ADVERTISEMENT

തൃശൂർ ∙ ഹൈറിച്ച് ഓൺലൈൻ ഷോപ്പി എംഡി കെ.ഡി.പ്രതാപൻ കുറഞ്ഞ കാലം കൊണ്ട് ഒരുക്കിയതു വ്യാജ ബിസിനസ് പ്രപഞ്ചം. മള്‍ട്ടി ചെയിൻ മാര്‍ക്കറ്റിങ്, ഓണ്‍ലൈൻ ഷോപ്പി എന്നിവ വഴി കോടികളുടെ കള്ളപ്പണ ഇടപാട് നടത്തിയെന്ന് ഇ.ഡി കണ്ടെത്തിയ കേസിൽ പലരിൽ‌നിന്നായി പതിനായിരം രൂപ വീതം പ്രതാപൻ സ്വരൂപിച്ചത് 1630 കോടി രൂപ. 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്ന് ജിഎസ്ടി വകുപ്പും കണ്ടെത്തിയിട്ടുണ്ട്. മണിചെയിൻ തട്ടിപ്പിൽ തുടങ്ങി കുഴൽപണം ഇടപാടുകളും ക്രിപ്റ്റോറൻസി തട്ടിപ്പും വരെയെത്തിയ പ്രതാപന്റെ യാത്ര അമ്പരപ്പിക്കുന്നതാണ്.

ഗ്രീൻകോ സെക്യൂരിറ്റീസ് കമ്പനി തട്ടിപ്പ് കേസിൽ ജയിലിലായ കെ.ഡി.പ്രതാപൻ വൈകാതെ ജാമ്യത്തിലിറങ്ങി. 29 കേസുകളുണ്ടായിരുന്നതിൽ പലതിലും ജാമ്യം നേടിയാണ് പുറത്തിറങ്ങിയത്. അതിലെ ചില ഇടപാടുകാർക്കു പണം തിരിച്ചു നൽകി കേസ് ഒതുക്കി. വൈകാതെ 2018 ൽ ഹൈറിച്ച് കമ്പനിക്ക് പ്രതാപൻ തുടക്കമിട്ടു. 

ഹൈറിച്ച് ഓൺലൈൻ ഷോപ്പീ തുടക്കത്തിൽ 800 രൂപയാണ് അംഗത്വ ഫീസായി നിക്ഷേപകരിൽനിന്നു വാങ്ങിയത്. അംഗത്വം ലഭിക്കുന്നവർക്ക് വലിയ ഓഫറുകളും വച്ചു. സൂപ്പർമാർക്കറ്റുകളിൽ ലഭിക്കുന്ന ഓഫറുകളും വൻ വിലക്കിഴിവുമായിരുന്നു ഇതിൽ പ്രധാനം. നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതു നൽകിയിരുന്നത്. ഇതോടെ ഹൈറിച്ചിൽ അംഗത്വമെടുക്കുന്നവരുടെ എണ്ണം വർധിച്ചു. ഇതിനു പുറമെ എല്ലാ ആഴ്​ചയിലും ലാഭവിഹിതം മടക്കിക്കൊടുക്കുക കൂടി ചെയ്തതോടെ ആളുകൾക്കിടയിലുള്ള ഹൈറിച്ചിന്റെ വിശ്വാസ്യത വർധിച്ചു. ‌800 രൂപ നിക്ഷേപിച്ചവർ അതു പതിനായിരത്തിലേക്കും ലക്ഷങ്ങളിലേക്കും വർധിപ്പിച്ചു. 12 കോടി നിക്ഷേപിച്ചവർ വരെ ഇക്കൂട്ടത്തിലുണ്ട്.

കോവിഡ് –19 മഹാമാരി ലോകമാകെ വ്യാപിച്ചതോടെ ജനങ്ങൾക്കിടയിൽ ഓൺലൈൻ പർച്ചേസിനു പ്രിയമേറി. ഈ അവസരം ഹൈറിച്ച് ഓൺലൈൻ ഷോപ്പി ശരിക്കും ഉപയോഗിച്ചു. തങ്ങളുടെ ശൃംഖലയിൽപ്പെട്ട സൂപ്പർമാർക്കറ്റുകളിൽനിന്ന് ഓൺലൈൻ പർച്ചേസ് ചെയ്യുന്നവർക്ക് വൻ ഓഫറുകൾ മുന്നോട്ട് വച്ചു. ഇതോടെ കൂടുതൽ നിക്ഷേപകർ ഹൈറിച്ചേലേക്ക് എത്തിത്തുടങ്ങി. ഓരോ പുതിയ നിക്ഷേപകനെയും ചേർക്കുന്നതോടെ ചേർക്കുന്നയാൾക്കും അതിന് മുകളിലുള്ളവർക്കും ലാഭവിഹിതം ലഭിക്കുന്നത് വർധിച്ചു. മണിചെയിൻ തട്ടിപ്പിന്റെ മറ്റൊരു മുഖമായി ഹൈറിച്ച് ഓൺലൈൻ ഷോപ്പീ മാറുകയായിരുന്നു. ജിപ്രാ സൊലൂഷൻസ് കമ്പനി തയാറാക്കിയ വാലറ്റ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് തട്ടിപ്പ് പൊടിപൊടിച്ചത്. കേസിന്റെ തുടക്കത്തിൽ ജിപ്രാ സൊലൂഷൻസിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.

10,000 രൂപയുടെ നിക്ഷേപത്തിന് ഒരു ഐഡിയാണ് ഹൈറിച്ചിൽ തുടങ്ങുക. ഇതിന് പ്രതിമാസം 400 രൂപയായിരുന്നു ലാഭവിഹിതം. ഒരു ലക്ഷം നിക്ഷേപിച്ചവർക്ക് 10 ഐഡിയും 4000 രൂപയും, പത്തു ലക്ഷം നിക്ഷേപിച്ചവർക്ക് 100 ഐഡിയും നാൽപതിനായിരം രൂപയും. അങ്ങനെ കമ്പനിയിൽ ഏതാണ്ട് ഒരു ലക്ഷം ഐഡികളാണ് ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടായത്. പക്ഷേ ഇത്രയും ഐഡികൾ ഉണ്ടായിട്ടും ഏതാണ്ട് 12,000 പേർ മാത്രമായിരുന്നു കമ്പനിയിലെ സ്ഥിരം നിക്ഷേപകരായി ഉണ്ടായിരുന്നത്.‌ പലരും ലാഭവിഹിതമായി ലഭിച്ച തുക തിരികെ ഹൈറിച്ചിൽത്തന്നെ നിക്ഷേപിച്ചു. നിക്ഷേപത്തുക വർധിപ്പിച്ച് കൂടുതൽ ലാഭമായിരുന്നു ലക്ഷ്യം. 

ഇത്തരത്തിൽ ലാഭവിഹിതം പങ്കുവയ്ക്കുന്നത് ഇടയ്ക്ക് നിലച്ചതോടെ 2023ൽ കമ്പനിക്കെതിരെ പരാതികൾ ഉയർന്നു തുടങ്ങി. വടക്കാഞ്ചേരി മുൻ എംഎൽഎ അനിൽ അക്കരെയും റിട്ടയേഡ് എസ്.പി വൽസനുമാണ് ഇ.ഡിക്ക് പരാതി നൽകിയത്. ഇതോടെ കെ.ഡി.പ്രതാപനെതിരെ കേസുകൾ വന്നു തുടങ്ങി.

(ബഡ്സ് ആക്ട് പ്രകാരം കേരളത്തിൽ എടുത്ത ആദ്യ കേസാണ് ഹൈറിച്ചിനെതിരെയുള്ളത്. ഇതിന് പുറമെ ക്രിപ്റ്റോ കറൻസിയിലടക്കം നിക്ഷേപിച്ച് തട്ടിയെടുത്ത തുക വിദേശത്തേക്ക് കടത്തിയെന്നാണ് ഇ.ഡിയുടെ നിഗമനം. അതേ കുറിച്ചാണ് നാളെ)

English Summary:

The Rise and Fall of Pratapan: From Highrich online shoppe to a 1157 Crore Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com