ADVERTISEMENT

തിരുവനന്തപുരം ∙ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ജെ.എസ്.സിദ്ധാര്‍ഥന്‍ എന്ന വിദ്യാര്‍ഥിയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് ഗവര്‍ണര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയായ കോളജ് ഡീന്‍ ഡോ. നാരായണനെതിരെ ഗുരതരമായ കണ്ടെത്തലുകള്‍. സിദ്ധാർഥന്റെ മരണവിവരം അറിഞ്ഞശേഷം പോലും, വിവേകപൂര്‍വം നടപടികള്‍ കൈക്കൊള്ളാത്തത് സമൂഹത്തില്‍ നിശിതമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ഡോക്ടര്‍ കൂടിയായ ഡീനിനു സിദ്ധാർഥന്റെ മൃതശരീരം നീലനിറമായിട്ടും, തണുത്തുറഞ്ഞിട്ടും, നാഡിമിടിപ്പില്ലെന്ന് കണ്ടെത്തിയിട്ടും യഥാസമയം പൊലീസിന് അറിയിക്കുന്നതില്‍ ഗുരുതരമായ വീഴ്ച ഉണ്ടായി. മരണപ്പെട്ടുവെന്ന് കുട്ടികള്‍ക്ക് പോലും അറിയാമായിരുന്നു. വാര്‍ഡന്‍ എത്തുന്നതിനു മുന്‍പുതന്നെ ഇക്കാര്യങ്ങള്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിദ്ധാര്‍ഥന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് വിസിയായിരുന്ന ഡോ. എം.ആര്‍.ശശീന്ദ്രനാഥ്, ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയായ  കോളജ് ഡീന്‍ ഡോ. നാരായണന്‍ എന്നിവര്‍ക്ക് ഒഴിഞ്ഞുമാറാന്‍ ആകില്ല. സിദ്ധാർഥന്റെ മരണദിവസം വിസി ക്യാംപസില്‍ ഉണ്ടായിരുന്നിട്ടും പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി സമയബന്ധിതമായി നടപടികള്‍ സ്വീകരിച്ചില്ല. ഹോസ്റ്റല്‍ മുറികളുടെ ചുവരികളില്‍ മുഴുവന്‍ അശ്ലീലവും രാഷ്ട്രീയ മുദ്രാവാക്യങ്ങളും എഴുതിപിടിപ്പിച്ചിട്ടും ഹോസ്റ്റലില്‍ അച്ചടക്കം  നടപ്പാക്കാത്തതില്‍ വാര്‍ഡന് യാതൊരാശങ്കയുമുണ്ടായിരുന്നില്ല. ഹോസ്റ്റലില്‍ സിസിടിവി സ്ഥാപിക്കണമെന്നും സെക്യൂരിറ്റി സംവിധാനം ഏര്‍പ്പെടുത്തണമെന്നും അസിസ്റ്റന്റ് വാര്‍ഡന്‍ പലയാവര്‍ത്തി ആവശ്യപ്പെട്ടിട്ടും വിസിയോ റജിസ്ട്രാറോ ഡീനോ നടപടി എടുത്തില്ല. വാര്‍ഡനും അസിസ്റ്റന്റ് വാര്‍ഡനും ഹോസ്റ്റല്‍ സന്ദര്‍ശിക്കാറില്ലായിരുന്നു.

വിദ്യാർഥികളുടെ നേരിട്ടുള്ള ചുമതല നല്‍കിയിട്ടുള്ള സ്റ്റുഡന്‍സ് അഡ്വൈസര്‍മാര്‍ക്ക്, വിദ്യാർഥികളുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ഹോസ്റ്റലിന്റെ നിയന്ത്രണം മുഴുവനും സീനിയര്‍ വിദ്യാർഥികള്‍ക്കായിരുന്നു. അധ്യാപകരില്‍ വലിയൊരു ഭാഗം മണ്ണുത്തി ക്യാംപസില്‍ കഴിയുവാന്‍ താല്‍പര്യപ്പെടുന്നതുകൊണ്ട് പൂക്കോട് ക്യാംപസില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ആരും ശ്രദ്ധിക്കാനില്ലാതെ തികഞ്ഞ അരാജകത്വമാണ് നടക്കുന്നത്. വ്യത്യസ്ത രാഷ്ട്രീയ ആശയമുള്ള വിദ്യാർഥി സംഘടനകളുടെ പ്രവര്‍ത്തനം സാധാരണ ക്യാംപസുകളില്‍ അശാന്തിക്ക് കാരണമാവാറുണ്ടെങ്കിലും സിദ്ധാർഥന്റെ മരണത്തിന് കാരണമായ നിര്‍ഭാഗ്യകരമായ സംഭവത്തിന് പിന്നില്‍ വിദ്യാർഥി രാഷ്ട്രീയമുള്ളതായി കണ്ടെത്താനായില്ലെന്നു കമ്മിഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ബാഹ്യശക്തികളുടെ പിന്തുണയോടെ ക്യാംപസില്‍ നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കാനും കുറ്റവാളികളെ നിയമ നടപടികളില്‍നിന്നു സംരക്ഷിക്കാനും സഹായിക്കുന്നുവെന്നത് ചെറിയ കാര്യമല്ലെന്ന് കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സംഘടനയുടെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. 

കോളജ് ക്യാംപസില്‍ ഒറ്റ സംഘടന സമാധാന അന്തരീക്ഷം ഇല്ലായ്മ ചെയ്യും. വ്യത്യസ്ത അഭിപ്രായങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് ശക്തമായ ഒറ്റ സംഘടന നടത്തുന്ന ശ്രമങ്ങള്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ സഹായകരമാകില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. വിദ്യാർഥി സംഘടനയുമായി സിദ്ധാര്‍ഥന് അഭിപ്രായ ഭിന്നത ഇല്ലായിരുന്നു. അതിന്റെ പേരില്‍ സിദ്ധാർഥൻ കയ്യേറ്റം ചെയ്യപ്പെട്ടില്ലെന്നുമാണ് വിദ്യാർഥികള്‍ കമ്മിഷനെ അറിയിച്ചത്. ഫെബ്രുവരി 16,17 തീയതികളില്‍ സിദ്ധാർഥനെ പീഡിപ്പിച്ചതായുള്ള യാതൊരു രേഖകളോ തെളിവുകളോ, മൊഴികളോ കമ്മിഷന് ലഭിച്ചിട്ടില്ല. കുറ്റകൃത്യം ആരോപിക്കപ്പെട്ടിട്ടുള്ള ഏതാനും വിദ്യാര്‍ത്ഥികള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്നത് ഒഴിച്ചാല്‍, മറ്റുള്ളവർ യാതൊരു രാഷ്ട്രീയ ചായ്‌വും ഉള്ളവരല്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.

English Summary:

Pookode Campus in Chaos: Investigative Report Points to Major Administrative Failures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com