ADVERTISEMENT

രാഹുൽ പുഞ്ചിരിയാണെങ്കിൽ നിറചിരിയാണു പ്രിയങ്ക. ഉള്ളു നീറുമ്പോഴും മുഖത്തുണ്ടാകും മായാത്ത ആ ചിരി. ഏതു കൊടുങ്കാറ്റിലും കെടാത്ത തിരിവെട്ടം പോലെ. അവസരങ്ങൾ പലകുറി വന്നപ്പോഴും മാറിനിന്നതാണു ചരിത്രം. ഒടുവിൽ നിർണായക ഘട്ടത്തിൽ രാഹുൽ ഗാന്ധിയുടെ സഹോദരി പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ്, കേരളത്തിൽനിന്ന്. രാഹുലിന്റെ പകരക്കാരിയായി ഗാന്ധി കുടുംബാംഗം തന്നെ വയനാട്ടിലേക്കു വരുന്നു. ഉത്തരേന്ത്യയിൽ രാഹുലും ദക്ഷിണേന്ത്യയിൽ പ്രിയങ്കയും പട നയിക്കുമ്പോൾ കോൺഗ്രസിനു കൈവരുന്നതു പുത്തൻ ഊർജം. സഹോദരങ്ങൾ കൈകോർക്കുമ്പോൾ ദേശീയ രാഷ്ട്രീയത്തിലെ കോട്ടകൊത്തളങ്ങൾ വിറയ്ക്കുമെന്നു നേതൃത്വം പ്രത്യാശിക്കുന്നു.

‘‘മുത്തശ്ശി മരിക്കുമ്പോൾ എനിക്കു വയസ്സ് 12, ചേട്ടന് 14. ഇപ്പോഴും ആ ഓർമകൾ എന്റെയുള്ളിൽ വിങ്ങലായുണ്ട്. ഞാൻ രാഹുലിനെ നിങ്ങളെ ഏൽപിക്കുകയാണ്...’’ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പു വേളയിൽ പ്രിയങ്കയുടെ ഈ വാക്കുകൾ ഹൃദയത്തിലാണു വയനാട്ടുകാർ സ്വീകരിച്ചത്. 2024ലെ തിരഞ്ഞെടുപ്പിലും രാഹുലിനോടും പ്രിയങ്കയോടുമുള്ള പ്രിയം വയനാട്ടുകാർ വമ്പൻ ഭൂരിപക്ഷമായി രേഖപ്പെടുത്തി. എന്നാൽ ഹൃദയവേദനയോടെ വയനാടിനെ ഉപേക്ഷിച്ച് റായ്‌ബറേലിയുടെ എംപിയാകാൻ രാഹുൽ തീരുമാനിക്കുമ്പോൾ ആ വാചകം നേരിയ തിരുത്തലോടെ വീണ്ടും മുഴങ്ങുന്നു: ‘ഞാൻ പ്രിയങ്കയെ നിങ്ങളെ ഏൽപിക്കുകയാണ്...!’ 

പ്രിയപ്പെട്ടവരെ അമ്പരപ്പിക്കാൻ, അപ്രതീക്ഷിത നീക്കങ്ങൾ നടത്താൻ മിടുക്കിയാണു പ്രിയങ്ക. സ്നേഹ രാഷ്ട്രീയവും ജനാധിപത്യ അവകാശങ്ങളും ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരിക്കു പ്രിയവുമാണ്. മുത്തശ്ശിയും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയുടെ നിശ്ചയദാർഢ്യവും മുഖഛായയും അമ്മ സോണിയ ഗാന്ധിയുടെ പ്രസരിപ്പുമാണു പ്രിയങ്കയെ വേറിട്ടുനിർത്തുന്നത്. സങ്കടത്തിന്റെ അലയാഴിയിൽ ഉലയാത്ത, ആഹ്ലാദത്തിന്റെ പൂരപ്പറമ്പിൽ ആർപ്പുവിളിക്കുന്ന ഊർജസ്വല. പിതാവ് രാജീവ് ഗാന്ധിയുടെ സംസ്കാര ചടങ്ങുകളില്‍ വീട്ടുകാരെ ചേർത്തു പിടിച്ചതും സ്റ്റേഡിയത്തിൽ ഇന്ത്യ–പാക്കിസ്ഥാൻ ക്രിക്കറ്റുമത്സരം കണ്ടിരിക്കേ തുള്ളിച്ചാടിയതും ഒരേ പ്രിയങ്കയായിരുന്നു.

ജനക്കൂട്ടങ്ങളെ ആകർഷിക്കുകയും അനായാസമായി സംവദിക്കുകയും ചെയ്യുന്ന ഗാന്ധി കുടുംബത്തിലെ സ്വാഭാവിക രാഷ്ട്രീയക്കാരിയാണു ‌പ്രിയങ്ക. കോൺഗ്രസ് കാത്തുസൂക്ഷിച്ച ‘റാണി’ത്തുറുപ്പുചീട്ട്. കുടുംബമഹിമ വച്ചുനീട്ടുന്ന ആനുകൂല്യങ്ങളെയും സൗകര്യങ്ങളെ‌യും കുറിച്ചു രാഹുൽ ബോധവാനായിരുന്നു. അതിനാൽ, യോഗ്യതയുണ്ടെന്നു തെളിയിച്ചു മാത്രം സ്ഥാനമേൽക്കാൻ താൽപര്യപ്പെട്ടു. 10 വർഷം ഭരണത്തിന്റെ പിന്നണിയിലും അടുത്ത 10 വർഷം പ്രതിപക്ഷത്തിന്റെ മുന്നണിയിലും നിന്നു രാഹുൽ പല അവസ്ഥകളിൽ രാജ്യത്തെയും രാഷ്ട്രീയത്തെയും കണ്ടറിഞ്ഞു. ഭാരത് ജോഡോ യാത്രയിലൂടെ ഇന്ത്യ മുഴുവൻ നടന്നെത്തി, ജനമനസ്സുകളെ തൊട്ടു. രാഹുലിനു പൂർണ പിന്തുണയേകി, കൂട്ടുകാരിയെപ്പോലെ പ്രിയങ്കയും ഒപ്പം നിന്നു.

സജീവ രാഷ്ട്രീയത്തിൽ താൽപര്യം കാട്ടാതിരുന്ന പ്രിയങ്ക 2019ലെ തിരഞ്ഞെടുപ്പ് കോൺഗ്രസിനു ജീവന്മരണ പോരാട്ടമാണെന്നു തിരിച്ചറിഞ്ഞാണു കളത്തിലിറങ്ങിയത്. 2004ലെ പൊതുതിരഞ്ഞെടുപ്പു മുതൽ സോണിയാ ഗാന്ധിയുടെ പ്രസംഗങ്ങളിൽ പ്രിയങ്കയുടെ കയ്യൊപ്പുണ്ട്. ആരാകണം എന്നതിനെപ്പറ്റി 1999ൽ പ്രിയങ്കയ്ക്ക് ആശയക്കുഴപ്പമുണ്ടായി. 10 ദിവസത്തെ വിപാസന ധ്യാനമാണ് അന്നവരെ തുണച്ചത്. പിന്നീടിന്നോളം പ്രകോപിതയാകാതെ, പുഞ്ചിരിയോടെ നിലകൊള്ളാൻ അന്നത്തെ ഉൾവെളിച്ചമാണു തുണ. 2010 ൽ ബുദ്ധമത പഠനത്തിൽ ബിരുദാനന്തര ബിരുദമെടുത്ത് അഹിംസാവഴിയിലും അവർ ബഹുദൂരം സഞ്ചരിച്ചു.

അറിവും അഴകും ഗാംഭീര്യവും ഒത്തുചേരുന്ന നേതാവാണു പ്രിയങ്ക. കോട്ടൺ സാരിയുടുത്ത് ബോബ് ചെയ്‌ത മുടിയുമായി മുന്നിൽ വന്നുനിന്നാൽ ഇന്ദിരാ ഗാന്ധിയെ ഓർമിപ്പിക്കുന്ന ഭാവം. കോട്ടൺ സാരിയിൽ പൊടിക്കമ്മലിന്റെ മാത്രം ആഡംബരത്തിലും സ്‌റ്റൈലിഷ്. സോണിയയുടെ പകരക്കാരിയായി റായ്ബറേലിയില്‍ മത്സരിച്ച് ലോക്സഭയിലെത്തുമെന്ന നേരത്തേയുള്ള കണക്കുകൂട്ടലുകൾ തെറ്റിച്ചാണു ‘സർപ്രൈസ്’ താരമായി പ്രിയങ്ക വയനാട്ടിലെത്തുന്നത്. ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാധ്‌രയ്ക്കെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ മറികടക്കാനാകുമെന്ന ആത്മവിശ്വാസമുള്ളതിനാലാണു പ്രിയങ്ക വോട്ടു തേടുന്നത്.

ബംഗ്ലദേശ് യുദ്ധത്തിന് ഇന്ദിരാഗാന്ധി പിന്തുണയേകിയ കലുഷിതകാലത്തു ജനിച്ച രാഹുലിന് ‘ഐഡിയലിസ്റ്റിക്’ എന്ന വിശേഷണമാണു ചേരുക. എന്നാൽ, രാജ്യത്തെ നയിക്കാൻ 56 ഇഞ്ച് നെഞ്ചളവല്ല, വിശാലഹൃദയമാണു വേണ്ടതെന്ന് 2014ൽ തന്നെ നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചു സൗമ്യതീക്ഷ്ണയായി പ്രിയങ്ക. ഉത്തർപ്രദേശിൽ അമ്മയുടെയും സഹോദരന്റെയും ലോക്സഭാ മണ്ഡലത്തിൽ മാത്രം പ്രചാരണം ഒതുക്കിയിരുന്ന പ്രിയങ്ക, അടുത്തിടെയായി കേരളത്തിലുൾപ്പെടെ രാജ്യമെമ്പാടും സജീവസാന്നിധ്യവുമായി. രാഹുൽ പറഞ്ഞതുപോലെ ഇനി വയനാടിനെ പ്രതിനിധീകരിക്കാൻ രണ്ടു പേരുണ്ടാകുമോ? പ്രിയത്തോടെയുള്ള കാത്തിരിപ്പിലാണു നാട്.

English Summary:

Priyanka Gandhi's Journey to Becoming Congress's New Torchbearer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com