ADVERTISEMENT

ചങ്ങനാശേരി∙ ജാതി സംവരണം വിവേചനം വർധിപ്പിക്കുമെന്നും രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയാണെന്നും എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എൻഎസ്എസ് ബജറ്റ് സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിവിധ രാഷ്ട്രീയപാർട്ടികൾ സ്വീകരിച്ച പ്രീണനനയത്തിന്റെ ഭാഗമാണ് ജാതി സംവരണത്തിനു വേണ്ടിയുള്ള മുറവിളിയും ജാതി തിരിച്ചുള്ള സെൻസസും. നമ്മുടെ രാജ്യം ജനാധിപത്യ മതേതരത്വ രാജ്യമാണ്. ഭരണഘടന അനുശാസിക്കുന്ന തുല്യത ജാതിമത ഭേദമന്യേ എല്ലാവർക്കും ലഭിക്കണം. ജാതി സംവരണത്തിനു പകരം എല്ലാവരെയും സമന്മാരായി കാണുന്ന ബദൽ സംവിധാനം ഏർപ്പെടുത്തണം. സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങൾക്കെന്ന പോലെ മത, സാമുദായിക സംഘടനകൾക്കുമുണ്ട്. എൻഎസ്എസും അത് കൃത്യമായി നിർവഹിച്ചു പോന്നിട്ടുണ്ട്. സർക്കാരുകളുടെ തെറ്റായ നയങ്ങളെ എതിർക്കുക, നല്ല കാര്യങ്ങളോട് സഹകരിക്കുക എന്നത് എൻഎസ്എസിന്റെ പൊതുനയമാണ്. സർക്കാരുകളോട് ഇനിയും അതേ നയം തുടരുമെന്നും സുകുമാരൻ നായർ പറഞ്ഞു. 

157.55 കോടി രൂപ വരവും അത്രയും തന്നെ ചെലവും പ്രതീക്ഷിക്കുന്ന 2024-25 വർഷത്തെ ബജറ്റാണ് ജി.സുകുമാരൻ നായർ അവതരിപ്പിച്ചത്. പ്രസിഡന്റ് എം.ശശികുമാർ അധ്യക്ഷത വഹിച്ചു. നായർ സർവീസ് സൊസൈറ്റി പ്രസിഡന്റായി ഡോ. എം.ശശികുമാർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡോ.എം. ശശികുമാർ, ഹരികുമാർ കോയിക്കൽ, എം.എസ്.മോഹൻ, ജി. ഗോപകുമാർ, പി.നാരായണൻ, പ്രഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ, എ.സുരേശൻ, എ.ബാലകൃഷ്‌ണൻ നായർ, പി.ഹൃഷികേശ് എന്നിവർ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

English Summary:

NSS General Secretary's Remarks on Caste Reservation Stir Debate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com