ADVERTISEMENT

വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നുള്ള ഷെയ്ഖ് ഹസീനയുടെ രാജിയും ഇന്ത്യയിലേക്കുള്ള അവരുടെ പലായനവും ബംഗ്ലദേശിൽ വലിയ രാഷ്ട്രീയ അസ്ഥിരതയാണുണ്ടാക്കിയത്. ബംഗ്ലദേശ് വിഷയം ഇന്ത്യയിലുണ്ടാക്കിയ ചലനവും ചെറുതല്ല. എങ്ങനെയാണ് ബംഗ്ലദേശ് കലാപവും സർക്കാരിന്റെ വീഴ്ചയും ഇന്ത്യയെ ബാധിക്കുക? ബംഗ്ലദേശിന്റെ ഭാവി എന്താകും? വിദേശകാര്യ വിദഗ്ധനും ജെഎൻയു അസോഷ്യേറ്റ് പ്രഫസറുമായ ഹാപ്പിമോൻ ജേക്കബ് മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

∙ ബംഗ്ലദേശിൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ തകർച്ചയും തുടർന്നുള്ള സംഭവവികാസങ്ങളും ഇന്ത്യയെ ഏതൊക്കെ തരത്തിലാണ് ബാധിക്കുക? 

ബംഗ്ലദേശിലെ സംഭവങ്ങൾ ഇന്ത്യയിൽ ഗൗരവതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നത് ഉറപ്പാണ്. അതിന് ഒട്ടേറെ കാരണങ്ങളുണ്ട്. ഒന്നാമത്തേത്, ഈ കലാപങ്ങളെല്ലാം നടക്കുമ്പോൾ ബംഗ്ലദേശിലെ മറ്റു ശക്തികേന്ദ്രങ്ങളുമായി ഒരു തരത്തിലുള്ള ആശയവിനിമയത്തിനും ഇന്ത്യ ശ്രമം നടത്തിയിട്ടില്ല എന്നതാണ്. ഷെയ്ഖ് ഹസീനയെന്ന അധികാരകേന്ദ്രത്തെ കേന്ദ്രീകരിച്ചു മാത്രമായിരുന്നു നമ്മുടെ ഇടപെടൽ. പ്രതിപക്ഷമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയും ജമാഅത്തെ ഇസ്‌ലാമിയും വ്യക്തമായ ഇന്ത്യാവിരുദ്ധ നിലപാട് പുലർത്തിയിരുന്നവരാണ്. 

അതേസമയം ഇന്ത്യയോട് സൗഹൃദം പുലർത്തിയ ചരിത്രമാണ് ഷെയ്ഖ് ഹസീനയുടേത്. ഹസീന ഏറെക്കാലം ഭരണത്തിലുണ്ടാകുമെന്നും അവരുടെ സർക്കാർ വീഴില്ലെന്നുമുള്ള വിശ്വാസത്തിലായിരുന്നു ഇന്ത്യ. ഇപ്പോഴുണ്ടായ സംഭവങ്ങൾ ഇന്ത്യയ്ക്ക് അത്ര ശുഭകരമല്ല. ബംഗ്ലദേശിലെ കലാപസാഹചര്യം ഇന്ത്യയുടെ അതിർത്തി സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് അസം, ബംഗാൾ എന്നിവിടങ്ങളിൽ, പ്രതിഫലനങ്ങളുണ്ടാക്കും. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് അടിച്ചമർത്തപ്പെട്ട തീവ്ര ഇസ്‌ലാമിക സംവിധാനങ്ങളുടെ ഇന്ത്യാവിരുദ്ധതയുടെ ഫലം തീർച്ചയായും നമ്മളെയും ബാധിക്കും. 

ബംഗ്ലദേശിൽ ഇന്ത്യാവിരുദ്ധ ഘടകങ്ങൾ വലിയ തോതിൽ തലപൊക്കിയിട്ടുള്ള സമയമാണിത്. പ്രതിപക്ഷ പാർട്ടികളും ജനങ്ങളും ഷെയ്ഖ് ഹസീനയോട് എതിർപ്പുള്ളവരും കരുതുന്നത് ഹസീനയെ ഇന്ത്യ ശക്തമായി പിന്തുണയ്ക്കുന്നുവെന്നാണ്. അതുകൊണ്ടുതന്നെ പൊതുവിൽ ബംഗ്ലദേശിൽ ഇന്ത്യാവിരുദ്ധത ശക്തമാണ്. നിലവിൽ ജമാഅത്തെ ഇസ്‌ലാമിയടക്കമുള്ളവർക്ക് മേൽക്കൈ ഉള്ളതിനാൽ ന്യൂനപക്ഷങ്ങൾ വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരും. പൊതുവിൽ മതമൗലിക വാദത്തിന്റെ ഉയർച്ച, അസ്വസ്ഥമാകുന്ന അതിർത്തി, ഇന്ത്യൻ പൗരരല്ലെങ്കിൽപ്പോലും ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള ആക്രമണം, മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങിയ ഭീഷണികൾ ഇന്ത്യ നേരിടേണ്ടി വരും. മറ്റൊരു മുന്നറിയിപ്പു കൂടി ഇതോടൊപ്പം നൽകുകയാണ്. 


ബംഗ്ലദേശിൽ സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് ചെയ്യുന്നു. ധാക്കയിലെ ഷാബാഗിൽ നിന്നുള്ള ദൃശ്യം. ചിത്രം: എഎഫ്പി
ബംഗ്ലദേശിൽ സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് ചെയ്യുന്നു. ധാക്കയിലെ ഷാബാഗിൽ നിന്നുള്ള ദൃശ്യം. ചിത്രം: എഎഫ്പി

ചൈന ബംഗ്ലദേശിൽ മേൽക്കൈ നേടും എന്നല്ല പറയാനുദ്ദേശിക്കുന്നത്. കാരണം ചൈനയും ചേർന്നാണ് ഹസീനയെ വളർത്തിയത്. എന്നാൽ ബംഗ്ലദേശിൽ ചൈനാവിരുദ്ധ സാഹചര്യമില്ല. ഇന്ത്യാവിരുദ്ധതയാണ് കൂടുതൽ ശക്തം. ബംഗ്ലദേശുമായി മതപരമോ ഭാഷാപരമോ വംശീയമോ ആയ ഒരു ബന്ധവും ചൈനയ്ക്ക് പറയാനില്ല എന്നതാണ് ഇതിന്റെ ലളിതമായ കാരണം. എന്നാൽ ഇന്ത്യ മേൽപറഞ്ഞ എല്ലാ ഘടകങ്ങളാലും ബംഗ്ലദേശുമായി ബന്ധപ്പെട്ടിരിക്കുന്നു. ബംഗ്ലദേശിൽ ൈചന നേരിടാൻ പോകുന്നത് ഭൗമരാഷ്ട്രീയ പ്രതിസന്ധി മാത്രമായിരിക്കും. എന്നാൽ ഭൗമരാഷ്ട്രീയ പ്രതിസന്ധിക്കൊപ്പം ചരിത്രപരവും മതപരവും വംശീയവുമായ വെല്ലുവിളിയും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. ഇന്ത്യയുടെ ചില നടപടികളും ഇന്ത്യാവിരുദ്ധതയ്ക്ക് കാരണമായെന്ന് പറയണം. ബംഗ്ലദേശിൽനിന്നുള്ള കുടിയേറ്റക്കാർക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്നതും അവരെ സംശയത്തോടെ നോക്കുന്നതുമെല്ലാം ഇന്ത്യാവിരുദ്ധതയെ ആളിക്കത്തിച്ചിട്ടുണ്ട്. 

∙ ഹസീനയുടെ പടിയിറക്കത്തിനു ശേഷമുള്ള ബംഗ്ലദേശിന്റെ ഭാവി എങ്ങനെയായിരിക്കും ?

ദക്ഷിണേഷ്യയിൽ തിളങ്ങിത്തുടങ്ങിയ രാജ്യമായിരുന്നു ബംഗ്ലദേശ്. ഒന്നിനും കൊള്ളാത്ത, സാമ്പത്തികമായി തകർന്ന രാജ്യം (ബാസ്കറ്റ് കേയ്സ്) എന്നുവിളിച്ച് ഹെൻറി കിസിഞ്ജർ എഴുതിത്തള്ളിയ ബംഗ്ലദേശ് ദക്ഷിണേഷ്യയിലെ പ്രമുഖരായി പിന്നീടു വളർന്നു. സാമ്പത്തിക സൂചകങ്ങൾ അത് വ്യക്തമാക്കുന്നുമുണ്ട്. അവരുടെ പ്രതിശീർഷ വരുമാനം ഇന്ത്യയേക്കാൾ എത്രയോ മുകളിലാണ്. കയറ്റുമതി കേന്ദ്രീകരിച്ച് വളർന്നുവരുകയായിരുന്നു ബംഗ്ലദേശ്. ഇതെല്ലാം ആ രാജ്യത്തെ മുന്നോട്ടുനയിക്കുകയും ചെയ്യുമായിരുന്നു. ഇനി അതുണ്ടാകുമെന്നു പറയാനാകില്ല. 

happymon-jacob-1
ഹാപ്പിമോൻ ജേക്കബ്

കലാപവും അസ്ഥിരതയും അവരുടെ മുന്നേറ്റത്തെ തകിടം മറിച്ചു. സൈനിക ഭരണത്തെയും ഇടക്കാല സർക്കാരിനെയും കടന്ന് തിരഞ്ഞെടുപ്പിലൂെട പുതിയ ജനാധിപത്യ സർക്കാർ അധികാരത്തിലെത്തിയാൽ മാത്രമേ ബംഗ്ലദേശ് ഇനി സാധാരണ നിലയിലേക്കു മടങ്ങിവരൂ. എന്നാൽ‍ എൺപതുകളിലെപ്പോലെ സൈന്യം ഭരണത്തിൽ തുടരാൻ ശ്രമിച്ചാൽ ഇന്ത്യയുടെ ഒരു അയൽപക്കം കൂടി ജനറൽമാരുടെ കൈകളിലാകും. നിലവിൽ മ്യാൻമർ സൈനിക ഭരണത്തിലാണ്. ഇതു ബംഗ്ലദേശിലും സംഭവിച്ചാൽ മറ്റൊരു ജനാധിപത്യം കൂടി തൊട്ടടുത്ത് അസ്ഥിരമാകുന്നത് നമ്മൾ കാണും. 

∙ സൈനിക അട്ടിമറിയിൽ അവസാനിക്കുന്നതിനെ വിപ്ലവമെന്നു വിളിക്കാനാവില്ലെന്ന് താങ്കൾ എക്സിൽ പറഞ്ഞിരുന്നല്ലോ? ബംഗ്ലദേശിലെ വിദ്യാർഥി പ്രക്ഷോഭത്തെ എങ്ങനെ വിലയിരുത്തുന്നു?

ബംഗ്ലദേശിലെ ഏകാധിപത്യഭരണത്തെ വിദ്യാർഥികളും വിപ്ലവകാരികളും പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നു പുറത്താക്കിയെന്നതൊക്കെ കേൾക്കാൻ രസമുണ്ട്. ശരിയാണ്, ഷെയ്ഖ് ഹസീനയുടെ എല്ലാ നടപടികളും ശരിയായിരുന്നില്ല. അവർ മനുഷ്യാവകാശവും ജനാധിപത്യമര്യാദകളും ലംഘിച്ചിട്ടുണ്ട്. വാളെടുത്തവൻ വാളാൽ എന്നുപറഞ്ഞതുപോലെ തന്നെയാണ് ഹസീനയുടെ സ്ഥിതി. എന്നാൽ ഹസീനയെ താഴെയിറക്കി എന്നതിനർഥം ബംഗ്ലദേശിൽ ഇനി വരാൻ പോകുന്നത് നല്ല നാളുകളാണ് എന്നല്ല. 

ഒരു ഏകാധിപതിയെ പുറത്താക്കാനുള്ള പ്രക്ഷോഭം സൈനികഭരണത്തിലാണ് ഒടുങ്ങുന്നതെങ്കിൽ അതിനെ ഒരിക്കലും വിപ്ലവമെന്നു വിളിക്കാനാവില്ല. അറബ് വസന്തത്തെ ഉദാഹരണമായെടുക്കാം. അറബ് വസന്തം അവസാനിച്ചത് എവിടെയാണ്. അവിടെ വിപ്ലവമുണ്ടായില്ല. പുറത്താക്കപ്പെട്ടതിനേക്കാൾ കൂടുതൽ അപകടകരമായ ജനാധിപത്യവിരുദ്ധ ഭരണകൂടങ്ങളാണ് പിന്നീട് അവിടങ്ങളിൽ ഉണ്ടായത്. അതുകൊണ്ടുതന്നെ ബംഗ്ലദേശിലെ ഈ പ്രക്ഷോഭങ്ങൾ ആ രാജ്യത്തെ എല്ലാ പ്രശ്നങ്ങളിൽനിന്നും മോചിപ്പിക്കില്ല.

‘വിദ്യാർഥികളുടെ കൊലയാളി’ എന്ന് ആരോപിച്ചുകൊണ്ട് ഷെയ്ഖ് ഹസീനയുടെ മുഖം വികൃതമാക്കി വരച്ച ചിത്രവുമായി പ്രക്ഷോഭം നടത്തുന്ന വിദ്യാർഥി. (Photo by MUNIR UZ ZAMAN / AFP)
‘വിദ്യാർഥികളുടെ കൊലയാളി’ എന്ന് ആരോപിച്ചുകൊണ്ട് ഷെയ്ഖ് ഹസീനയുടെ മുഖം വികൃതമാക്കി വരച്ച ചിത്രവുമായി പ്രക്ഷോഭം നടത്തുന്ന വിദ്യാർഥി. (Photo by MUNIR UZ ZAMAN / AFP)

നിരോധിത സംഘടനയായ ജമാഅത്തെ ഇസ്‌ലാമി ബംഗ്ലദേശ് ഭരിക്കുന്ന അവസ്ഥ വന്നാൽ അത് മോശം നിലയിലേക്കാണ് കാര്യങ്ങളെത്തിക്കുക. എന്നാൽ ബംഗ്ലദേശിൽ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ വരുമെന്നാണ് പ്രതീക്ഷ. വിദ്യാർഥികൾ അതാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് കാര്യങ്ങൾ പൂർണമായും മോശം അവസ്ഥയിലാകുമെന്നു കരുതാൻ വയ്യ. എന്നാൽ ഇതെല്ലാം സൈന്യം എന്തു നിലപാടെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും.

∙ ഒരു വശത്ത് സൈന്യവും മറുഭാഗത്ത് ബിഎൻപി, ജമാഅത്തെ ഇസ്‌ലാമി, മറ്റ് പ്രതിപക്ഷ പാർട്ടികൾ എന്നിവരും ഉള്ളപ്പോൾ യൂനുസിന് സ്വതന്ത്ര തീരുമാനമെടുക്കാനാകുമോ?

അതൊരു പ്രസക്തമായ ചോദ്യമാണ്. സമരം െചയ്ത വിദ്യാർഥികൾ അങ്ങനെ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും എല്ലാത്തിനേക്കാളും കരുത്തരായി ഇപ്പോഴുള്ളത് സൈന്യമാണ്. ജമാ അത്തെ ഇസ്‌ലാമിയെ സംബന്ധിച്ച് അവർക്കൊരുപാട് സ്വാധീനവും രാഷ്ട്രീയ ആക്ടിവിസത്തിന്റെ ചരിത്രവും ഉണ്ട്. യൂനുസിനെ കേന്ദ്രബിന്ദുവാക്കുന്നതിനോട് അവർക്കു യോജിപ്പുണ്ടാവില്ല. യോജിച്ചാൽത്തന്നെയും അവര്‍ അതിൽ സന്തുഷ്ടരായിരിക്കില്ല. ബംഗ്ലദേശിൽ വരുംനാളുകളിൽ അധികാര വടംവലിയാകും നടക്കുക. ഒരുഭാഗത്ത് സൈന്യം, മറുവശത്ത് ബിഎൻപി, അപ്പുറത്ത് ജമാ അത്തെ ഇസ്‌ലാമി. ഇവരാരും സമാന സ്വഭാവക്കാരല്ല. തീർച്ചയായും ഈ സംവിധാനവുമായി മുന്നോട്ടുപോകുന്നത് ബംഗ്ലദേശിന് വലിയ വെല്ലുവിളി തന്നെയാകും.

∙ ഇന്ത്യയ്ക്ക് എങ്ങനെയാകും ഈ പ്രതിസന്ധിയെ മറികടക്കാനാകുക?

ബംഗ്ലദേശിലെ എല്ലാ കക്ഷികളോടും ബന്ധമുണ്ടാക്കുകയാണ് ഇന്ത്യ ഇനി ചെയ്യേണ്ടത്. ഒരു രാജ്യത്തിന്റെ വിദേശനയത്തിൽ സ്ഥിരം ശത്രു എന്നൊന്നില്ല. ഷെയ്ഖ് ഹസീന പോയി. ഭൂതകാലത്തിന്റെ ഭാരം ഇന്ത്യൻ സർക്കാർ ചുമക്കേണ്ട കാര്യമില്ല. മനുഷ്യാവകാശ ലംഘനങ്ങൾ സിവിൽ സമൂഹം ചർച്ച ചെയ്യും. സർക്കാരിന്റെ ജോലി ഇതിൽനിന്നു പൂർണമായും വ്യത്യസ്തമാണ്. ഇന്ത്യയ്ക്കു സുരക്ഷിതമായ ഒരു ബംഗ്ലദേശ് ഉറപ്പുവരുത്തുക എന്നതാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ ജോലി. 

മുൻപുണ്ടായ കാര്യങ്ങൾ മറന്ന്, ഭാവിയിൽ ഇന്ത്യയ്ക്ക് ദോഷമുണ്ടാകാതിരിക്കാൻ, ബന്ധപ്പെട്ട കക്ഷികളോട് ആശയവിനിമയം നടത്തണം. ബംഗ്ലദേശിൽ ഇനി അധികാരത്തിൽ വരാനിരിക്കുന്നവരെ ഹനിക്കുന്ന പരസ്യപ്രസ്താവനകളിൽനിന്ന് ഒഴിഞ്ഞുനിൽക്കണം. മുഴുവൻ അയൽപക്കവും ഇന്ത്യയ്ക്ക് വെല്ലുവിളിയാകുന്ന സ്ഥിതിയാണ് ഇന്നുള്ളത്. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും മാലദ്വീപും മ്യാൻമറുമെല്ലാം അതോർമിപ്പിക്കുന്നു. ആ പട്ടികയിലേക്ക് ബംഗ്ലദേശ് കൂടി വരാൻ പോകുകയാണ്. ഒരു വിദേശരാജ്യത്ത് ആരാണോ ഭരണത്തിലുള്ളത് അവരുമായി ചേർന്ന് പ്രവർത്തിക്കുകയെന്ന വിദേശനയതന്ത്രം മാത്രമാണ് നമ്മളിവിടെ ചെയ്യേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com