ADVERTISEMENT

തിരുവനന്തപുരം∙ 24 മണിക്കൂറും പൊതുരംഗത്തും ഭരണരംഗത്തും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ശൂന്യത രാഷ്ട്രീയ കേരളത്തിന് ഒരിക്കലും നികത്താന്‍ സാധിക്കാത്ത നഷ്ടമായി അവശേഷിക്കുമെന്ന് അദ്ദേഹവുമായി സൗഹൃദം സൂക്ഷിച്ചിരുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ പോലും ഉമ്മന്‍ ചാണ്ടി പാലിച്ചിരുന്ന എളിമയ്ക്കും നാടിനോടുള്ള പ്രതിബദ്ധതയ്ക്കും താന്‍ നേര്‍സാക്ഷിയാണെന്ന് യൂസഫലി ഓർത്തെടുത്തു. വിദേശഭരണാധികാരികള്‍ ഉമ്മന്‍ ചാണ്ടിയുടെ ശൈലി അദ്ഭുതത്തോടെയാണ് കണ്ടതെന്നും മനോരമ ഓണ്‍ലൈനിനോട് ഓര്‍മകള്‍ പങ്കുവച്ചു യൂസഫലി പറഞ്ഞു

∙ ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിന്റെ വേര്‍പാടിന്റെ ഒരാണ്ടിനെ എങ്ങനെ ഓര്‍മിക്കുന്നു?

പൊതുരംഗത്തും രാഷ്ട്രീയ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജനകീയനായ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. 24 മണിക്കൂറും അത്രയേറെ സജീവമായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി സൃഷ്ടിക്കുന്ന ശൂന്യത, രാഷ്ട്രീയ കേരളത്തിന് ഒരിക്കലും നികത്താന്‍ സാധിക്കാത്ത നഷ്ടമായി അവശേഷിക്കും. 

∙ രാഷ്ട്രീയത്തിനപ്പുറം ഉള്ള സൗഹൃദം. ഉമ്മന്‍ ചാണ്ടി എന്ന സുഹൃത്തിനെ ഏതു തരത്തിലാണ് മിസ് ചെയ്യുന്നത്?

അധികാരത്തില്‍ ഇരുന്നപ്പോഴും അല്ലാത്തപ്പോഴും എല്ലാവരോടും ഒരുപോലെ പെരുമാറിയിരുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ഡയറക്ടര്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍, സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവ് എന്നീ നിലകളില്‍ അദ്ദേഹവുമായി അടുത്ത് ഇടപഴകാന്‍ ഒട്ടേറെ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹം അധികാരത്തില്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും വളരെ അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്. 

oommen-chandy-yusafali2
ദുബായ് ഭരണാധികാരിക്കൊപ്പം ഉമ്മൻ ചാണ്ടിയും എം.എ.യുസഫലിയും. Image Credit: Special Arrangement

∙ ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനിച്ച ഉമ്മന്‍ ചാണ്ടിയുടെ പെരുമാറ്റം അല്ലെങ്കില്‍ തീരുമാനം?

ഒരിക്കല്‍ ഞാനും അദ്ദേഹവും അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനും, പരേതനായ മുന്‍ എം.പി. എം.ഐ.ഷാനവാസിനുമൊപ്പം ഒരു വേദിയില്‍ ഇരിക്കുകയായിരുന്നു. അതിനിടെ സഹായം അഭ്യര്‍ഥിച്ച് എത്തിയ ഒരാള്‍ക്കു വേണ്ടി അദ്ദേഹം തന്നെ സ്വന്തം കൈപ്പടയില്‍ ഒരു നിവേദനം എഴുതി മുഖ്യമന്ത്രി അച്യുതാനന്ദന് കൊടുക്കുകയായിരുന്നു. അദ്ദേഹത്തിന് ജനങ്ങളോടുള്ള കരുതലിന്റെ അടയാളമായാണ് ഞാന്‍ ഈ പ്രവർത്തിയെ കാണുന്നത്. കുറച്ചു മാത്രം ഉറങ്ങുന്ന, ഒരിക്കലും വിശ്രമിക്കാത്ത പൊതുസേവകനായിരുന്നു ഉമ്മന്‍ചാണ്ടി. 

∙ ഉമ്മന്‍ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിന്റെ പ്രവര്‍ത്തനശൈലിയില്‍ മതിപ്പു തോന്നിയിരുന്ന കാര്യങ്ങള്‍?

കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത് അദ്ദേഹം മുഖ്യമന്ത്രി ആയിരുന്ന കാലത്താണ്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ രാഷ്ട്രീയ നേതാവെന്ന നിലയില്‍ അദ്ദേഹം എടുത്ത തീരുമാനങ്ങള്‍ കേരളത്തിന് ഒരിക്കലും മറക്കാന്‍ കഴിയില്ല. പദ്ധതി പൂര്‍ത്തീകരണത്തിനായി യുഎഇ സന്ദര്‍ശിച്ചപ്പോള്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കും ഞാന്‍ സാക്ഷ്യം വഹിച്ചിരുന്നു. ഈ അവസരങ്ങളിലെല്ലാം കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദുബായ് ഭരണാധികാരിക്ക് വ്യക്തമാക്കി കൊടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 

∙ ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് ഏറ്റവും അമൂല്യമായി സൂക്ഷിച്ചിരിക്കുന്ന സ്മരണ ഏതാണ്?

മുഖ്യമന്ത്രി ആയിരുന്ന സമയത്ത് നടത്തിയ ബഹ്‌റൈന്‍ സന്ദര്‍ശന വേളയില്‍ ബഹ്‌റൈന്‍ രാജാവ് അദ്ദേഹത്തിന്റെ എളിമ ഏറെ അദ്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ‘‘You are a leader simple and humble’’ എന്നാണ് ബഹ്‌റൈന്‍ രാജാവ് അന്ന് ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് പറഞ്ഞത്. 

എം.എ.യുസഫലി, ബഹ്‌റൈന്‍ രാജാവ്, ഉമ്മൻ ചാണ്ടി. Image Credit: Special Arrangement
എം.എ.യുസഫലി, ബഹ്‌റൈന്‍ രാജാവ്, ഉമ്മൻ ചാണ്ടി. Image Credit: Special Arrangement

∙ ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായി സൂക്ഷിക്കുന്ന ബന്ധം?

അദ്ദേഹത്തിന്റെ നിര്യാണസമയത്ത് ലണ്ടനില്‍ ആയിരുന്നതിനാല്‍ എനിക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് നാട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കബറിടത്തിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മനുമായും മറ്റ് കുടുംബാംഗങ്ങളുമായും അടുത്ത ബന്ധമാണ്.

∙ ഉമ്മന്‍ ചാണ്ടിയെ ആദ്യമായി കണ്ട ഓര്‍മ?

വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം കെഎസ് യു പ്രസിഡന്റായിരിക്കുമ്പോഴാണ് ആദ്യമായി കണ്ടത് എന്നാണ് ഓര്‍മ. നാട്ടികയില്‍ കെഎസ് യു പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാനെത്തിയപ്പോള്‍ വി.എം. സുധീരനമൊപ്പമാണ് ഉമ്മന്‍ ചാണ്ടിയെ ഞാൻ ആദ്യമായി കണ്ടത്.

English Summary:

MA Yousafali Shares Fond Memories of Oommen Chandy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com