ADVERTISEMENT

മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ട്രഷറർ പദവിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ. കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്നു താരം. നടൻ സിദ്ദീഖിന്റെ പിൻഗാമി ആയാണ് ഉണ്ണി മുകുന്ദൻ ഈ സ്ഥാനത്തെത്തുന്നത്. അതേസമയം, ‘അമ്മ’യുടെ പ്രസിഡന്റ് പദവിയിൽ മോഹൻലാൽ തുടരും. പ്രസിഡന്റ് പദവിയിൽ മോഹൻലാലിന്റെ മൂന്നാമൂഴമാണ് ഇത്. ജനറൽ സെക്രട്ടറി, ജോയിൻ സെക്രട്ടറി, വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. 

ജഗദീഷ്, ജയൻ ആർ (ജയൻ ചേർത്തല), മഞ്ജു പിള്ള എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും കുക്കു പരമേശ്വരൻ, സിദ്ദീഖ്, ഉണ്ണി ശിവപാൽ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മൽസരിക്കുന്നു. ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ബാബുരാജുമാണ് മത്സരിക്കുന്നത്. 

പതിനൊന്ന് അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അനന്യ, അൻസിബ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവരും നാമനിർദേശപത്രിക നൽകി. 

പ്രസിഡന്റ് സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവർ നാമനിർദേശപത്രിക നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. മറ്റ് അംഗങ്ങളുടെ സമ്മർദ്ദത്തെ തുടർന്നായിരുന്നു തീരുമാനം. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കുന്നതായിരിക്കും നല്ലതെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. തുടർന്നാണ് മോഹൻലാലിന് പ്രസിഡന്റ് പദവിയിൽ മൂന്നാമൂഴം ലഭിച്ചത്.

കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ‘അമ്മ’യുടെ നിയമാവലി പ്രകാരം 17 അംഗ ഭരണസമിതിയിൽ നാലു വനിതകൾ വേണമെന്നുണ്ട്.  ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിൽ രണ്ടു വനിതകൾ മത്സരിക്കുന്നതിനാൽ, എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യത്തിന്റെ എണ്ണം നിശ്ചയിക്കുന്നത് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അതിനാൽ, ഭാരവാഹികളുടെ വോട്ടെണ്ണലാണ് ആദ്യം നടത്തുക.

കഴിഞ്ഞ ഭരണസമിതിയിലുണ്ടായിരുന്ന ശ്വേത മേനോൻ, മണിയൻ പിള്ള രാജു, ലെന, ലാൽ, വിജയ് ബാബു, സുധീർ, ജയസൂര്യ എന്നിവർ ഇത്തവണ മത്സരരംഗത്തില്ല. വോട്ടിങ് അവകാശമുള്ള 506 അംഗങ്ങളാണ് ‘അമ്മ’യിലുള്ളത്.

English Summary:

Actor Unni Mukundan Takes on Key Role as Treasurer of AMMA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com