ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ചതാണ് ബംഗ്ലദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ അധികാരം നഷ്ടപ്പെടാൻ കാരണമെന്ന് റിപ്പോർട്ട്. സേനാമേധാവി ജനറൽ വഖാറുസ്സമാനെ 2023ൽ കരസേനാ മേധാവിയായി നിയമിക്കുന്നതിനെതിരെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

വഖാറുസ്സമാന്റെ ചൈന അനുകൂല നിലപാടുകളെക്കുറിച്ചാണ് ഇന്ത്യ ഹസീനയെ അറിയിച്ചത്. ബംഗ്ലദേശിൽ സർക്കാരിനെതിരെ കലാപമുണ്ടായപ്പോൾ അതു നിയന്ത്രിക്കുന്നതിനു പകരം ഷെയ്ക്ക് ഹസീനയോടും സഹോദരിയോടും രാജ്യം വിടാനാണ് സൈനിക മേധാവി ആവശ്യപ്പെട്ടത്. ബിഎൻപി നേതാവും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ മോചിപ്പിക്കാനുള്ള തീരുമാനം ജമാ അത്തെ ഇസ്‌ലാമി അടക്കമുള്ള പാർട്ടികളുടെ സ്വാധീനം വർധിപ്പിക്കുമെന്നും ഇന്ത്യ വിലയിരുത്തുന്നു.

ഇന്ത്യാ വിരുദ്ധ നിലപാടാണ് ജമാ അത്തെ ഇസ്‌ലാമി ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. 2024 ജനുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്നും പാർട്ടി സമ്മർദത്തെ തുടർന്നാണ് മത്സരിച്ചതെന്നുമാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെ രാഷ്ട്രീയ സുഹൃത്തുക്കളെ അറിയിച്ചത്. രാഷ്ട്രീയ സാഹചര്യങ്ങൾ മാറുന്നതിനാൽ കുടുംബത്തിൽനിന്ന് ആരെയും പിൻഗാമിയാക്കാൻ അവർ ആഗ്രഹിച്ചിരുന്നില്ല. പിൻഗാമികൾ കൊല്ലപ്പെടുമെന്ന് അവർ ഭയന്നു.

1971 ലെ ബംഗ്ലദേശ് വിമോചന പോരാട്ടത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിലുണ്ടായിരുന്ന 30% സംവരണം പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ആരംഭിച്ച വിദ്യാർഥി സമരമാണ് കലാപമായി വളർന്നത്. ആയിരക്കണക്കിനു പ്രക്ഷോഭകർ അവാമി ലീഗ് ഓഫിസുകൾക്കു തീവച്ചു. പ്രധാനമന്ത്രിയുടെ വസതിയായ ഗണഭബൻ കയ്യേറി. ഇതിനു മുൻപുതന്നെ ഹസീന സഹോദരിക്കൊപ്പം വസതി വിട്ടു.

15 വർഷമായി ഭരണത്തിൽ തുടരുന്ന ഹസീനയുടെ രാജിക്കു കാരണമായ വിദ്യാർഥി പ്രക്ഷോഭം ആരംഭിച്ചത് ഒരു മാസം മുൻപാണ്. സുപ്രീം കോടതി ഇടപെടലോടെ അയവു വന്ന സമരം പെട്ടെന്നു രൂപം മാറി ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള കലാപമായി മാറുകയായിരുന്നു. പ്രതിപക്ഷമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെയായിരുന്നു രണ്ടാംഘട്ട സമരം. ഷെയ്ഖ് ഹസീനയ്ക്ക് ഇനി രാഷ്ട്രീയ മടക്കമില്ലെന്നും സുരക്ഷയെക്കരുതി കുടുംബത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അവർ രാജ്യം വിട്ടതെന്നും മകനും മുൻ ഉപദേശകനുമായ സാജിബ് വസീദ് ജോയ് ലണ്ടനിൽ പ്രതികരിച്ചു.

English Summary:

Sheikh Hasina Ignored India's Warning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com