ADVERTISEMENT

കോട്ടയം∙ ജനതാദള്‍ സെക്യുലര്‍ (ജെഡിഎസ്) കേരള ഘടകം, അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‍വാദി പാര്‍ട്ടിയില്‍ (എസ്‌പി) ലയിച്ചേക്കും. ലയനത്തിനു എസ്പി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് പച്ചക്കൊടി വീശിയതായി ദേശീയ സെക്രട്ടറി ആർ.എസ്.പ്രഭാത് മനോരമ ഓൺലൈനിനോട് പറഞ്ഞു. ദേശീയ തലത്തിൽ ബിജെപിയുമായി കൈകോർത്ത എച്ച്.ഡി.കുമാരസ്വാമിയുമായുള്ള ബന്ധം അവസാനിപ്പിച്ചു മുഖം സംരക്ഷിക്കേണ്ടത് ജെഡിഎസ് സംസ്ഥാന ഘടകത്തിനും സിപിഎമ്മിനും ഒരുപോലെ അനിവാര്യമാണ്.

സംസ്ഥാനത്ത് ജെഡിഎസ് എൽഡിഎഫിലും സമാജ്‌വാദി പാർട്ടി യുഡിഎഫിനു പുറത്തുനിന്നും പിന്തുണ നൽകുന്ന കക്ഷികളാണ്. ജെഡിഎസ് പാർട്ടിയിൽ ലയിക്കുന്നതിനെ സ്വാഗതം ചെയ്യാൻ പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് എസ്പിയുടെ സംസ്ഥാന ഘടകത്തിനു നിർദേശം നൽകി. രണ്ടു പാർട്ടികളും ഇരു മുന്നണികളുടെ ഭാഗമാണെന്നതാണു നിലവിലെ പ്രശ്നം.

ഉത്തർപ്രദേശിൽ കോൺഗ്രസുമായി ഉണ്ടായ കൂട്ടുകെട്ടിൽ നേടിയ വിജയം പാർട്ടിക്കു ദേശീയതലത്തിൽ നൽകിയ സ്വീകാര്യത വലുതാണെന്ന് അഖിലേഷ് യാദവ് സംസ്ഥാന നേതാക്കളെ ഓർമിപ്പിച്ചു. എന്നാൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായ എൽഡിഎഫുമായി സഹകരിക്കുന്നതിൽ പ്രശ്നമില്ലെന്നും അഖിലേഷ് യാദവ് അറിയിച്ചതായി പ്രഭാത് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സജി പോത്തൻ തോമസിന്റെ നേതൃത്വത്തിൽ ചേർന്ന സംസ്ഥാന ഭാരവാഹികളുടെ ഓൺലൈൻ യോഗം ജെഡിഎസിന്റെ വരവിനെ സ്വാഗതം ചെയ്തു. 

സമാജ്‌വാദി പാർട്ടിയുമായി അനൗദ്യോഗിക ചർച്ചകൾ നടന്നിട്ടുണ്ടെന്നു മുൻ മന്ത്രിയും ജെഡിഎസ് നേതാവുമായ ജോസ് തെറ്റയിലും സ്ഥിരീകരിച്ചു. ‘‘എസ്പിയുമായി ലയനം, ആർജെഡിയുമായി ലയനം, സംസ്ഥാനത്ത് പുതിയ പാർട്ടിയുടെ രൂപീകരണം എന്നിങ്ങനെ മൂന്നു വഴികളാണു മുന്നിലുള്ളത്. ഇതിൽ ആർജെഡിയുമായി ലയിക്കാൻ സാധ്യത കുറവാണ്. 18ന് നടക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ അന്തിമ തീരുമാനമുണ്ടാകും’’ – ജോസ് തെറ്റയിൽ പറഞ്ഞു. മന്ത്രി കൃഷ്ണൻകുട്ടിയും മുൻ മന്ത്രി മാത്യു ടി.തോമസും അടക്കം രണ്ട് എംഎൽഎമാരാണ് ജെഡിഎസിനു നിയമസഭയിലുള്ളത്.

English Summary:

JDS may merge with SP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com