ADVERTISEMENT

കുന്നമംഗലം∙ സുരക്ഷാ ജീവനക്കാരെയും ശുചീകരണ തൊഴിലാളികളെയും കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ എൻഐടിയിൽ പ്രതിഷേധം തുടരുന്നു. തിങ്കളാഴ്ച എൻഐടി ഗെയ്റ്റിന് മുന്നിൽ ജീവനക്കാർ സംഘടിച്ച് പ്രതിഷേധം നടത്തിയിരുന്നു. സമരം നടത്തിയവർ ഇനി ജോലിക്ക് എത്തേണ്ട നിർദേശം നൽകിയതോടെയാണ് ചൊവ്വാഴ്ച രാവിലെ മുതൽ എൻഐടിക്ക് മുന്നിൽ ജീവനക്കാർ സമരം ശക്തമാക്കിയത്. ഇതോടെ എൻഐടിയുടെ പ്രവർത്തനം താളം തെറ്റുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്.

കരാർ നേടുന്ന ഏജൻസികൾ മാറിയാലും മുൻകാലങ്ങളിലെ ജീവനക്കാരെ തുടർന്നും ജോലിക്കു വയ്ക്കുകയാണു പതിവ്. സെക്യൂരിറ്റി, ക്ലീനിങ് ചുമതല ഏറ്റെടുത്ത തിരുവനന്തപുരം, മാനന്തവാടി ആസ്ഥാനമായ സ്ഥാപനങ്ങൾക്ക് അടുത്ത മാസം മുതൽ 55 വയസ്സ് കഴിഞ്ഞവരെ ജോലിക്കു വയ്ക്കേണ്ടെന്ന നിർദേശമാണ് റജിസ്ട്രാർ നൽകിയത്. നിലവിൽ 11 സൂപ്പർവൈസർ, 140 സെക്യൂരിറ്റി ഗാർഡ്, 12 ഡ്രൈവർ കം സെക്യൂരിറ്റി, 171 ശുചീകരണ തൊഴിലാളികൾ എന്നിവരാണ് എൻഐടിയിൽ വിവിധ ഏജൻസികൾക്കു കീഴിൽ ജോലി ചെയ്തിരുന്നത്. ഇത്തവണ ശുചീകരണതൊഴിലാളികളുടെ എണ്ണം 150 ആയും സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം 119 ആയും വെട്ടിക്കുറച്ചു. 

പ്രായ നിബന്ധനയ്ക്ക് പുറമേ ജോലിയിൽ 35 ശതമാനം വിമുക്തഭടന്മാർക്കും 10 ശതമാനം വനിതകൾക്കും മാറ്റിവയ്ക്കാനും ആവശ്യപ്പെട്ടതോടെ നിലവിലുള്ള 80 ശതമാനം പേർക്കും ജോലിനഷ്ടമാകും. നേരത്തേ, സെക്യൂരിറ്റി ജീവനക്കാരെയും ശുചീകരണ തൊഴിലാളികളെയും 60 വയസ്സു വരെ ജോലിയിൽ തുടരാൻ അനുവദിച്ചിരുന്നു. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് വയസ്സ് നിബന്ധന ബാധകമാക്കി നിലവിൽ വർഷങ്ങളായി ജോലി ചെയ്യുന്നവരെ 60 വയസ്സു വരെ തുടരാൻ അനുവദിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. 

ഇരുന്നൂറോളം ഓഫിസ് ജീവനക്കാരെയും 35 ലൈബ്രറി അസിസ്റ്റന്റുമാരെയും 120 അഡ്ഹോക് ടെക്നിക്കൽ അസിസ്റ്റന്റുമാരെയും കഴിഞ്ഞ മാർച്ചിൽ സമാന രീതിയിൽ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിട്ട ലൈബ്രറി ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം തടഞ്ഞുവച്ചതും വിവാദമായിരുന്നു.

English Summary:

Security and Cleaning Staff Strike at NIT: Age Limit Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com