ADVERTISEMENT

തിരുവനന്തപുരം∙ ക്വാറി ഉടമയായ ദീപുവിനെ കാറിനുള്ളില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കളിയിക്കാവിളയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് അമ്പിളി (ചൂഴാറ്റുകോട്ട അമ്പിളി) ദീപുവിന്റെ പരിചയക്കാരനായിരുന്നുവെന്ന് പൊലീസ്. കൊലക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ഇയാള്‍ ജയില്‍ മോചിതനായ ശേഷം പശു വളര്‍ത്തല്‍ പോലുള്ള കാര്യങ്ങളാണു ചെയ്തിരുന്നത്. മലയത്തുനിന്നാണ് അമ്പിളിയെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 

താൻ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് അമ്പിളി പൊലീസിനോട് പറഞ്ഞത്. അമ്പിളിയുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന്റെ കാരണമോ, കാറിലുണ്ടായിരുന്ന പണം എവിടെയെന്നോ അമ്പിളി വെളിപ്പെടുത്തിയിട്ടില്ല. അമ്പിളി ദീപുവിന്റെ സുഹൃത്താണെന്ന് ദീപുവിന്റെ ക്രഷർ സൂപ്പർവൈസർ മാധ്യമങ്ങളോട് പറഞ്ഞു.

കരള്‍ സംബന്ധമായ രോഗമുള്ള അമ്പിളി സ്ഥിരമായി ദീപുവിന്റെ അടുത്തെത്തി പണം വാങ്ങിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും ദീപുവിന്റെ ക്വാറിയിലെത്തി പണം ആവശ്യപ്പെട്ടു. തലസ്ഥാനത്തെ പഴയ ഗുണ്ടാനേതാവായിരുന്ന അമ്പിളി ഇരട്ടക്കൊലക്കേസില്‍ ഉള്‍പ്പെടെ പ്രതിയായിരുന്നു. ഇപ്പോള്‍ ക്വാറി, മണല്‍ മാഫിയയുമായി ബന്ധപ്പെട്ടാണു പ്രവര്‍ത്തിക്കുന്നത്. മുക്കുന്നിമലയില്‍ ദീപുവിന് ക്വാറിയുണ്ടായിരുന്നു. ഇതിനു സമീപത്താണ് അമ്പിളി താമസിച്ചിരുന്നത്.  

ദീപു എന്തിനാണ് പൊള്ളാച്ചിയിലേക്കുള്ള യാത്രയില്‍ അമ്പിളിയെ ഒപ്പം കൂട്ടിയത് എന്ന സംശയമാണ് പൊലീസിനുള്ളത്. തമിഴ്‌നാട് പൊലീസ് അമ്പിളിയെ ചോദ്യം ചെയ്തുവരികയാണ്. ദീപുവിന്റെ ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്പിളിയെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങിയത്. സിസിടിവി ദൃശ്യങ്ങളില്‍ കാറില്‍നിന്ന് ഇറങ്ങി പോകുന്ന ആള്‍ മുടന്തിയാണ് നടന്നിരുന്നത്. ഇതും സംശയത്തിന് ഇടയാക്കി. ദീപുവിന്റെ കൊലയ്ക്കു പിന്നില്‍ മറ്റേതെങ്കിലും ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

തിങ്കളാഴ്ച രാത്രിയാണ് മലയിന്‍കീഴിലെ വീട്ടില്‍നിന്ന് ദീപു സ്വന്തം കാറില്‍ പണവുമായി പോയത്. മാര്‍ത്താണ്ഡത്തുനിന്ന് ഒരു സുഹൃത്ത് കാറില്‍ കയറുമെന്ന് ദീപു വീട്ടുകാരോടു പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു മുന്‍പ് ദീപു കൊല്ലപ്പെട്ടു. കളിയിക്കാവിള പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്ന് ഏകദേശം 200 മീറ്റര്‍ മാറിയാണ് കാറിനുള്ളില്‍ ദീപുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

English Summary:

Kaliyikkavila Quarry Owner Murder Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com