ADVERTISEMENT

കൊച്ചി ∙ മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവിയിൽ നടൻ മോഹൻലാൽ തുടരും. ഈ പദവിയിൽ അദ്ദേഹത്തിന് ഇത് മൂന്നാമൂഴമാണ്. അതേസമയം, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടിങ് അവകാശമുള്ള 506 അംഗങ്ങളാണ് അമ്മയിലുള്ളത്.

ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക കൊടുത്തിരുന്നു. ഇതു കൂടാതെ, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തലയും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും പത്രിക നൽകിയിരുന്നു. ഇത്തവണ ഒഴിയാൻ താൽപര്യം പ്രകടിപ്പിച്ച മോഹൻലാലിനെ, മത്സരം ഉണ്ടാകുമെന്ന സാഹചര്യത്തിൽ ചുമതല തുടർന്നും നിർവഹിക്കാൻ അംഗങ്ങൾ പ്രേരിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ മത്സരിക്കുന്നത് ഉചിതമല്ലെന്നു മറ്റംഗങ്ങൾ അറിയിച്ചതിനെത്തുടർന്നാണ് ഇവർ പത്രിക പിൻവലിച്ചതെന്നാണ് വിവരം. എന്നാൽ മറ്റ് പദവികളിലേക്ക് മത്സരിക്കാനുള്ള തീരുമാനത്തിൽ ‘ഈ വിമത പക്ഷം’ ഉറച്ചുനിൽക്കുകയും ചെയ്തു. പത്രികാ സമർപ്പണത്തിന്റെ സമയം കഴിഞ്ഞപ്പോൾ പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ മാത്രമാണ് ഉണ്ടായത്.

സിദ്ധിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി പദവിയിലേക്ക് മത്സരിക്കുന്നത്. ജനറൽ സെക്രട്ടറി പദവിയിലേക്കുള്ള മത്സരം കടുത്തതായിരിക്കും എന്നാണ് കരുതുന്നത്. വൈസ് പ്രസിഡന്റ് പദവിയിൽ നിലവില്‍ ഉണ്ടായിരുന്നത് ശ്വേത മേനോൻ, മണിയൻപിള്ള രാജു എന്നിവരായിരുന്നു. ഈ പദവികളിലേക്ക് ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരാണ് മത്സരിക്കുന്നത്.

താൻ വഹിച്ചിരുന്ന ജനറൽ സെക്രട്ടറി പദവിയിൽനിന്ന് ഒഴിയുകയാണെന്ന് ഇടവേള ബാബു അടുത്തിടെ വ്യക്തമാക്കിയിരുന്നു. അമ്മ രൂപീകരിച്ച 1994 മുതല്‍ അംഗമായ ഇടവേള ബാബു ജോയിന്റ് സെക്രട്ടറിയായും സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും സജീവമായ മൂന്ന് പതിറ്റാണ്ടില്‍നിന്നാണ് ഇടവേളയെടുക്കുന്നത്. സുധീർ കരമന, സുരഭി ലക്ഷ്മി, ബാബുരാജ്, ടൊവീനോ തോമസ്, മഞ്ജു പിള്ള, ടിനി ടോം, ഉണ്ണി മുകുന്ദൻ, ലെന, രചന നാരായണൻ കുട്ടി, ലാൽ എന്നിവരായിരുന്നു കാലാവധി കഴിയുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ.

English Summary:

Mohanlal Unanimously Chosen to Lead 'Amma' Association

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com