ADVERTISEMENT

കൊച്ചി∙ 50 കോടി രൂപ പിഴ ചുമത്തിയ കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നടപടിയിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കേരള ഘടകത്തിന് നേരിയ ആശ്വാസം. ക്ലബ് തുടങ്ങിയവ തങ്ങളുടെ അംഗങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്ക് ജിഎസ്ടി ബാധകമാക്കിയ നിയമഭേദഗതി നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ 2017നു പകരം വിജ്ഞാപനം പുറത്തുവന്ന 2022 മുതലുള്ള ജിഎസ്ടി ഐഎംഎ അടച്ചാൽ മതി. തങ്ങൾ അംഗങ്ങൾക്കു നൽകുന്ന ഏതൊക്കെ സേവനങ്ങൾക്ക് ജിഎസ്ടി ഈടാക്കാമെന്നതു സംബന്ധിച്ച് ഐഎംഎ ജിഎസ്ടി വകുപ്പിൽ രേഖകൾ സമർപ്പിച്ചു തീരുമാനിക്കണം. അതു പൂർത്തിയാകുന്നതുവരെ കർശന നടപടികളൊന്നും ഉണ്ടാകരുതെന്നും ജസ്റ്റിസ് ദിനേശ് കുമാർ സിങ് വ്യക്തമാക്കി.

ബാറും റിയൽ എസ്റ്റേറ്റുമടക്കം ഒട്ടേറെ വ്യവസായങ്ങൾ ഐഎംഎ നടത്തുന്നുണ്ടെന്നും അതിനാൽ ക്ലബുകൾക്കുള്ള നികുതി ഇളവിന് അർഹതയില്ലെന്നാണു ജിഎസ്ടി വകുപ്പിന്റെ നിലപാട്. ഇതനുസരിച്ച് ഐഎംഎ ജിഎസ്ടി ഇനത്തിൽ 50 കോടി രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ജിഎസ്ടി വകുപ്പ് നോട്ടിസ് അയച്ചു. ഇതിനെ ചോദ്യം ചെയ്താണ് ഐഎംഎ കോടതിയെ സമീപിച്ചത്.  

അംഗങ്ങളും ക്ലബ്ബും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾക്കു മുന്‍കാല പ്രാബല്യത്തോടെ ജിഎസ്ടി ഏർപ്പെടുത്തുന്ന തരത്തിൽ 2021ലെ ധനനയം ഭേദഗതി ചെയ്ത് സെക്ഷൻ 7(1) (എഎ) നിയമത്തിൽ ഭേദഗതിയായി ഉൾപ്പെടുത്തിയതു ഭരണഘടനാപരമായി നിലനിൽക്കുന്നതല്ല എന്ന് ഐഎംഎ വാദിച്ചു. മാത്രമല്ല, ഇതു നിലനിൽക്കുന്ന നടപടി ചട്ടങ്ങൾ‍ക്കു വിരുദ്ധവുമാണ്. ഐഎംഎയും അതിന്റെ അംഗങ്ങളും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളിൽ ജിഎസ്ടി ഇല്ല. അംഗങ്ങളിൽ നിന്ന് ജിഎസ്ടി ഈടാക്കാനും കഴിയില്ല. ഐഎംഎയും അതിന്റെ അംഗങ്ങളും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ ‘പ്രിൻ‍സിപ്പൽ ഓഫ് മ്യൂച്ചാലിറ്റി’യുടെ അടിസ്ഥാനത്തിലുള്ളതാണ്. അതു ചരക്കു വാങ്ങുന്നതിന്റെയോ വിൽക്കുന്നതിന്റെയോ പരിധിയിൽ വരില്ല. എന്നാൽ പുതിയ ഭേദദഗതിയോടെ വലിയ ഭാരമാണു തങ്ങൾക്കു മുകളിൽ ചുമത്തിയിരിക്കുന്നത്. അതേസമയം മാലിന്യ സംഭരണം, ഉപകരണങ്ങൾ നിർമിക്കൽ, പരസ്യങ്ങൾ നൽകൽ തുടങ്ങി സംഘടനയ്ക്കു പുറത്തുനിന്നുള്ളവരുമായി സഹകരിച്ചുള്ള പദ്ധതികൾക്കു ജിഎസ്ടി നൽകുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം 16 കോടി രൂപ ഇത്തരത്തിൽ നൽകിയിരുന്നു. അസോസിയേഷൻ അംഗങ്ങൾക്കായി ഫ്ലാറ്റുകൾ നിർമിക്കുകയും അതു വിൽക്കുകയും ചെയ്തിരുന്നു. ഇതിനുള്ള ജിഎസ്ടിയും അടച്ചിരുന്നു എന്ന് ഐഎംഎ വാദിച്ചു. 

എന്നാൽ ചരക്കു സേവന നികുതി എന്നതിൽ എല്ലാ വിധത്തിലുള്ള നികുതിയും ഉൾപ്പെടുമെന്നു ജിഎസ്ടി വകുപ്പ് വാദിച്ചു. ചരക്കു സേവനത്തിന്റെ വിതരണത്തിനു നികുതി ചുമത്തുന്നതിൽ ഏതുവിധത്തിലുള്ള നിയമവും നിർമിക്കാൻ പാർലമെന്റിന് അധികാരമുണ്ട്. ഇക്കാര്യത്തിലുള്ള വിവിധ കോടതി വിധികൾ ഉദ്ധരിച്ചുകൊണ്ട് സെക്ഷൻ 7(1))(എഎ) കൂട്ടിച്ചേർത്തത് ഒരു വിധത്തിലും ഭരണഘടനാ വിരുദ്ധമല്ലെന്നും ജിഎസ്ടി വകുപ്പ് വാദിച്ചു. 7(1)(എ) തന്നെ ജിഎസ്ടി നൽകുന്ന കാര്യം പറയുന്നുണ്ടെന്നും ഭേദഗതി ചെയ്ത് അക്കാര്യം വിശദമാക്കുകയാണു ചെയ്തതെന്നും ജിഎസ്ടി വകുപ്പ് വിശദമാക്കി.  മാത്രമല്ല, അസോസിയേഷനുകൾ, ക്ലബുകൾ ഒക്കെ തങ്ങളുടെ അംഗങ്ങൾക്കായി ചരക്കു സേവനങ്ങൾ നൽകുമ്പോൾ ജിഎസ്ടി ശേഖരിക്കുകയും നൽകുന്നതുമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അതുകൊണ്ടു തന്നെ തങ്ങൾക്ക് മേൽ ജിഎസ്ടി ചുമത്തിയതിൽ ഐഎംഎ ആശ്ചര്യപ്പെടേണ്ട കാര്യമില്ല എന്നുമാണ് ജിഎസ്ടി വകുപ്പ് വാദിച്ചത്. 

ഇരുഭാഗത്തേയും വാദം കേട്ട കോടതി ‘പ്രിൻസിപ്പൽ ഓഫ് മ്യൂച്ചാലിറ്റി’ എന്ന ഐഎംഎ വാദം അംഗീകരിച്ചു. ഇതനുസരിച്ച് ഐഎംഎയും അംഗങ്ങളും തമ്മിലുള്ള ഇടപാടുകള്‍ക്ക് ജിഎസ്ടി കൊടുക്കേണ്ടതില്ല. എന്നാൽ ഇതു നിയമം മൂലം ഭേദഗതി ചെയ്തു കഴിഞ്ഞാൽ ആ ഉത്തരവ് അനുസരിക്കാൻ ഐഎംഎയ്ക്കു ബാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ഈ നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഐഎംഎയുടെ വാദം നിലനിൽക്കില്ല. എന്നാൽ 2017 മുതലുള്ള ജിഎസ്ടി മുൻകാല പ്രാബല്യത്തോടെ നൽകണമെന്ന ജിഎസ്ടി വകുപ്പിന്റെ വാദം അംഗീകരിക്കാൻ പറ്റില്ല. പ്രിൻസിപ്പൽ ഓഫ് മ്യൂച്ചാലിറ്റി അനുസരിച്ച് ഐഎംഎ അംഗങ്ങളിൽ നിന്ന് ജിഎസ്ടി ഈടാക്കിയിട്ടില്ല. എന്നാൽ നിയമഭേദഗതിയായ 7(1)(എഎ) വിജ്ഞാപനം ചെയ്തതു 2022ലാണ്. അതുകൊണ്ടുതന്നെ 2022 ജനുവരി ഒന്നിനു ശേഷമുള്ള ജിഎസ്ടി നല്‍കാൻ ഐഎംഎയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കി.  

ഐഎംഎ അവരുടെ പ്രായമായ അംഗങ്ങൾക്ക് ധനസഹായം, ചികിത്സാ സഹായം തുടങ്ങിയവ ഉറപ്പാക്കുക, ക്ഷേമപ്രവർത്തനങ്ങൾ നടത്തുക, രക്തപരിശോധനാ ക്യാംപ് പോലുള്ളവ സംഘടിപ്പിക്കുക തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനെല്ലാം ജിഎസ്ടി നൽകണോ എന്ന കാര്യത്തിൽ തങ്ങള്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. അക്കാര്യങ്ങൾ ജിഎസ്ടി അധികൃതർക്ക് മുൻപാകെ ഐഎംഎ അധികൃതർക്ക് സമർപ്പിച്ച് ഏതൊക്കെ കാര്യങ്ങൾ ഉൾപ്പെടുത്താം, ഒഴിവാക്കാം എന്നതു തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. അതിനു കർശനനടപടികൾ പാടില്ലെന്നും ജിഎസ്ടി വകുപ്പിനു കോടതി നിർദേശം നൽകി.

English Summary:

Highcourt relief kerala IMA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com