ADVERTISEMENT

തിരുവനന്തപുരം ∙ വിമാനടിക്കറ്റ് നിരക്ക് വാനോളം കുതിച്ചുയരുമ്പോള്‍ ക്രൂസ് കപ്പലില്‍ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ കടല്‍യാത്ര ആസ്വദിച്ച് ദുബായില്‍നിന്നു കൊച്ചിയിലെത്താം. പരമാവധി 20,000 രൂപ ടിക്കറ്റ് നിരക്ക്, മൂന്നര ദിവസം ബോറടിക്കാതെ ചെലവിടാന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ്, സ്വിമ്മിങ് പൂള്‍, പ്ലേ ഗ്രൗണ്ട്, റസ്‌റ്ററന്റുകള്‍, ബാര്‍ തുടങ്ങിയ ആഡംബരങ്ങളും. ഓരോ സീസണിലും വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുമ്പോള്‍ ഗള്‍ഫില്‍നിന്നുള്ള പ്രവാസികളെ കുറഞ്ഞ ചെലവില്‍ കപ്പല്‍മാര്‍ഗം കൊച്ചിയിലെത്തിക്കാനുള്ള തീവ്രശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. പ്രവാസികള്‍ നേരിടുന്ന യാത്രാപ്രശ്‌നം പരിഹരിക്കാന്‍ ബദല്‍മാര്‍ഗം ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ട പ്രകാരമാണ് കേരള മാരിടൈം ബോര്‍ഡ് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ കൊച്ചിയിലേക്കും പിന്നീട് ബേപ്പൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുമാണ് സര്‍വീസ് ആലോചിക്കുന്നത്. ആളുകള്‍ കുന്നും മലയും പുഴയും കാടും എല്ലാം ആസ്വദിച്ചു കഴിഞ്ഞു. ഇനി കടലാണ് ബാക്കിയുള്ളത്. അതുകൊണ്ട് ക്രൂസിന്റെ കാലമാണിനിയെന്നും എന്‍.എസ്.പിള്ള പറയുന്നു. അതിനൊപ്പം പ്രവാസികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന യാത്രാനിരക്ക് പ്രശ്‌നം കൂടി പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ഏറെ ആശ്വാസകരമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്‍.എസ്.പിള്ള സംസാരിക്കുന്നു:

താല്‍പര്യവുമായി രണ്ട് കമ്പനികള്‍

പദ്ധതിക്കു താല്‍പര്യപത്രം ക്ഷണിച്ചപ്പോൾ രണ്ടു കമ്പനികളാണ് എത്തിയത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജബല്‍ വെഞ്ച്വേഴ്‌സ്, ചെന്നൈ ആസ്ഥാനമായ വൈറ്റ് ഷിപ്പിങ് എന്നീ കമ്പനികളാണ് താല്‍പര്യം അറിയിച്ചത്. ഈ കമ്പനികളുമായി ചര്‍ച്ച നടത്തി അവരുടെ സംശയങ്ങള്‍ ദൂരീകരിച്ചു. സര്‍വീസ് നടത്താനുദ്ദേശിക്കുന്ന കപ്പലിന്റെ വലുപ്പം, നിരക്ക്, യാത്രക്കാരുടെ എണ്ണം തുടങ്ങിയ വിവരങ്ങളടക്കം കമ്പനികള്‍ റിപ്പോര്‍ട്ട് നല്‍കും. അതിനു ശേഷം കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തി കേരള സര്‍ക്കാരിന്റെ അനുമതിയോടെ ആദ്യഘട്ടത്തില്‍ ദുബായില്‍നിന്ന് കൊച്ചിയിലേക്കു സര്‍വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. എണ്ണൂറ് യാത്രക്കാരുള്ള കപ്പലിന് നിലവില്‍ കൊച്ചിയിലാണ് അടുക്കാന്‍ കഴിയുന്നത്. ക്രമേണ ബേപ്പൂരില്‍ ആഴം കൂട്ടി അവിടേക്കും സര്‍വീസ് നടത്താനുള്ള നടപടികള്‍ നടത്തും. 

ഈ കമ്പനികള്‍ കപ്പലുകള്‍ ചാര്‍ട്ടര്‍ ചെയ്താവും സര്‍വീസ് നടത്തുക. ഒരു കമ്പനി അത്തരത്തില്‍ കപ്പല്‍ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ തലത്തിലുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അനുവാദം കൊടുത്താല്‍ മണ്‍സൂണ്‍ കഴിയുമ്പോള്‍ ദുബായ് - കൊച്ചി സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്ന പ്രത്യാശയാണ് ഞങ്ങള്‍ക്കുള്ളത്. 

യാത്രയ്‌ക്കൊപ്പം ആഡംബരവും

യാത്രക്കപ്പല്‍ മാത്രമായി ഓടിച്ച് സര്‍വീസ് ലാഭത്തിലാക്കാന്‍ കഴിയില്ല. മൂന്നു മണിക്കൂര്‍ കൊണ്ട് വിമാനത്തില്‍ ദുബായില്‍നിന്ന് കൊച്ചിയിലോ കോഴിക്കോട്ടോ എത്താമെന്നിരിക്കെ, മൂന്നര ദിവസമെടുത്തു യാത്ര ചെയ്യാന്‍ ആരും തയാറായെന്നു വരില്ല. അതുകൊണ്ട് കടല്‍ ആസ്വദിച്ച് ഒരു ആഡംബര യാത്രയാണ് ഉദ്ദേശിക്കുന്നത്. ട്രെയിനില്‍ വിവിധ ക്ലാസുകളില്‍ യാത്ര ചെയ്യുന്നതു പോലെ വിവിധ നിരക്കുകളില്‍ ഈ കപ്പലിലും യാത്ര ചെയ്യാം. 15,000 രൂപ മുതല്‍ മുകളിലേക്കാവും നിരക്ക്. ആഡംബരം ആഗ്രഹിക്കുന്നവര്‍ക്ക് അതിനനുസരിച്ചുള്ള സൗകര്യങ്ങളും ക്രൂസ് കപ്പലില്‍ ഉണ്ടാകും. ഡ്യൂട്ടി ഫ്രീ ഷോപ്പ്, സ്വിമ്മിങ് പൂള്‍, റസ്‌റ്ററന്റുകള്‍, ബാര്‍, പ്ലേ ഗ്രൗണ്ട് തുടങ്ങി മൂന്നര ദിവസം യാത്രക്കാര്‍ക്ക് ബോറടിക്കാതെ യാത്ര ആസ്വദിക്കാനുള്ള സൗകര്യങ്ങളാവും ഉണ്ടാകുക. ഇതൊന്നും വേണ്ടാത്തവര്‍ക്ക് 15,000 രൂപ കൊടുത്ത് 75 കിലോ സാധനങ്ങളുമായി വരാം. 

ഇങ്ങനെ എല്ലാത്തരം ആളുകളെയും ആകര്‍ഷിക്കാന്‍ കഴിഞ്ഞാലേ സര്‍വീസ് ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ. ദുബായില്‍നിന്ന് ട്രിപ്പ് ആസ്വദിച്ച് കേരളത്തിലേക്കു വരാന്‍ ആഗ്രഹിക്കുന്നവര്‍, കേരളത്തില്‍നിന്ന് കടല്‍ യാത്ര ആസ്വദിച്ച് ദുബായ് സന്ദർശിക്കാന്‍ ആഗ്രഹിക്കുന്നവര്‍, ബിസിനസുകാര്‍, കാര്‍ഗോ നീക്കം ഇങ്ങനെ പല തരത്തിലുള്ളവരെയാണ് സര്‍വീസിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 

അനുമതികള്‍ 

കൊച്ചി തുറമുഖം കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. അവിടെ കപ്പല്‍ അടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ ക്രമങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകളിലൂടെ ധാരണയിലെത്തണം. കപ്പലുകള്‍ക്കു പെട്ടെന്ന് ബെര്‍ത്ത് ചെയ്യാനുള്ള അവസരം ഒരുക്കുക, ബെര്‍ത്ത് ചാര്‍ജുകള്‍ ഉണ്ടെങ്കില്‍ അതിന് ഇളവു കൊടുക്കുക തുടങ്ങിയ കാര്യങ്ങളിലാണ് സഹകരണം വേണ്ടത്. ആദ്യമായാണ് ഇന്ത്യയില്‍ ഇത്തരത്തില്‍ രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്നത്. അതിനുള്ള അനുമതികള്‍ വേണ്ടിവരും. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തി അന്തിമ തീരുമാനത്തിലെത്തും. കപ്പല്‍ സര്‍വീസിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക മാത്രമാണ് മാരിടൈം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തം. നമ്മുടെ തുറമുഖങ്ങളില്‍ അതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും. പ്രവാസികളെ സഹായിക്കാന്‍ ഒരു ശ്രമം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതോടെയാണ് മാരിടൈം ബോര്‍ഡ് ഇതിനായി ശ്രമങ്ങള്‍ ആരംഭിച്ചത്. 

മുന്‍പും സര്‍വീസ്

എഴുപതുകളിലോ എണ്‍പതുകളിലോ കൊച്ചിയിലേക്ക് ഇത്തരത്തില്‍ യാത്രാ സര്‍വീസ് നടത്തിയ കമ്പനിക്കെതിരെ വിമാനക്കമ്പനികള്‍  ഉള്‍പ്പെടെ ചേര്‍ന്ന് നീക്കം നടത്തിയെന്നാണു കേള്‍ക്കുന്നത്. അന്ന് ഇത്രത്തോളം പ്രവാസികള്‍ ഉണ്ടായിരുന്നില്ല. ഒന്നോ രണ്ടോ ട്രിപ്പ് നടത്തി അവര്‍ അവസാനിപ്പിക്കുകയായിരുന്നു. 

വിഴിഞ്ഞത്തുനിന്നു ക്രൂസ്

വിഴിഞ്ഞത്തുനിന്നു വിവിധ തുറമുഖങ്ങളിലേക്ക് ക്രൂസ് കപ്പല്‍ സര്‍വീസ് നടത്തുന്ന കാര്യം സജീവമായി പരിഗണിക്കുന്നു. ഇതു സംബന്ധിച്ച് താല്‍പര്യം അറിയിച്ച സംരംഭകരുമായി 19ന് എറണാകുളത്ത് കൂടിക്കാഴ്ച നടത്തും. ചര്‍ച്ചകള്‍ വിജയിച്ചു സംരംഭം തുടങ്ങിയാല്‍ വിഴിഞ്ഞത്തു നിന്നു ശ്രീലങ്ക, മാലദ്വീപ് തുടങ്ങിയ സമീപ വിദേശ രാജ്യങ്ങളിലേക്കുള്‍പ്പെടെ ആഡംബര യാത്രക്കപ്പല്‍ സര്‍വീസുകള്‍ ഉണ്ടാവും. വിഴിഞ്ഞത്തു നിന്നു കൊല്ലം, ബേപ്പൂര്‍, മംഗളൂരു തുടങ്ങിയ തുറമുഖങ്ങളിലേക്കു രാത്രി-പകല്‍ ഉല്ലാസ ആഡംബര യാത്രാ കപ്പല്‍ സര്‍വീസുകളാരംഭിക്കാനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. ഇതു കൂടാതെയാണ് ശ്രീലങ്ക പോലുള്ള സമീപ വീദേശ രാജ്യങ്ങളിലേക്കുള്ള കപ്പല്‍ സര്‍വീസുകള്‍. വിഴിഞ്ഞം, കൊല്ലം തുറമുഖങ്ങളില്‍ നിന്നു വിദേശ കപ്പല്‍ സര്‍വീസുകളാരംഭിക്കുന്നതിനുള്ള നിയമാനുസൃത അനുമതികളും നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടുള്ളത് സഹായകരമാണ്. ഐഎസ്പിഎസ് കോഡ്, ഇമിഗ്രേഷന്‍ ചെക് പോസ്റ്റ്(ഇസിപി) തുടങ്ങിയ അനുമതികള്‍ ഇവയ്ക്കുണ്ട്.

English Summary:

Affordable Luxury: Cruise from Dubai to Kochi for Just Rs 20,000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com