ADVERTISEMENT

തിരുവനന്തപുരം∙ ലോകം ഉറ്റുനോക്കുന്ന ചരക്കുനീക്കത്തിന്റെ ഹബ്ബാകാനൊരുങ്ങി വിഴിഞ്ഞം തുറമുഖം. തുറമുഖം സമ്പൂർണമായി യാഥാർഥ്യമാകുന്നതോടെ കൊളംബോയ്ക്ക് ഉൾപ്പെടെ നൽകുന്ന വകയിൽ വർഷം 4000 കോടി രൂപ ലാഭിക്കാനുമാവുമെന്നാണു കണക്കുക്കൂട്ടൽ. കഴിഞ്ഞ വർഷം 61,500 കോടിയോളം ഡോളറിന്റെ ഇറക്കുമതിയും 47,000 കോടിയോളം ഡോളറിന്റെ കയറ്റുമതിയുമാണ് ഇന്ത്യ നടത്തിയത്. ഇതിനായി കൊച്ചി അടക്കം സർക്കാരിന്റെ 12 തുറമുഖങ്ങളും അദാനിയുടെ പന്ത്രണ്ടു തുറമുഖങ്ങളും പ്രധാനമായും ആശ്രയിച്ചത് കൊളംബോ തുറമുഖത്തെയാണ്. 

ചരക്ക് കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്നതു മാത്രമാണ് തുറമുഖത്തിന്റെ വരുമാനം. ഒരു കണ്ടെയ്നറിന്റെ നീക്കത്തിനു മാത്രം പതിനായിരം രൂപയിലേറെ ലാഭിക്കാൻ കഴിയും. 2004ൽ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ (വിസിൽ) ആദ്യ എംഡിയും പിന്നീട് സിഇഒയുമായ ഡോ.ജയകുമാർ ഔദ്യോഗിക പദവിയിലിരിക്കെ തയാറാക്കിയ റിപ്പോർട്ട് വിഴിഞ്ഞത്തിന്റെ ഭാവിയെന്തെന്നു തുറന്നുകാട്ടുന്നു. 2024ലാണ് ജയകുമാർ‌ വിസിലിന്റെ നേതൃനിരയിൽനിന്നും ഒഴിഞ്ഞത്. 80 കോടി മുടക്കി അദാനി തുറമുഖത്തേക്കു വാങ്ങിയ ക്രെയിനുകൾ അടക്കം വിഴിഞ്ഞത്തേക്ക് എത്തിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിർണായകമാണ്.

1994ൽ തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവന് ഹാർബർ വകുപ്പിലെ എക്സിക്യൂട്ടീവ് എൻജിനീയറായിരുന്ന ജയകുമാറാണ് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ആദ്യ റിപ്പോർട്ടും സമർപ്പിച്ചത്. വിഴിഞ്ഞം ഇന്റർനാഷണൽ‌ സീ പോർട്ട് ലിമിറ്റഡ് (വിസിലിന്റെ) മുൻ സിഇഒയും എംഡിയുമായിരുന്ന ഡോ.ജയകുമാർ വിഴിഞ്ഞം തുറമുഖത്തിനു വേണ്ടി തയാറാക്കിയ പഠനം വിശദമായി പരിശോധിക്കുകയാണ് ഇവിടെ. 

തുറമുഖം 3 ഘട്ടം പൂർത്തിയാക്കുമ്പോൾ ഒരു ലക്ഷത്തോളം പേർക്ക് പരോക്ഷ ജോലി ലഭിക്കുമെന്ന് വിസിൽ കണക്കുകൂട്ടുന്നു. പത്ത് വർഷത്തിനകം തിരുവനന്തപുരത്തും കന്യാകുമാരി ജില്ലയുടെ തെക്കൻ പ്രദേശത്തും തുറമുഖത്തെ ആശ്രയിച്ച് വൻതോതിൽ സ്വകാര്യ സംരംഭങ്ങൾ വരുമെന്നാണ് കണക്കുക്കൂട്ടൽ. അദാനി സീപോർട്ട് ലിമിറ്റഡ് തങ്ങളുടെ കോർപ്പറേറ്റ് റെസ്‌പോൺസിബിലിറ്റി ഫണ്ട് (സിഎസ്ആർ) ഉപയോഗിച്ചു വിദ്യാർഥികൾക്ക് ഉപരിപഠന, നൈപുണ്യ വികസന കേന്ദ്രങ്ങളും തുറക്കും. ഐടിഐ, ഡിപ്ലോമ, എൻജിനിയറിങ് കോഴ്‌സുകൾ പൂർത്തിയാക്കിയവർക്ക് വലിയതോതിൽ അവസരം ലഭിക്കും. വിദേശ, ഇന്ത്യൻ കപ്പൽ കമ്പനികളിലും അവസരങ്ങൾ ലഭിക്കും.

കയറ്റുമതിയും ഇറക്കുമതിയും

ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള തോട്ടണ്ടി കൊളംബോ, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിലെത്തിച്ചശേഷം ഫീഡർ കപ്പലുകളിൽ കൊച്ചിയിലും തൂത്തുക്കൂടിയിലും എത്തിക്കുന്നതിനു പകരം നേരിട്ട് വിഴിഞ്ഞത്ത് ഇറക്കും. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള സാധനങ്ങളും ഇതുപോലെ എത്തും. പ്ലൈവുഡ്, ഓട്, കളിമൺ പാത്രം, ചെരുപ്പ്, തുണിത്തരങ്ങൾ, ചെമ്മീൻ, സംസ്കരിച്ച കശുവണ്ടി തുടങ്ങിയവ കേരളത്തിന്റേതായി ഇവിടെനിന്നു കയറ്റി അയയ്ക്കും. തിരുവനന്തപുരത്തെ ലുലു മാളിലേക്ക് അടക്കമുള്ള സാധനങ്ങൾ ഭാവിയിൽ വിഴിഞ്ഞം തുറമുഖത്ത് എത്തിയാൽ അദ്ഭുതപ്പെടേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

English Summary:

How Vizhinjam Port Will Transform India's Cargo Movement and Economy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com