ADVERTISEMENT

കൊച്ചി∙ കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ നീങ്ങിയെന്നും 120 കോടി രൂപ നിക്ഷേപകര്‍ക്കു തിരിച്ചു കൊടുത്തെന്നും സഹകരണ വകുപ്പു മന്ത്രി വി.എൻ.വാസവൻ. 2 കോടി രൂപയുടെ പുതിയ നിക്ഷേപവും ബാങ്കിൽ വന്നുവെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയോടെയാണു സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും 30 രാജ്യങ്ങളിലെ മന്ത്രിമാര്‍ പങ്കെടുത്ത ഏഷ്യ പസഫിക് സഹകരണ മന്ത്രിമാരുടെ ഉച്ചകോടിയില്‍ ക്ഷണം ലഭിച്ച ഏക സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. 

സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന 12 ടണ്‍  മൂല്യവര്‍ധിത കാര്‍ഷികോത്പ്പന്നങ്ങളുടെ ആദ്യ കണ്ടെയ്‌നര്‍ ഫ്ളാഗ് ഓഫ് ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയില്‍ ഉത്പ്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ കാര്യത്തിൽ ഏറ്റവും ചര്‍ച്ചചെയ്യപ്പെടുന്നത് കേരളത്തിലെ ഉത്പന്നങ്ങളാണെന്ന് മന്ത്രി പറഞ്ഞു. ഇങ്ങനെ ലാഭം മാത്രം ലക്ഷ്യമിട്ടല്ല സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത്. നിലവില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണയില്‍ നല്ല മാര്‍ക്കറ്റുണ്ട്. 420 ഉത്പന്നങ്ങള്‍ കേരളത്തിലെ സഹകരണ സംഘങ്ങള്‍ വിപണിയിലിറക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

തങ്കമണി സഹകരണസംഘത്തിന്റെ തേയിലപ്പൊടി, കാക്കൂര്‍ സഹകരണസംഘത്തിന്റെ ശീതികരിച്ച മരച്ചീനി, ഉണക്കിയ മരച്ചീനി, വാരപ്പെട്ടി സഹകരണസംഘം ഉത്പാദിപ്പിച്ച മസാലയിട്ട മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക എന്നിവയടങ്ങിയ കണ്ടെയ്‌നറാണ് ഇന്ന് കയറ്റുമതി ചെയ്തത്. കേരളത്തിന്റെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കു വിദേശ രാജ്യങ്ങളില്‍ വിപണി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണു കയറ്റുമതി. ഗുണനിലവാരമുള്ള മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങള്‍ സംസ്‌കരിച്ച് കയറ്റുമതിക്കായി തയാറാക്കുന്നതിന് 30 സഹകരണ സ്ഥാപനങ്ങളെയാണു സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 3 സഹകരണ സംഘങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങളാണ് ആദ്യമായി കയറ്റുമതി ചെയ്തത്. അടുത്ത മാസം 30 സഹകരണ സ്ഥാപനങ്ങളുടെയും ഉത്പ്പന്നങ്ങള്‍ വിദേശ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നതിന് ലക്ഷ്യമിടുന്നുണ്ട്. ഏറമല സഹകരണ സംഘത്തിന്റെ തേങ്ങാപ്പാല്‍, മറയൂര്‍ ശര്‍ക്കര, മാങ്കുളം ഫാഷന്‍ ഫ്രൂട്ട്, അഞ്ചരക്കണ്ടി സഹകരണ സംഘത്തിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, തേങ്ങാപ്പാല്‍, വെളിച്ചെണ്ണ, ആലങ്ങാടന്‍ ശര്‍ക്കര എന്നിവയും അടുത്ത ഘട്ടത്തില്‍ കയറ്റുമതി ചെയ്യും. ക്വാളിറ്റി കെയര്‍ ടെസ്റ്റ് വിജയിക്കുന്നതിന് അനുസരിച്ച് മറ്റ് സഹകരണ സംഘങ്ങളുടെ ഉത്പന്നങ്ങളും കയറ്റുമതി ചെയ്യും. 

വിദേശത്തേക്കു കയറ്റുമതി ചെയ്യാന്‍ മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങള്‍ നല്‍കാന്‍ പുതിയതായി നൂറോളം സഹകരണ സംഘങ്ങള്‍ കൂടി രംഗത്തുവന്നതായി മന്ത്രി പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട 30 സഹകരണ സംഘങ്ങള്‍ക്ക് കുമരകത്ത് സര്‍ക്കാര്‍ പരിശീലനം നല്‍കി. ഇവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉറപ്പാക്കുന്നതിന് അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് നബാര്‍ഡിന്റെ സഹായത്തോടെ കേരള ബാങ്ക് പ്രാഥമിക സംഘങ്ങള്‍ക്ക് ഒരു ശതമാനം പലിശയ്ക്ക് 2 കോടി രൂപ വരെ 7 വര്‍ഷക്കാലയില്‍ വായ്പ നല്‍കുന്നുണ്ട്. സര്‍ക്കാര്‍ സബ്‌സിഡിയോടെയാണിത്. ഗോഡൗണ്‍ നിര്‍മ്മിക്കുന്നതിനും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കു ശീതികരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുമാണ് 2 കോടി രൂപ വീതം നല്‍കുന്നത്. കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൊച്ചിയില്‍ ഒരു ഓഫീസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കോതമംഗലം ആസ്ഥാനമായുള്ള മഠത്തില്‍ എക്‌സ്‌പോര്‍ട്ടേഴ്‌സിനാണ് ഉല്‍പന്നങ്ങള്‍ വിദേശ വിപണിയില്‍ എത്തിക്കാന്‍ ചുമതല നല്‍കിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഷിപ്പിങ് സി & എഫ് ഏജന്റ്‌സായ മള്‍ട്ടി ഡയമെന്‍ഷല്‍ ഫ്രൈറ്റ് എല്‍എല്‍പി(എംഡിഎഫ്) ആണ് ഷിപ്പിങ് പ്രവർത്തനങ്ങള്‍ നിര്‍വഹിക്കുന്നത്.

English Summary:

Rs 120 Crore Returned to Investors in Karuvannur: Minister VN Vasavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com