ADVERTISEMENT

ബെംഗളൂരു∙ അന്നപൂർണേശ്വരി നഗർ പൊലീസ് സ്റ്റേഷനിൽ ദർശന് ‘രാജകീയ’ പരിഗണന നൽകിയെന്ന ആരോപണം ആഭ്യന്തരമന്ത്രി പരമേശ്വര നിഷേധിച്ചു. ചോദ്യംചെയ്യൽ പുരോഗമിക്കുന്ന അവിടെ പ്രത്യേക സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതികൾക്ക് ബിരിയാണി ഉൾപ്പെടെ പൊലീസ് വാങ്ങിക്കൊടുത്തു എന്നാണ് ആരോപണം. എന്നാൽ, അത്തരമൊരു സംഭവമേയില്ലെന്ന് പരമേശ്വര പറഞ്ഞു.

കേസന്വേഷണം ദർശന് അനുകൂലമാക്കാൻ സർക്കാർ സ്വാധീനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കി. ഉന്നതർ കേസിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും തള്ളി.‌

അതിനിടെ, കുമാരസ്വാമി കേന്ദ്രമന്ത്രിയായതിന്റെ പേരിൽ ഒഴിവുവന്ന ചന്നപട്ടണ നിയമസഭാ സീറ്റിലെ ഉപതിരഞ്ഞെടുപ്പിൽ ദർശനെ മത്സരിപ്പിക്കാൻ ശിവകുമാറും സഹോദരൻ ഡി.കെ.സുരേഷും നീക്കം നടത്തിവരികയായിരുന്നെന്ന ആരോപണവുമായി ബിജെപി നേതാവ് സി.പി.യോഗേശ്വർ രംഗത്തുണ്ട്. നടന് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകളും രംഗത്തുണ്ട്.

∙ നടന്റെ സിനിമകളും പ്രതിസന്ധിയിൽ

നടൻ അഭിനയിച്ചുവന്നിരുന്ന സിനിമകളുടെ നിർമാണത്തെ അറസ്റ്റ് ബാധിച്ചു. ഡിസംബറിൽ റിലീസ് ലക്ഷ്യമിട്ടിരുന്ന മിലന പ്രകാശിന്റെ ‘ഡെവിൾ ദ് ഹീറോ’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. സ്വാതന്ത്ര്യസമര സേനാനി സിന്ധൂര ലക്ഷ്മണിന്റെ ജീവചരിത്ര സിനിമയുടെ പ്രീ പ്രൊഡക്‌ഷൻ ജോലികളും പുരോഗമിക്കുകയായിരുന്നു.

ദർശനെ വിലക്കുമെന്ന് കർണാടക ഫിലിം ചേംബേഴ്സ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. പിന്നീട്, കേസിന്റെ പുരോഗതി അറിഞ്ഞ ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലേക്ക് പിന്നാക്കം പോയി.

English Summary:

Home Minister Parameshwara Denies 'Royal' Treatment Allegations for Darshan Thoogudeepa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com