ADVERTISEMENT

കൊച്ചി ∙ തലസ്ഥാനമായ തിരുവനന്തപുരം മാലിന്യക്കൂനയായി മാറിയെന്ന രൂക്ഷവിമർശനവുമായി ഹൈക്കോടതി. മറ്റു തലസ്ഥാന നഗരങ്ങൾ കാഴ്ചക്കാരുടെ കണ്ണിന് വിരുന്നാകുമ്പോൾ കേരളത്തിന്റെ തലസ്ഥാന നഗരത്തിന്റെ അവസ്ഥ ശോചനീയമാണെന്നും സർക്കാരിന്റെ മൂക്കിനു താഴെയാണ് ഇത് നടക്കുന്നതെന്നും ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് വിമർശിച്ചു. 

ആമയിഴഞ്ചാൻ തോട് ശുചിയാക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയുടെ കടുത്ത വിമർശനങ്ങൾക്കാണ് തദ്ദേശവകുപ്പും റെയിൽവേയും വിധേയമായത്. ആമയിഴഞ്ചാൻ തോടും പരിസരങ്ങളും സന്ദർശിച്ച് അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിന്മേൽ എന്തു നടപടി സ്വീകരിച്ചെന്ന് വിശദമാക്കാനും കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്നതിൽ നിന്ന് ജനങ്ങളെ ബോധവത്ക്കരിക്കുന്ന പരസ്യങ്ങൾ ടെലിവിഷൻ ചാനലുകൾ വഴി നൽകിക്കൂടേ എന്നും കോടതി ചോദിച്ചു. മാലിന്യം കനാലുകളിലെത്തുന്നതിന് റെയിൽവേയും കോടതിയുടെ വിമർശനം ഏറ്റുവാങ്ങി. 

‘‘ആമയിഴഞ്ചാൻ തോട് തടസ്സങ്ങളില്ലാതെ ഒഴുകണം. അതിൽ മാലിന്യങ്ങളുണ്ടാകരുത്, എന്തൊക്കെ കാര്യങ്ങൾ ഇതിനായി ചെയ്യുന്നു എന്നും ചെയ്തു എന്നും വ്യക്തമാക്കണം. ഞങ്ങൾ ഓരോ കാര്യങ്ങളായി പരിശോധിക്കും’’, കോടതി വ്യക്തമാക്കി. ഇപ്പോൾ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എങ്ങനെ നിർമാർജനം ചെയ്യാം, ഇവ കൊണ്ടുവന്ന് തള്ളുന്നത് എങ്ങനെ തടയാം എന്നീ കാര്യങ്ങളിലാണ് നടപടി വേണ്ടതെന്ന് കോടതി നിർദേശിച്ചു. 

ആമയിഴഞ്ചാൻ തോടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി തന്നെ യോഗം വിളിച്ചിരുന്നുവെന്ന് കോടതിയിൽ ഹാജരായ തദ്ദേശവകുപ്പ് സെക്രട്ടറി ശാരദ മുരളീധരൻ കോടതിയെ അറിയിച്ചു. എല്ലാ വകുപ്പുകളുമായും ബന്ധപ്പെട്ട് ആവശ്യമായ കർമപദ്ധതി രൂപീകരിക്കുകയും അതിന് അനുസരിച്ചുള്ള നടപ‍ടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നും തദ്ദേശവകുപ്പ് കോടതിയിൽ മറുപടി നൽകി. തങ്ങൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടില്ലെന്നും സർക്കാർ കോടതിയിൽ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കനാലുകളിൽ മാലിന്യങ്ങൾ എത്തുന്നതിന് റെയിൽവേയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതോടൊപ്പെം റെയിൽവേ ട്രാക്കുകളുടെ ഇരുവശങ്ങളിലും മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയാണ്. റെയിൽവേയുടെ സ്ഥലത്ത് മറ്റാർക്കും കടന്നു ചെന്ന് വൃത്തിയാക്കാൻ പറ്റില്ല. തങ്ങളുടെ സ്ഥലം വൃത്തിയാക്കി ഇടേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്തമാണ്. റെയിൽവേയിൽ നിന്നുണ്ടാകുന്ന മാലിന്യങ്ങളുമായി താരതമ്യം ചെയ്താൽ വീടുകളിലെ മാലിന്യം ഒരു ശതമാനം മാത്രമേയുള്ളൂ എന്ന് കോടതി പറഞ്ഞു.

English Summary:

Kerala High Court Slams Thiruvananthapuram's Deteriorating Cleanliness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com