ADVERTISEMENT

തിരുവനന്തപുരം∙ എസ്എഫ്ഐയുടെ അക്രമവാസനയെ പ്രോത്സാഹിപ്പിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. അക്രമത്തിന്റെ സന്തതികളാണ് എസ്എഫ്ഐക്കാരെന്നു കേരളീയ സമൂഹത്തിന് ഉത്തമബോധ്യമുണ്ട്. പഠിപ്പിക്കുന്ന അധ്യാപകരുടെ മുഖത്ത് അടിക്കുകയും വധഭീക്ഷണി മുഴക്കുകയും ക്യാംപസുകളിലെ ഇടിമുറികളില്‍ സഹവിദ്യാർഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന ഇടതുവിദ്യാർഥി സംഘടനയെ പ്രശംസിക്കാന്‍ ക്രിമിനല്‍ മനോനിലയുള്ള വ്യക്തിക്കു മാത്രമേ സാധിക്കുവെന്നും സുധാകരൻ പറഞ്ഞു. 

അക്രമങ്ങളുടെ ഉപാസകരും രക്തവെറിപൂണ്ട ഒരൂകൂട്ടം സിപിഎം നേതാക്കളും നല്‍കുന്ന സംരക്ഷണമാണ് ഇടതുവിദ്യാർഥി-യുവജന സംഘടനകളെ ആക്രമണത്തിന്റെ പാത തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. രക്തസാക്ഷികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയമാണു സിപിഎമ്മിന്റേത്. അതിന്റെ കണക്ക് മഹത്വമായി പറയുന്ന രാഷ്ട്രീയ സംസ്‌കാരം കേരളത്തിന് ആപത്താണ്. കൊല്ലപ്പെട്ടവരുടെ നിരക്കാണു മഹത്വത്തിന്റെ അടിസ്ഥാനമെങ്കില്‍ ചാവേറുകളെ സൃഷ്ടിക്കുന്ന ഇന്ത്യയിലെ മറ്റുതീവ്രവാദ പ്രസ്ഥാനങ്ങളെ മുഖ്യമന്ത്രി മഹത് സംഘടനകളെന്ന് വിശേഷിപ്പിക്കുമോയെന്നും സുധാകരന്‍ ചോദിച്ചു.

മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയവരെ മൃഗീയമായി തല്ലിച്ചതിച്ചിട്ട് അതിനെ രക്ഷാപ്രവര്‍ത്തനം എന്ന ഓമനപ്പേരിട്ട് വിളിച്ച് ആസ്വദിക്കുന്ന സംസ്‌കാരം കേരളത്തിനു ചേരുന്നതല്ലെന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിധിയോടെ ജനം മനസിലാക്കി കൊടുത്തു. അതു തിരിച്ചറിയാനുള്ള വിവേകം മുഖ്യമന്ത്രിയ്ക്കു ഉണ്ടാകാത്തതാണ് സിപിഎം ഇന്ന് നേരിടുന്ന അപചയം. തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണം മുഖ്യമന്ത്രിയുടെ അഹന്തയാണെന്ന് എല്‍ഡിഎഫിലെ ഘടകകക്ഷിയായ സിപിഐയ്ക്കു പോലും മനസ്സിലായി. സിപിഎമ്മിന്റെ അധോലോക അഴിഞ്ഞാട്ടത്തിന്റെ കഥകള്‍ ചെങ്കൊടിക്ക് അപമാനമാണെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായെന്നും സുധാകരൻ പറഞ്ഞു. 

അടിമുടി അഴിമതിയും സ്വജനപക്ഷപാതവും കൊലപാതകത്തിലും കള്ളക്കടത്തിലും അഭിരമിക്കുന്ന സിപിഎമ്മിന്റെ സർവനാശത്തിന്റെ തുടക്കമാണു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പറയുന്ന വാദഗതികള്‍ സിപിഎമ്മിലെ അണികള്‍ക്കു പോലും ദഹിക്കുന്നില്ലെന്നു കണ്ണൂരിലെ പരാജയം കൊണ്ടെങ്കിലും തിരിച്ചറിയണം. അക്രമികളെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയെ പുറത്താക്കി കൊണ്ടു തിരുത്തല്‍ നടപടികള്‍ക്കു തുടക്കം കുറിക്കാനുള്ള ആര്‍ജ്ജവമാണു സിപിഎമ്മിന്റെ കേന്ദ്രഘടകം കാട്ടേണ്ടതെന്നും കെ.സുധാകരന്‍ പറഞ്ഞു.

English Summary:

KPCC President K. Sudhakaran Accuses Kerala CM of Supporting SFI Violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com