ADVERTISEMENT

ബെംഗളൂരു∙ ആരാധകനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശൻ തൊഗുദീപയുടെ ഭാര്യ വിജയലക്ഷ്മി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി. കേസിൽ ദർശനു നേരെ അനീതിയുണ്ടായിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ സഹായിക്കുമെന്ന് ശിവകുമാർ പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസമാണ് വിജയലക്ഷ്മി അദ്ദേഹത്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്.

അതേസമയം, മകന്റെ സ്കൂൾ അഡ്മിഷനുമായി ബന്ധപ്പെട്ടാണ് വിജയലക്ഷ്മി തന്നെ കണ്ടതെന്നാണ് ശിവകുമാറിന്റെ വിശദീകരണം. തന്റെ ഉടമസ്ഥതയിലുള്ള സ്കൂളിലായിരുന്നു ദർശന്റെയും വിജയലക്ഷ്മിയുടെയും മകൻ വിനീത് പഠിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ കുട്ടിയെ മറ്റൊരു സ്കൂളിലേക്കു മാറ്റി. വീണ്ടും തിരികെ തങ്ങളുടെ സ്കൂളിലേക്ക് കുട്ടിയെ ചേർക്കാൻ സഹായം തേടിയാണ് വിജയലക്ഷ്മി വീട്ടിൽ വന്നത്. സ്കൂൾ പ്രിൻസിപ്പലിനെ കണ്ടിരുന്നെങ്കിലും അവർ പ്രവേശനം നിഷേധിച്ചിരുന്നു. ഇക്കാര്യം പ്രിൻസിപ്പലുമായി സംസാരിക്കാമെന്ന് താൻ അവരോട് പറഞ്ഞെന്നും ശിവകുമാർ പറഞ്ഞു. 

രമണഗരയിൽ കഴിഞ്ഞദിവസം നടന്ന പരിപാടിയ്ക്കിടെ ദർശന് നീതി വേണമെന്നാവശ്യപ്പെട്ട് ആരാധകർ മുദ്രാവാക്യം വിളിച്ചതോടെയാണ് അനിതീയുണ്ടായിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ സഹായിക്കുമെന്ന് പറഞ്ഞതെന്നും ശിവകുമാർ വിശദീകരിച്ചു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ദർശന്റെ കേസ് പൊലീസ് അന്വേഷിക്കുകയാണ്. അന്വേഷണത്തിലോ നിയമനടപടികളിലോ ഒരിക്കലും ഇടപെടില്ല. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും ശിവകുമാർ പറഞ്ഞു.

ആരാധകനായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ദർശനും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും 15 സഹായികളും ജയിലിലാണ്. പവിത്രയ്ക്ക് രേണുകസ്വാമി തുടർച്ചയായി മോശം സന്ദേശങ്ങൾ അയച്ചതാണ് കൊലപാതകത്തിനു കാരണം.

English Summary:

Kannada Actor Darshan Thoogudeepa’s Jail Meeting with DK Shivakumar and Wife Vijayalakshmi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com