ADVERTISEMENT

ബത്തേരി∙ മഴ കുടിച്ചു കുതിർന്ന മല ജലബോംബായി മാറുകയായിരുന്നെന്നു ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെ അധികരിച്ചു ജില്ലാ മുൻ മണ്ണു സംരക്ഷണ ഓഫിസർ പി.യു.ദാസ്. ജൂലൈ 29നു 200.22 മില്ലീമീറ്റർ, 30നു 377 മില്ലീമീറ്റർ എന്നീ നിലകളിൽ പെയ്തിറങ്ങിയ അതിശക്തമായ മഴയാണു വില്ലനായതെന്നു പി.യു. ദാസ് പറഞ്ഞു. പലയിടങ്ങളിലായി കയറിയിറങ്ങിയ ഉരുൾ പ്രവാഹം കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും തകർത്തെറിയുകയായിരുന്നു.

നിബിഡ വനത്താൽ ചുറ്റപ്പെട്ട ചോലവനത്തിനകത്തു സമുദ്രനിരപ്പിൽനിന്നു 1983 മീറ്റർ ഉയരത്തിലാണു ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രം. ചൂരൽമലയിൽനിന്നു 5 കിലോമീറ്റർ ദൂരത്തിലും 1145 മീറ്റർ ഉയരത്തിലുമാണിവിടം. മുണ്ടക്കൈ തോടിന്റെ ഉത്ഭവസ്ഥാനം കൂടിയാണിത്. വെള്ളരിമല, എളമ്പിലേരി മല എന്നിവ മുണ്ടക്കൈ മലയുടെ ഇടതും വലതുമാണ്. പടിഞ്ഞാറൻ ചെരിവ് ഇരുവഞ്ഞിപ്പുഴയുടെയും കിഴക്കൻ ചെരിവ് കള്ളാടിപ്പുഴയുടെയും നീരൊഴുക്കു പ്രദേശമാണ്. ഇവയെല്ലാം ചാലിയാറിലാണ് എത്തുന്നത്.

കളിമണ്ണ് കലർന്ന കറുത്ത ലാറ്ററൈറ്റ് മണ്ണാണു പ്രഭവമേഖലകളിലുള്ളത്. അതിനാൽ തന്നെ സ്വാഭാവിക വനത്തിൽ കാണുന്ന സോയിൽ പൈപ്പിങും ചെറു സുഷിരനാളികൾ വഴിയുള്ള ജലനിർഗമനവും ഉണ്ടാകും. തീവ്രമഴ പെയ്യുമ്പോൾ ഇത്തരം മൺപാളികളുടെ ചലനം വേഗത്തിലാകും. പ്രഭവ സ്ഥാനത്തുനിന്നു മുണ്ടക്കൈ വഴി ചൂരൽമലയിലേക്കു ഒഴുകി വരുന്ന തോടിന് 25 മുതൽ 80% വരെ ചെരിവും 4.20 കിലോമീറ്റർ നീളവുമുണ്ട്. തോടിനു ചെരിവും നീളവും കൂടുതലുള്ളത് ഉരുൾപൊട്ടലിന്റെ ആഘാതം വർധിപ്പിച്ചു. തോടിന്റെ വലിയ വളവുകളും ചിലയിടത്തെ ആഴക്കുറവുമാണു വലിയ ജലപ്രവാഹമുണ്ടായപ്പോൾ ഗതി മാറ്റാൻ ഇടയാക്കിയത്. ഇതും ജനവാസ മേഖലയുടെ നാശത്തിനിടയാക്കി.

രണ്ടു തോടുകൾ ചേർന്നുള്ള വെള്ളമൊഴുക്കു ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. 467 ഹെക്ടർ വൃഷ്ടി പ്രദേശമുള്ള സ്ഥലത്തുനിന്നു വെള്ളം ഒഴുകി വരുന്ന മുണ്ടക്കൈ തോട്, വെള്ളരിമല സ്കൂളിന് ഒരു കിലോമീറ്റർ മുകളിലെ 863 ഹെക്ടറിൽനിന്ന് ഒഴുകിവരുന്ന തോടുമായി ‘ടി’ മാതൃകയിൽ ചേർന്നു വെള്ളത്തിന്റെ കുത്തൊഴുക്കുണ്ടായി പുഴയോരത്തും സമീപത്തുമുള്ള വീടുകളെയും കെട്ടിടങ്ങളെയും തകർത്ത് പ്രദേശത്തെയൊന്നാകെ ഇല്ലാതാക്കുന്നതിനു കാരണമായെന്നും പി.യു. ദാസ് പറയുന്നു.

ഈ കാലവർഷത്തിലെ മഴയുടെ സ്വഭാവം ദുരന്തത്തിനു നിർണായക ഘടകമായിട്ടുണ്ട്. ഒരു ഘനമീറ്റർ മണ്ണു മഴ കുടിച്ചു കുതിർന്നാൽ 3 ടൺ വരെ ഭാരമുണ്ടാകും. ജലബോംബിൽ പുറംതള്ളിയ ഭാരം തൂങ്ങിയ മണ്ണു, മരങ്ങളും പാറയും ഇളക്കിയെടുത്തു വെള്ളത്തോടൊപ്പം അതിവേഗം താഴേക്കു നീങ്ങുകയായിരുന്നു. ലക്ഷക്കണക്കിനു ടൺ മണ്ണും പാറയും മരങ്ങളും താഴേക്കു പതിച്ചത് ആഘാതം വർധിപ്പിച്ചെന്നും പി.യു. ദാസ് പറഞ്ഞു.

English Summary:

Expert Analysis: How Heavy Rain Turned Kerala Hillside into a Deadly Landslide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com