ADVERTISEMENT

ന്യൂഡൽഹി∙ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ ആരോഗ്യനില മോശമായെന്ന് അഭിഭാഷകനായ അഭിഷേക് മനു സിങ്‌വി. രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്നു കുറയുന്ന അവസ്ഥയാണെന്നും ഉറക്കത്തിൽ പഞ്ചസാരയുടെ അളവ് പലപ്പോഴും 50നു താഴേക്ക് പോകുന്നുണ്ടെന്നും സിങ്‍വി പറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയുന്നത് അപകടകരമാണെന്നും മരണത്തിന് വരെ കാരണമായേക്കാമെന്നുമാണ് ഡൽഹി ഹൈക്കോടതിയിൽ നടന്ന വാദത്തിനിടെ അദ്ദേഹം വ്യക്തമാക്കിയത്.

ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നപ്പോൾ ഒരു കാരണവും കൂടാതെയാണ് തന്റെ കക്ഷിയായ അരവിന്ദ് കേജ്‍രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐയുടെ കസ്റ്റഡിയിലുള്ളപ്പോൾ കേജ്‍രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 5 തവണയാണ് 50ന് താഴേക്ക് പോയതെന്നും സിങ്‍വി കോടതിയില്‍ വ്യക്തമാക്കി. ഡൽഹി സർക്കാർ റദ്ദാക്കിയ ഒരു മദ്യനയത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിച്ച കേസിൽ വിചാരണക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് സിബിഐ രംഗത്ത് വന്നതെന്നും പിന്നാലെയാണ് കേജ്‍രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും സിങ്‍വി ആരോപിച്ചു. 

മാർച്ച് 21ന് ഇഡി അറസ്റ്റ് ചെയ്ത ശേഷം കേജ്‌രിവാളിന്റെ ഭാരം 8.5 കിലോയോളം കുറഞ്ഞതായി എഎപി നേതാവ് സഞ്ജയ് സിങ് നേരത്തേ പറഞ്ഞിരുന്നു. അറസ്റ്റിലാകുമ്പോൾ കേജ്‍രിവാളിന്റെ ഭാരം 70 കിലോ ആയിരുന്നുവെന്നും ഇപ്പോൾ അദ്ദേഹത്തിന്റെ ഭാരം 61.5 കിലോ ആണെന്നും എഎപി നേതാക്കൾ ചൂണ്ടിക്കാട്ടി. കാരണമില്ലാതെ ശരീര ഭാരം ഒറ്റയടിക്ക് കുറയുന്നത് പല രോഗങ്ങളുടെയും ലക്ഷണമാകാമെന്നുമാണ് എഎപി നേതാക്കൾ പറയുന്നത്.

English Summary:

Kejriwal's Health Crisis: Blood Sugar Drops Below 50 in Tihar, Risking Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com