ADVERTISEMENT

ബെംഗളൂരു ∙ ആരാധകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശൻ വെട്ടിലാക്കി, 13–ാം പ്രതി ദീപക്കിന്റെ കുറ്റസമ്മത മൊഴി. ദർശന്റെ പങ്കു സംബന്ധിച്ച് നിർണായക വെളിപ്പെടുത്തൽ നടത്തിയതോടെ ദീപക്കിനെ മാപ്പുസാക്ഷിയാക്കിയേക്കും. കേസിലെ ഒന്നാം പ്രതിയായ നടി പവിത്ര ഗൗഡയും ദർശനും തമ്മിലുള്ള ബന്ധത്തെ എതിർത്ത് സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റിട്ടതിന്റെ പേരിലാണ് ചിത്രദുർഗ സ്വദേശി രേണുകസ്വാമി(33)യെ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്.

8ന് രേണുകസ്വാമിയെ ബെംഗളൂരു രാജരാജേശ്വരി നഗറിനു സമീപം പട്ടണഗെരെയിലുള്ള ആളൊഴിഞ്ഞ പറമ്പിലെ ഷെഡിലെത്തിച്ച് ഫാൻസ് അസോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ കൊലപ്പെടുത്തിയതിന്റെ ദൃക്സാക്ഷിയാണ് ദീപക്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനായി ദർശന്റെ നിർദേശപ്രകാരം 4 പേർക്ക് 5 ലക്ഷം രൂപ വീതം നൽകിയതും ദീപക്കാണ്. അറസ്റ്റിലായാൽ അവരുടെ കുടുംബത്തിന് 30 ലക്ഷം രൂപ വീതം നൽകാമെന്ന് ഉറപ്പും നൽകിയിരുന്നു.

ദീപക്കിന്റെ മൊഴിയോടെ ദർശന്റെയും പവിത്രയുടേയും പങ്ക് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. കൊലപാതക സമയത്ത് ഷെഡിൽ ഉണ്ടായിരുന്നില്ലെന്നും തനിക്കു പങ്കില്ലെന്നുമാണ് ദർശൻ നേരത്തേ നൽകിയ മൊഴി. എന്നാൽ, രേണുകസ്വാമിയെ ക്രൂരമായി പീഡിപ്പിച്ചവരിൽ ദർശനുമുണ്ടായിരുന്നെന്ന ദീപക്കിന്റെ വെളിപ്പെടുത്തൽ താരത്തെ കുടുക്കാൻ പോന്നതാണ്.   

∙ 3 പേർ കൂടി അറസ്റ്റിൽ

രേണുകസ്വാമിയെ ചിത്രദുർഗയിൽ നിന്ന് ബെംഗളൂരുവിലേക്ക് കടത്തിക്കൊണ്ടുവന്ന കാർ ഡ്രൈവർ രവി ഉൾപ്പെടെ 3 പ്രതികളെ കൂടി ചിത്രദുർഗ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ നാലാം പ്രതിയും ദർശൻ ഫാൻസ് അസോസിയേഷൻ ചിത്രദുർഗ ജില്ലാ പ്രസിഡന്റുമായ രാഘവേന്ദ്രയാണ് രവിയെ ഏർപ്പാടാക്കിയത്.

ഇയാൾക്കു പുറമേ ജഗദീഷ്, അനുകുമാർ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. അതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18 ആയി ഉയർന്നു. ചിത്രദുർഗയിൽ നിന്ന് രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോകാൻ സഹായിച്ചവരാണിവർ. തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. 

∙ നടന്റെ സിനിമകളും പ്രതിസന്ധിയിൽ

നടൻ അഭിനയിച്ചുവന്നിരുന്ന സിനിമകളുടെ നിർമാണത്തെ അറസ്റ്റ് ബാധിച്ചു. ഡിസംബറിൽ റിലീസ് ലക്ഷ്യമിട്ടിരുന്ന മിലന പ്രകാശിന്റെ ‘ഡെവിൾ ദ് ഹീറോ’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. സ്വാതന്ത്ര്യസമര സേനാനി സിന്ധൂര ലക്ഷ്മണിന്റെ ജീവചരിത്ര സിനിമയുടെ പ്രീ പ്രൊഡക്‌ഷൻ ജോലികളും പുരോഗമിക്കുകയായിരുന്നു. ദർശനെ വിലക്കുമെന്ന് കർണാടക ഫിലിം ചേംബേഴ്സ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. പിന്നീട്, കേസിന്റെ പുരോഗതി അറിഞ്ഞ ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലേക്ക് പിന്നാക്കം പോയി.

English Summary:

Bengaluru cops nab 2 more in Darshan fan murder case; 16 of 17 held so far

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com