ADVERTISEMENT

ന്യൂഡൽഹി∙ കൊൽക്കത്തയിലെ ആർ.ജി.കാർ സർക്കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നു. അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുടെ സൈക്കോ–അനാലിസിസ് പരിശോധന നടത്താൻ ഡൽഹി സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽനിന്നുള്ള വിദഗ്ധരെ സിബിഐ കൊൽക്കത്തയിലേക്ക് അയച്ചു. മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിനെ തുടർച്ചയായ രണ്ടാംദിവസവും സിബിഐ ചോദ്യം ചെയ്തു.

അതിനിടെ, ബംഗാളിൽ മമത ബാനർജി സർക്കാരിനെതിരെയും പ്രതിഷേധം ശക്തമായി. ഡോക്ടർമാരുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ 42 സർക്കാർ ഡോക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവ് താൽക്കാലികമായി റദ്ദാക്കുന്നതായി ബംഗാൾ സർക്കാർ അറിയിച്ചു. കൊൽക്കത്തയിൽ ശനിയാഴ്ച രാത്രി വൈകിയും മെഡിക്കൽ വിദ്യാർഥികളുടെ സമരം തുടരുകയാണ്. റോഡ് തടഞ്ഞുള്ള ഉപരോധം നഗരത്തെ ഗതാഗതക്കുരുക്കിലാക്കി.

വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യമാകെ കടുത്ത പ്രതിഷേധം തുടരുകയാണ്. ഡോക്ടർമാരുെട സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ഞായറാഴ്ച രാവിലെ 6 വരെ തുടരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിലെ ഡോക്ടർമാർ പണിമുടക്കിൽ പങ്കാളികളാകുന്നുണ്ട്. ഐഎംഎയുടെ നേതൃത്വത്തിൽ കൊച്ചിയിലും ദീപം കൊളുത്തി പ്രകടനം നടന്നു. സ്വകാര്യ മെഡിക്കൽ കോളജുകളും പണിമുടക്കിൽ പങ്കെടുത്തു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ വനിതകളുടെ സുരക്ഷയ്ക്കായി ജോലി സമയം പുനഃക്രമീകരിക്കുന്നതുൾപ്പെടെയുള്ള മാർഗനിർദേശങ്ങൾ ബംഗാൾ സർക്കാർ പുറപ്പെടുവിച്ചു. ‍ഡോക്ടർമാരുൾപ്പെടെ വനിതകളുടെ ജോലി സമയം 12 മണിക്കൂറായി കുറയ്ക്കും, രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താൻ വനിതാ വൊളന്റിയർമാരെ നിയമിക്കും, സർക്കാർ ആശുപത്രികൾ, മെഡിക്കൽ കോളജുകൾ, ഹോസ്റ്റലുകൾ തുടങ്ങി രാത്രി ഷിഫ്റ്റിൽ സ്ത്രീകൾ ജോലി ചെയ്യുന്ന എല്ലായിടത്തും വനിതകൾക്കായി ശുചിമുറിയടക്കമുള്ള വിശ്രമമുറികൾ ഉറപ്പാക്കും, സിസിടിവി സൗകര്യമേർപ്പെടുത്തും, പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെടുത്തി സ്ത്രീ സുരക്ഷയ്ക്കായുള്ള പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ കൊണ്ടുവരും തുടങ്ങിയ നടപടികളാണ് സർക്കാർ മുന്നോട്ടുവച്ചിട്ടുള്ളത്. അടിയന്തര ഘട്ടങ്ങളിൽ സ്ത്രീകൾക്ക് സഹായത്തിനായി 100, 112 എന്നീ ഹെൽപ്‌ലൈൻ നമ്പറുകളും സർക്കാർ പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ആശുപത്രികളിൽ സുരക്ഷാപരിശോധനയും ബ്രത്ത് അനലൈസറും ഉറപ്പാക്കുമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു

ഡോക്ടർമാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് ഐഎംഎ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. ഡോക്ടർമാർക്കും ആശുപത്രികൾക്കും നേരെയുള്ള അക്രമങ്ങൾ തടയാൻ ശക്തമായ നയം കൊണ്ടുവരുക, വിമാനത്താവളത്തിനു സമാനമായി ആശുപത്രികളെയും സേഫ് സോണായി പ്രഖ്യാപിച്ച് സുരക്ഷ ശക്തമാക്കുക, റസിഡന്റ് ഡോക്ടർമാരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുക, കൊൽക്കത്ത കേസിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് ശിക്ഷ നൽകുക, കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ പ്രധാനമന്ത്രിക്കയച്ച കത്തിലും ഐഎംഎ അഭ്യർഥിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഡോക്ടർ അതിനുമുമ്പ് 36 മണിക്കൂർ ജോലി ചെയ്തിരുന്നെന്നും എന്നിട്ടും വിശ്രമിക്കാനോ സുരക്ഷിതമായിരിക്കാനോ ഉള്ള സാഹചര്യമുണ്ടായിരുന്നില്ല എന്നുള്ളത് റസി‍ഡന്റ് ഡോക്ടർമാരുടെ തൊഴിൽ സാഹചര്യത്തെ വ്യക്തമാക്കുന്നുണ്ടെന്നും ഐഎംഎ കത്തിൽ പറഞ്ഞു.

English Summary:

Kolkata Hospital Vandalism: Medical Students Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com