ക്രാന്തിവീര സംഗോള്ളി രായണ്ണ, കലാശിപാളയ, നവഗ്രഹ, സാരഥി, റോബർട്ട് തുടങ്ങിയവയാണ് ദർശന്റെ ഹിറ്റ് സിനിമകൾ.

English Summary:

Darshan Thoogudeepa's Role in Renuka Swamy Murder Investigation - Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com