ADVERTISEMENT

വയനാട്∙ കഴുത്തറ്റം ചെളിയിൽ പൂണ്ടു ജീവനു വേണ്ടി കൈ ഉയർത്തി കാണിക്കുമ്പോൾ താൻ രക്ഷപ്പെടുമെന്ന് ആ ചെറുപ്പക്കാരൻ ഒരിക്കലും കരുതിയിരുന്നില്ല. ആശുപത്രി കിടക്കയിൽ കിടക്കുന്ന അരുൺ ഇപ്പോൾ പറയുന്നത് താൻ ദൈവത്തെ നേരിട്ട് കണ്ടുവെന്നാണ്. ദൈവത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത് ആകട്ടെ സുൽത്താൻ ബത്തേരി ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ നിബിൽ ദാസും. കേരളം ഒന്നടങ്കം വാഴ്ത്തിയ മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനത്തെപ്പറ്റി നിബിൽ ദാസ് മനോരമ ഓൺലൈനിനോട് മനസ് തുറക്കുന്നു

‘‘രാവിലെ 10 മണിയോടെയാണു സുൽത്താൻ ബത്തേരിയിലെ സ്റ്റേഷൻ ഓഫിസറായ നീതീഷ് സർ ഒരാൾ ചെളിയിൽ അകപ്പെട്ട് കിടപ്പുണ്ടെന്നു പറയുന്നത്. ഒന്നും ആലോചിക്കാതെ ഞങ്ങൾ അങ്ങോട്ടേക്കു തിരിച്ചു. മുണ്ടക്കൈ യുപി സ്കൂളിനു സമീപമായിരുന്നു സംഭവം. കുത്തിയൊലിച്ചു പുഴ ഒഴുകുകയാണ്. ദൂരെനിന്ന് ഒരാൾ ദേഹമാസകലം ചെളിയുമായി കൈ ഉയർത്തി കാണിക്കുന്നതു കാണാമായിരുന്നു. പക്ഷെ പുഴ മുറിച്ച് അയാളുടെ ഭാഗത്തേക്കു പോകാൻ സംവിധാനങ്ങളൊന്നുമില്ല. കണ്ടപ്പോൾ തന്നെ വലിയ ഭയം തോന്നിയെന്നു പറയുന്നതാകും സത്യം. അങ്ങനെയൊരു കാഴ്ചയായിരുന്നു. അങ്ങോട്ടേക്കു പോകുന്നത് ദുഷ്കരമാണെന്ന് അവിടെയുള്ളവരെല്ലാം പറയുന്നുണ്ടായിരുന്നു.

ഇറങ്ങിയാൽ നമ്മളും മുങ്ങി പോകുമെന്ന സ്ഥിതിയാണ്. പാലം കെട്ടാനായി ഞങ്ങൾ മരം മുറിച്ചിട്ട് ഒരു ശ്രമം നടത്തി. എന്നാൽ കുത്തിയൊലിച്ച് ഒഴുകുന്ന മലവെള്ളപ്പാച്ചിലിനൊപ്പം മരവും ഒലിച്ചുപോയി. എങ്ങനെ അയാൾക്ക് അരികിലേക്ക് എത്താമെന്ന് പലതവണ ചിന്തിച്ചു. ഒടുവിൽ ഞങ്ങൾ ഉപയോഗിക്കുന്ന ഏണി അവിടേക്ക് കൊണ്ടുവന്നു. ഏണിയിലൂടെ പതിയെ ഞങ്ങളുടെ സംഘം ചെറുപ്പക്കാരനെ ലക്ഷ്യമാക്കി നടന്നു. ഒന്നോ രണ്ടോ രക്ഷാപ്രവർ‌ത്തകരും ഞങ്ങൾക്ക് ഒപ്പമുണ്ടായിരുന്നു.

ഒടുവിൽ യുവാവു കിടക്കുന്നതിനു 20 മീറ്റർ അരികെ ഞങ്ങളെത്തി. എന്നാലും അടുത്തെത്തുന്നത് അൽപ്പം പ്രയാസമായിരുന്നു. പലരും അവനെ രക്ഷിക്കാനായി അടുത്തേക്കു പോകാൻ ശ്രമിച്ചെങ്കിലും മുങ്ങിപ്പോകുന്ന അവസ്ഥയായിരുന്നു. പിന്നീട് രണ്ടും കൽപിച്ച് ഇറങ്ങാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം നെ‍ഞ്ചത്തൊരു കയർ കെട്ടി. രണ്ട് വടി ഇരുകൈകളിലും കുത്തിപ്പിടിച്ചു. കയറിൽ‌ ആഞ്ഞ് പിടിച്ചോളണമെന്ന് മറ്റുള്ളവരോട് പറഞ്ഞു. വസ്ത്രം അഴിച്ചുമാറ്റി ജാക്കറ്റ് മാത്രം ധരിച്ചു. ശരിക്കും മരണം മുന്നിൽ കണ്ടാണ് അവന്റെ അരികിലേക്ക് എത്തിയത്. നീന്താനൊന്നും പറ്റില്ലായിരുന്നു. കാരണം വെള്ളമല്ല. ചെളിയാണു മുഴുവൻ. ചെളി കാലിൽ പുതഞ്ഞാൽ പിന്നെ നീന്താൻ കഴിയില്ലല്ലോ. മരത്തടികൾ അടക്കം പല വസ്തുക്കളും പുഴയുടെ അടിയിലുണ്ട്. ഇതെല്ലാം കൊണ്ട് കാലൊക്കെ മുറിഞ്ഞിരുന്നു.

അവനെ കയ്യിലെടുക്കുമ്പോൾ കണ്ണും കാലുമൊക്കെ മുറിഞ്ഞിരുന്നു. വിശാൽ സർ അദ്ദേഹത്തിന്റെ ജാക്കറ്റ് ഊരി തന്നു. ആ ജാക്കറ്റാണ് അവനെ ധരിപ്പിച്ചത്. തിരികെ അവനെ കൊണ്ടു വരുന്നതും ഏറെ ബുദ്ധിമുട്ടായിരുന്നു. എന്റെ ശരീരത്തിന്റെ പുറത്ത് അവനെ കിടത്തി വലിച്ചാണ് ഇപ്പുറത്തേക്ക് എത്തിച്ചത്. ഒടുവിൽ പാറയോട് അവനേയും എന്നെയും അടുപ്പിച്ചു’’– പറഞ്ഞു നിർത്തുമ്പോൾ നിബിൻ ദാസിന്റെ മുഖത്ത് വിരിഞ്ഞത് ആനന്ദ പുഞ്ചിരി.

രക്ഷാദൗത്യത്തിനിടെ പരുക്ക് പറ്റിയ നിബിൻ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. അരുൺ ആശുപത്രി കിടക്കയില്‍ നിന്ന് നന്ദി പറയാനായി രണ്ടുതവണ നിബിനെ വിളിച്ചു. അരുണിന്റെ അമ്മ വിഡിയോ കോളിൽ വിളിച്ച് തന്റെ മകനെ രക്ഷിച്ച മനുഷ്യനെ കണ്ട് പൊട്ടിക്കര‍ഞ്ഞു. നാട്ടിലും നിബിനെ തേടി അഭിനന്ദന പ്രവാഹം എത്തുകയാണ്.

English Summary:

Kerala Firefighter Becomes Hero in Dramatic Mud Trap Rescue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com