ADVERTISEMENT

ന്യൂഡൽഹി∙ യുപിഎസ്​സി ചെയർമാൻ മനോജ് സോണി രാജിവച്ചു. കാലാവധി അവസാനിക്കാൻ 5 വർഷം ബാക്കി നിൽക്കെയാണ് രാജി പ്രഖ്യാപനം. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. 

രണ്ടാഴ്ച മുമ്പാണ് സോണി രാജിക്കത്ത് നൽകിയതെന്നും എന്നാൽ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. തെറ്റായ രേഖകൾ നൽകി സിവിൽ സർവീസ് നേടിയ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ വ്യക്തമാക്കി.

2017ലാണ് യുപിഎസ്‌സിയിൽ മനോജ് സോണി അംഗമാകുന്നത്. തുടർന്ന് 2023 മേയ് 16ന് മനോജ് സോണിയെ യുപിഎസ്‌സി ചെയർമാനായി നിയമിക്കുകയായിരുന്നു. 2029 വരെ അദ്ദേഹത്തിന് തൽസ്ഥാനത്ത് തുടരാമെന്നിരിക്കെയാണ് അപ്രതീക്ഷിതമായ രാജി പ്രഖ്യാപനം. 

രാജി അംഗീകരിച്ചാൽ മാത്രമേ പുതിയ ചെയർപേഴ്സണെ തിരഞ്ഞെടുക്കാൻ കേന്ദ്ര സർക്കാരിന് സാധിക്കൂ. പ്രധാമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ള ആളാണ് മനോജ് സോണി.

2005ൽ 40–ാം വയസിലാണ് മനോജ് സോനി, ഗുജറാത്തിലെ ബറോഡ എം.എസ് സർവകലാശാലയുടെ വൈസ് ചാൻസലറായത്. അന്ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലറായിരുന്നു അദ്ദേഹം. തുടർന്ന് ബാബ സാഹിബ് അംബേദ്കർ ഓപ്പൺ സർവകലാശാലയുടെ വിസിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

English Summary:

UPSC Chairman Manoj Soni resigns; With 5 years remaining for resignation period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com