ADVERTISEMENT

തിരുവനന്തപുരം∙ ആമയിഴ​ഞ്ചാൻ ദുരന്തത്തിൽ പരസ്പരം കുറ്റപ്പെടുത്തി റെയിൽവേയും കോർപറേഷനും. തോട് വൃത്തിയാക്കാത്തതിന്റെ ഉത്തരവാദിത്തം നഗരസഭയ്ക്കാണെന്നും, സ്റ്റേഷനിലെ ഭാഗം വൃത്തിയാക്കേണ്ടത് റെയിൽവേയ‌ാണെന്നുമാണ് വാദം. കരാർ തൊഴിലാളിയായ ജോയിയ്ക്കായി രക്ഷാപ്രവർത്തനം 33 മണിക്കൂർ പിന്നിട്ട ഘട്ടത്തിലാണ് വിഷയത്തിൽ പരസ്പരം പഴിചാരി റെയിൽവേ അസിസ്റ്റന്റ് ഡിവിഷനൽ മാനേജരും കോർപറേഷൻ മേയറും രംഗത്തെത്തിയത്. രാത്രിയായതോടെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിയ സാഹചര്യത്തിൽ നാവികസേനയ്ക്കു വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും.

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്ന വിഷയത്തിൽ നഗരസഭയെ കുറ്റപ്പെടുത്തുകയാണ് റെയിൽവേ എഡിഎം വിജി എം.ആർ. 2015,2018,2022 വർഷങ്ങളിൽ റെയിൽവേ പാളത്തിന് കീഴെയുള്ള തോടിന്റെ ഭാഗം കോർപറേഷനാണ് വ‍ൃത്തിയാക്കിയത്. എന്നാൽ 2023 ഈ പ്രവൃത്തി ചെയ്തത് റെയിൽവേയാണെന്നും എഡിഎം പറയുന്നു. കോർപറേഷനെ നിരവധി തവണ ഓർമിപ്പിച്ചിട്ടും നടപടിയെടുക്കാതായതോടെയാണ് റെയിൽവേ കഴി‍ഞ്ഞ വർഷം തോട് വൃത്തിയാക്കിയത്. ഈ വർഷം കോർപറേഷനോട് തോട് വൃത്തിയാക്കണമെന്ന് അഭ്യർഥിച്ചിരുന്നെങ്കിലും ഇത് നടപ്പാകാതെ വന്നതോടെയാണ് കരാർ കൊടുത്തതെന്നും എഡിഎം വാദിച്ചു. 

നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യം അടക്കം ഇതിലൂടെ വരുന്നുണ്ടെന്നും റെയിൽവേ ആരോപിക്കുന്നു. റെയിൽവേയുടെ ഭാഗത്ത് നിന്നുള്ള ഒരു മാലിന്യവും തോട്ടിലേക്ക് ഒഴുക്കുന്നില്ല. സംസ്ഥാന സർക്കാർ പറയുന്ന പോലെ തങ്ങൾ ഒരിക്കലും കോർപറേഷന് അനുമതി നിഷേധിച്ചിട്ടില്ലെന്നും വൃത്തിയാക്കാൻ എത്തിയ കോർപറേഷൻ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും എഡിഎം വ്യക്തമാക്കി. നിലവിൽ തോടിന്റെ ഇരുവശത്തുമുള്ള തുടക്ക ഭാഗത്ത് ചെറിയ ദ്വാരങ്ങളുള്ള പുതിയ നെറ്റ് സ്ഥാപിക്കുമെന്നും റെയിൽവേ അറിയിച്ചു. പഴയ നെറ്റിന്റെ താഴ് ഭാഗം തുരുമ്പിച്ചതാണ് തൊഴിലാളി ഇവിടേക്ക് ഒഴുകിപ്പോകാൻ കാരണമെന്നും എഡിഎം വ്യക്തമാക്കി.

അതേസമയം, വിഷയത്തിൽ റെയിൽവേയെ പരിപൂർണമായി കുറ്റപ്പെടുത്തുകയാണ് മേയർ ആര്യാ രാജേന്ദ്രൻ. തോട് വൃത്തിയാക്കാൻ ആവശ്യപ്പെട്ട് നഗരസഭ ആർക്കും കത്ത് കൊടുത്തിട്ടില്ലെന്ന് മേയർ വ്യക്തമാക്കി. റെയിൽവേയുടെ ഭാഗത്തെ തോട് വൃത്തിയാക്കേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്തമാണെന്നും മേയർ പറഞ്ഞു. നിരവധി തവണ ഇത് സംബന്ധിച്ച് റെയിൽവേയ്ക്ക് കുറിപ്പ് കൊടുത്തിട്ടും നടപടിയെടുത്തില്ലെന്നും യോഗങ്ങളിൽ ഡിആർഎമ്മോ എഡിആർഎമ്മോ പങ്കെടുക്കാറില്ലെന്നും മേയർ ആരോപിച്ചു. തീരുമാനം എടുക്കാൻ കഴിയാത്ത ഉദ്യോഗസ്ഥനെയാണ് യോഗത്തിലേക്ക് സ്ഥിരമായി റെയിൽവേ അയയ്‌ക്കാറെന്നും പറയുന്നു. 

അതേസമയം, റെയിൽവേക്കെതിരെ ഗുരുതരമായ ആരോപണവും മേയർ ഉന്നയിച്ചു. റെയിൽവേയുടെ ഡ്രെയിനേജ്, കക്കൂസ് മാലിന്യങ്ങൾ തോട്ടിലേക്ക് തുറന്ന് വിട്ടിരിക്കുകയാണെന്നാണ് ആരോപണം. കോർപറേഷന് ഇത് വ്യക്തമായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും നിയമത്തിന്റെ സഹായത്തോടെ ഇതിനെ നേരിടുമെന്നും മേയർ അറിയിച്ചു. മാലിന്യ സംസ്കരണം എങ്ങനെ നടത്തുന്നുവെന്ന കാര്യത്തിൽ രേഖാമൂലം റെയിൽവേയോട് മറുപടി ആവശ്യപ്പെടുമെന്നും മേയർ അറിയിച്ചു. ഇതോടെ റെയിൽവേയും കോർപറേഷനും തമ്മിൽ വിഷയത്തിൽ നിയമയുദ്ധത്തിലേക്ക് കടക്കുമെന്ന് ഉറപ്പായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com