ADVERTISEMENT

തിരുവനന്തപുരം∙ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം അഴുക്കുചാലിൽനിന്നു മൂന്നാം ദിനം കണ്ടെടുത്തുവെന്നത് അതീവ ഖേദകരമെന്നു മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ദൗർഭാഗ്യകരമായ സംഭവം കേരള സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മ തുറന്നുകാട്ടുന്നതാണ്. തിരുവനന്തപുരം കോർപറേഷൻ ഭരണം കയ്യാളുന്ന സിപിഎം ആമയിഴഞ്ചാനിലെ പരാജയം കൂടി ഏറ്റെടുക്കാനുള്ള രാഷ്ട്രീയ ധാർമികത കാട്ടണമെന്നും രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ജോയി എന്ന കരാർ ശുചീകരണ തൊഴിലാളിയുടെ മൃതശരീരം അഴുക്കുചാലിൽനിന്ന് മൂന്നാം ദിനം കണ്ടെടുത്തുവെന്നത് അതീവ ഖേദകരമാണ്. ഒരു അപകടം നടന്നയുടൻ പഴിചാരുന്നതിനല്ല, രക്ഷാപ്രവർത്തനങ്ങൾക്കു വേണം പ്രഥമ പരിഗണനയെന്നതു കണക്കിലെടുത്താണ് ഇതുവരെയും കാത്തിരുന്നത്. പക്ഷേ തിരുവനന്തപുരം ജില്ലയിലെ സർവജനങ്ങളും നടുക്കത്തോടെ മാത്രമറിഞ്ഞ ഈ വാർത്തയോട് ഇനിയും പ്രതികരിക്കാതിരിക്കുന്നതു മനസാക്ഷിക്ക് നിരക്കുന്നതല്ലെന്നു ഞാൻ കരുതുന്നു.  

രക്ഷാദൗത്യമെന്നു കൊട്ടിഘോഷിച്ച പ്രചരണം പരാജയപ്പെട്ട് ഒടുവിൽ സംസ്ഥാന സർക്കാരിന് നാവിക സേനയുടെ സഹായമഭ്യർഥിക്കേണ്ടി വന്നു. സംസ്ഥാന തലസ്ഥാനത്ത് നടന്ന ദൗർഭാഗ്യകരമായ ഈ സംഭവം കേരള സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയെ തുറന്നുകാട്ടുന്നുവെന്നു കൂടി നാം തിരിച്ചറിയേണ്ടതുണ്ട്. സമാനതകളില്ലാത്ത അപകടം തന്നെയാണ് ആമയിഴഞ്ചാൻ തോട്ടിൽ സംഭവിച്ചിരിക്കുന്നത്. രാജ്യത്ത് സ്വച്ഛഭാരത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ പത്തു വർഷമായി മുന്നോട്ടു പോവുകയാണ്. എന്നാൽ മാലിന്യസംസ്കരണ-നിർമ്മാർജന രംഗത്ത് കേരളത്തിന്റെ പാപ്പരത്തമാണ് നമുക്ക് ഇപ്പോഴും കാണാൻ കഴിയുന്നത്. 

ഒരിക്കൽ തുറന്നെതിർത്തിരുന്ന വിഴിഞ്ഞം തുറമുഖത്തു ക്രെയിൻ വരുന്നതും കപ്പലിന്റെ ട്രയൽറണ്ണുമെല്ലാം വൻ പരിപാടിയാക്കി ആഘോഷിച്ച ഇടതുപക്ഷവും കേരളത്തിൽ വികസനം കൊണ്ടുവന്നതു തങ്ങളാണെന്ന് മേനി പറയുന്ന വലതുപക്ഷവും ഇതുവരെ തലസ്ഥാനത്ത് ഫലപ്രദമായി അഴുക്കു ചാലുകൾ പോലും നിർമിച്ചിട്ടില്ല. സാങ്കേതിക രംഗത്തും ഭരണനിർവഹണത്തിലും ലോകം അതിവേഗം കുതിക്കുമ്പോൾ അപരിഷ്കൃതമായ രീതിയിൽ ആണ് നമ്മുടെ സംസ്ഥാനത്തിലെ ശുചീകരണമടക്കമുള്ള അടിസ്ഥാന സൗകര്യ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. 

സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ  ഭരണകെടുകാര്യസ്ഥതയ്ക്ക് ബലിയാടാകേണ്ടി വരുന്നത് ഉപജീവനത്തിനായി ജോലിക്കിറങ്ങുന്ന പാവപ്പെട്ട ആളുകളാണെന്ന് ഈ സംഭവം ഒരിക്കൽക്കൂടി തെളിയിക്കുന്നു. തൊഴിലാളികളുടെ പാർട്ടിയെന്ന് അവകാശപ്പെടുന്നവർ തന്നെ കേരളം ഭരിക്കുമ്പോൾ ആണ് ഈ ദുരവസ്ഥയെന്നതു തികച്ചും പരിഹാസ്യമാണ്. തിരുവനന്തപുരം കോർപറേഷൻ ഭരണം കയ്യാളുന്ന സിപിഎം ആമയിഴഞ്ചാനിലെ പരാജയം കൂടി ഏറ്റെടുക്കാനുള്ള രാഷ്ട്രീയധാർമികത കാട്ടണം. 

സ്മാർട് സിറ്റിയുടെ പേരിൽ കോടിക്കണക്കിന് രൂപ ധൂർത്തടിച്ച് നഗരത്തിലെ മിക്ക റോഡുകളും വൻകുഴികളാക്കി തീർത്തതിന്റെ ദുരിതം ഈ മഴക്കാലത്തു നഗരവാസികൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് നാട്ടുകാർക്ക് പൊതുശല്യ വകുപ്പായിട്ടുണ്ട്. നമ്മുടെ ഭരണസിരാകേന്ദ്രത്തിൽ ഇതാണ് അവസ്ഥയെങ്കിൽ സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളിലെ കാര്യം പറയേണ്ടതില്ലല്ലോ. തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. ദൗർഭാഗ്യകരമായ ഈ സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി അവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കാനുള്ള ആർജവം  ഇനിയെങ്കിലും സർക്കാർ കാണിക്കണം.

English Summary:

Rajeev Chandrasekhar criticizes Kerala Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com