ADVERTISEMENT

തിരുവനന്തപുരം ∙ കെപിസിസി അധ്യക്ഷൻ കെ.സുധാകരനു നേരെ നടന്ന കൂടോത്ര വാർത്ത പുറത്തുവരുമ്പോൾ പലരും ആശ്ചര്യപ്പെടുന്നുണ്ട്. എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസ് നേതാക്കൾ‌ക്കു നേരെ നടന്ന ആദ്യ കൂടോത്രമല്ല ഇതെന്നു പറയുകയാണു പാർട്ടി വൃത്തങ്ങൾ. കഴിഞ്ഞ കുറച്ചുകാലത്തിനിടെ പല കോൺഗ്രസ് നേതാക്കളുടെയും വീടുകളിൽനിന്നു കൂടോത്ര സാമഗ്രികൾ കണ്ടെടുത്തിരുന്നു.

6 വർഷം മുൻപ് 2018ല്‍ മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരന്റെ വീടിനു നേരെ കൂടോത്രം നടന്നു. അന്ന് ഈ കൂടോത്രം കണ്ടുപിടിക്കാൻ മുന്നിൽ നിന്നത് സുധാകരന്റെ വീട്ടിലെത്തിയ രാജ്മോഹൻ ഉണ്ണിത്താനാണെന്നു സുധീരനുമായി അടുപ്പമുള്ളവർ പറയുന്നു. മന്ത്രവാദിയുമായി എത്തിയാണു സുധീരന്റെ വീട്ടിലെ കൂടോത്രം ഉണ്ണിത്താൻ കണ്ടെത്തിയത്. കോൺഗ്രസിൽ ഗ്രൂപ്പു വഴക്ക് ആളിക്കത്തി നിന്ന കാലത്തെ ആ കൂടോത്രം ഏറെ ഒച്ചപ്പാടുണ്ടാക്കി. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും സുധീരൻ പടിയിറങ്ങിയതിനു പിന്നാലെയായിരുന്നു സംഭവം.

തിരുവനന്തപുരത്തെ ഗൗരീശപട്ടത്ത് സുധീരന്റെ വീട്ടിൽ ഭാര്യ പരിപാലിക്കുന്ന വിശാലമായ പൂന്തോട്ടമുണ്ട്. ഇതിനോട് ചേർന്നുള്ള വാഴയുടെ ചുവട്ടിൽ നിന്നാണു കൂടോത്ര വസ്തുക്കൾ കണ്ടെത്തിയത്. എട്ടു തവണ കൂടോത്രം നടന്നിട്ടും സുധീരൻ പുറത്തു പറഞ്ഞില്ല. ഭർത്താവും ഭാര്യയും അടുത്ത് അറിയാവുന്നവരും ഉള്ളിലൊതുക്കി. ഒൻപതാം തവണയും കൂടോത്ര ഉപകരണങ്ങൾ കണ്ടെടുത്തതോടെയാണു സഹികെട്ട് ഇക്കാര്യം സുധീരൻ പുറംലോകത്തെ അറിയിച്ചത്.

2018 മേയ് ആറിനു കുപ്പിക്കുള്ളിൽ നിന്നാണു കൂടോത്ര വസ്തുക്കൾ ലഭിച്ചത്. കണ്ണ്, കൈകൾ, കാലുകൾ, ആൾരൂപം, ശൂലങ്ങൾ, ലിഖിതമുള്ള ചെമ്പ് തകിടുകൾ, വെള്ളക്കല്ലുകൾ എന്നിവയാണ് സുധീരൻ തുറന്നപ്പോൾ കുപ്പിക്കുള്ളിൽ ഉണ്ടായിരുന്നത്. കുപ്പിയിൽനിന്നു ലഭിച്ച വസ്തുക്കൾ മെഡിക്കൽ കോളജ് പൊലീസിൽ ഏൽപ്പിച്ചു.  ഇതെല്ലാം പാഴ്‌വേലയായിട്ടാണ് താൻ കാണുന്നതെന്നായിരുന്നു സുധീരൻ അന്ന് ചിരിച്ചുകൊണ്ട് പറഞ്ഞത്. കൂടോത്രത്തിനു പിന്നിൽ ആരാണെന്ന് പൊലീസ് കണ്ടെത്തിയില്ല. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് കൂടോത്രത്തിനു പിന്നിലെന്ന് തിരുവനന്തപുരത്തെ കോൺഗ്രസുകാർക്കിടയിൽ പാട്ടായിരുന്നു.

ഇനിയുമുണ്ട് കൂടോത്ര കഥകൾ

കെ.സുധാകരന്റെ തിരുവനന്തപുരത്തെ പേട്ടയിലെ വീട്ടിൽനിന്നും കെപിസിസി ഓഫിസിലെ മുറിയിൽനിന്നും കൂടോത്ര സാമഗ്രികൾ പിടിച്ചെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ സുധാകരന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽനിന്നും കൂടോത്ര സാമഗ്രികൾ പൊക്കി. കണ്ണൂർ ഡിസിസി ഓഫിസ്, കണ്ണൂരിലെ ചില കോൺഗ്രസ് നേതാക്കളുടെ വീടുകൾ എന്നിവിടങ്ങളിലും ഇതാവർത്തിച്ചു. സുധാകരനു വേണ്ടി തിരഞ്ഞെടുപ്പിൽ കെട്ടിയ ഒരു കോൺഗ്രസ് പതാകയ്ക്കുള്ളിൽ നിന്നും തകിട് കണ്ടെടുത്തിരുന്നു.

അടുത്തിടെ കോൺഗ്രസിൽനിന്നു പുറത്താക്കപ്പെട്ട ബാലകൃഷ്ണൻ പെരിയയുടെ വീട്ടിൽ നിന്നും കൂടോത്ര സാമഗ്രികൾ കണ്ടെടുത്തിട്ടുണ്ട്. അന്നു തന്റെ ഭാര്യ ഉൾപ്പെടെയുള്ളവർ പൊട്ടിക്കരഞ്ഞിരുന്നുവെന്നു ബാലകൃഷ്ണൻ പറഞ്ഞു. ഇവിടങ്ങളിലെല്ലാം രാജ്മോഹൻ ഉണ്ണിത്താൻ മന്ത്രിവാദിയുമായി എത്തിയാണ് കൂടോത്ര സാമഗ്രികൾ പൊക്കിയത്. ഉണ്ണിത്താന്റെ വീട്ടിലും ഇത് നടന്നിട്ടുണ്ട്. പാർട്ടി സസ്പെൻഡ് ചെയ്ത ഒരു നേതാവിന്റെ വീട്ടിൽനിന്നു കൂടോത്ര സാമഗ്രികൾ കണ്ടെടുത്തിരുന്നു

വീടിന്റെ മതിലിടിച്ചും പൊക്കി

സുധീരന് മുൻപ് കെപിസിസി അധ്യക്ഷസ്ഥാനം വഹിച്ചിരുന്ന ഉന്നത കോൺഗ്രസ് നേതാവിന്റെ വീട്ടിൽനിന്നും കൂടോത്ര സാമഗ്രികൾ പൊക്കിയിട്ടുണ്ട്. ഇടക്കാലത്ത് കെപിസിസിയിൽ ഉന്നത പദവി അലങ്കരിച്ചിരുന്ന നേതാവിന്റെ വീട്ടിൽ കൂടോത്ര സാമഗ്രികൾ പരിശോധിക്കാനെത്തിയ മന്ത്രവാദി അവിടെ നിന്നും ഒന്നും കണ്ടെത്തിയില്ല. തൊട്ടടുത്ത നിമിഷം മതിൽ പൊളിക്കാനായിരുന്നു മന്ത്രവാദിയുടെ നിർദേശം. മതിലിനുള്ളിൽനിന്നു തകിടുകൾ ലഭിച്ചു.

സംശയമുന്ന എങ്ങോട്ട്?​

കെപിസിസി ഓഫിസിൽ ഉദ്യോഗസ്ഥനായിരുന്ന  വ്യക്തിയെ പല നേതാക്കളും സംശയിക്കുന്നുണ്ട്. അടുത്തകാലത്ത് ഇയാളെ ഓഫിസിൽനിന്നു പുറത്താക്കിയിരുന്നു. ഇയാൾ ഒറ്റയ്ക്കാണോ പിന്നിൽ ആരെങ്കിലുമുണ്ടോയെന്നൊക്കെ നേതാക്കൾക്ക് സംശയമുണ്ട്. എന്നാൽ ഇയാൾ തന്നെയാണോയെന്ന് ഉറപ്പിക്കാനും കഴിയുന്നില്ല. കെപിസിസി ഓഫിസ് അടക്കി ഭരിച്ചിരുന്ന ഇയാളെ സുധീരൻ അധ്യക്ഷ സ്ഥാനത്തെത്തിയതോടെ മൂലയ്ക്കിരുത്തി.

സുധാകരനാകട്ടെ ഇയാളെ പുറത്താക്കുകയും ചെയ്തു. ഇയാൾക്ക് കൂടോത്ര പരിപാടികളുണ്ടെന്നു കെപിസിസി ഓഫിസിലെ പരസ്യമായ രഹസ്യമാണ്. കൂടുതൽ ചോദിച്ചാൽ കോൺഗ്രസിനുള്ളിൽ മാത്രമല്ല സിപിഎം നേതാക്കളുടെ വീട്ടിലും ഇങ്ങനെയൊക്കെയുണ്ടെന്നാണ് പാർട്ടിക്കാർ പറയുന്നത്.

English Summary:

Black Magic against V M Sudheeran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com